2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിയാറ്

.
മടവൂർ
26/04/2020

പ്രിയപ്പെട്ട നിനക്കായി എഴുതുന്ന ഇരുപത്തിയാറാം കത്ത്.. 
ഒരാളുടെ കത്തുകൾ നിരന്തരം വായിക്കുകയെന്നാൽ, അയാളുടെ വഴികളിൽ, അയാൾക്കൊപ്പം സഞ്ചരിക്കുകയെന്നാണ്.. ഓരോ കത്തുകളും ഓരോ പാദമുദ്രകളാണ്... പിന്നിട്ട വഴികളുടെ, മന:സഞ്ചാരങ്ങളുടെ, മാനസാന്തരങ്ങളുടെ, അങ്ങനെയൊരുപാട്... വായിക്കലും ഒരുതരം  ഇഴുകിച്ചേരലാണ്... അതെല്ലാം, നമ്മൾ അറിയാതെ നടക്കുന്ന പ്രക്രിയകളും..
The other
ഡാ.. ഈ ഏപ്രിൽ 26ന്, നമ്മൾ ഇന്ത്യാക്കാർക്ക്  ഒരു പ്രാധാന്യമുണ്ട്.. ഒരുവേള, അത് ആരും ഓർക്കുന്നുണ്ടാവില്ല.. ഗണിതത്തിലെ അനന്തതJ mb trയെ നമ്മുക്ക് പറഞ്ഞു തന്ന്, വീണ്ടും അന്തമായ ഇക്വഷനുകൾ ബാക്കിവച്ച്, നിത്യമായ അനന്തതയിലേക്ക്, നമ്മുടെ ശ്രീനിവാസ രാമാനുജൻ കടന്നുപോയിട്ടു ഇന്നേ9ക്ക്, നൂറ് വർഷം തികയുന്നു.. 1920 ഏപ്രിൽ ഇരുപത്തിയാറിനായിരുന്നു, സംഖ്യകളുടെ രാജകുമാരൻ യാത്രയായത്.. തന്റെ കണ്ടെത്തലുകളുടെ തെളിവുകളും വഴികളും ചോദിച്ച ജി. എച്ച്. ഹാർഡിയോട്, "അതൊക്കെ ഒരു പ്രാർത്ഥനപോലെ എന്റെയുള്ളിൽ വന്നുചേരുന്നതാണ്" എന്നായിരുന്നു രാമാനുജന്റെ മറുപടി.. അപ്പോൾ അതെല്ലാം രാമാനുജന്റെ ഇല്യൂഷൻ ആണ് എന്ന് പറഞ്ഞ ഹാർഡി, ഒടുവിൽ രാമാനുജൻ തെളിച്ച വഴികൾ കണ്ട്  അത്ഭുതപ്പെട്ടുപോയി..  ആ ഗണിതശാസ്ത്രപ്രതിഭയെ പൂർണ്ണമായും അംഗീകരിക്കേണ്ടിവന്നു.. അങ്ങനെ അവർ ഏറ്റവും നല്ല ഗണിതകൂട്ടുകെട്ടായി..

 രാമാനുജൻ എന്ന പ്രതിഭ, തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ അഗ്നിയിൽ ഒടുങ്ങി.. ഗണിതത്തിലെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയ രാമാനുജൻ, ഇന്നും  ഒരു സമസ്യയായിതന്നെ തുടരുന്നു.

ഡാ.. ചിലപ്പോൾ അങ്ങനെയാണ്.. നമ്മുടെ ലോജിക്കിനുമപ്പുറം അത്ഭുതങ്ങൾ കാട്ടുന്ന ഒരുപാട്  പ്രതിഭകളുണ്ട്.. ഒപ്പം അവർക്ക് കൂട്ടായി പ്രകൃതിയും..

2003 ഏപ്രിൽ.. അട്ടപ്പാടി, ആനവായ് എന്ന ഊരിലെ, നൂറിലേറെ വയസ്സുള്ള മുഗ്ദമൂപ്പനെക്കുറിച്ച്, നാഷണൽ ജോഗ്രഫിക് ചാനലിൽ കാണിക്കാനുള്ള ഒരു ഡോകുമെന്ററി ചിത്രീകരണം.. 
വിനോദ് മങ്കരയാണ് സംവിധാനം.. ഞാനും വിനോദും ഒരുമിച്ച് ഒരുപാട് ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്..  

ഇവിടെ, ഒരു ബുധനാഴ്ച്ച ഞങ്ങൾ എത്തും എന്ന് പറഞ്ഞിരുന്നു..
മുഗ്ദമൂപ്പൻ, ആ ഊരിലെ മൂപ്പൻ എന്നതിനപ്പുറം നാട്ടുവൈദ്യത്തിലും മന്ത്രവാദത്തിലുമൊക്കെ മുന്നിലാണ്‌.. ഊരിലുള്ളവർ ദൈവതുല്യനായി കാണുന്ന ആൾ.. ഞങ്ങൾക്ക് അയ്യാളുടെ കഴിവുകൾ സത്യമാണോ എന്നറിയണം.. അതുകൊണ്ട്,  ഞങ്ങൾ, രണ്ടുദിവസം മുന്നേ, തിങ്കളാഴ്ച അവിടെ ഏത്തി.. ഇതിനിടയിൽ, തലേദിവസം രാത്രിയിൽ മണ്ണാർക്കാട് നിന്നും കഴിച്ച ഭക്ഷണം എനിക്ക് നല്ല പണിതന്നു.. അസഹനീയമായ വയറുവേദനയും ഉണ്ട്.. ഞങ്ങൾ ഷൂട്ടിങ് ക്രൂ ഭാവാനിപ്പുഴ കടന്നപ്പോൾ, കാട്ടിൽനിന്നും ഒരു കൗമാരക്കാരൻ വന്നു.. ഞങ്ങളെ കൂട്ടിക്കൊണ്ടുചെല്ലാൻ മൂപ്പൻ പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞു..!
 ഞങ്ങൾ 'പറഞ്ഞതിനെക്കാൾ രണ്ടുനാൾ മുൻപേ എത്തും' എന്ന് ആ മൂപ്പൻ എങ്ങനെ അറിഞ്ഞു? ഞാനും വിനോദും മുഖത്തോട്മുഖം  നോക്കി, അത്ഭുതപ്പെട്ടു നിന്നു.. 
ഞങ്ങൾ കാട്ടിലെത്തി.. ഞാൻ ഒരുപാട് ക്ഷീണിതനായിരുന്നു..  എന്റെ ക്ഷീണം കണ്ട്, മൂപ്പൻ  കുറേസമയം എന്നെതന്നെ നോക്കിനിന്നു.. എന്നിട്ട്, ഏതോ ഒരു കാട്ടുചെടിയുടെ ഇല പറിച്ച്, എന്തൊക്കെയോ പറഞ്ഞിട്ട് തിന്നാൻ പറഞ്ഞു... പാവയ്ക്കാ ജ്യൂസ് കുടിക്കുന്ന എനിക്ക് അതൊരു പ്രശ്നമായില്ല.. ഞാൻ കഴിച്ചു.. അരമണിക്കൂർ കഴിഞ്ഞു.. എന്റെ വയറുവേദനയും ഇളക്കവുമൊക്കെമാറി.. പിന്നീട് മൂന്നുനാളത്തെ ഷൂട്ടിങ് കഴിഞ്ഞു, വീട്ടിൽ വന്ന് പാളയംകോടൻ പഴം കഴിച്ചാണ്, വീണ്ടും ഓപ്പൻ ആക്കിയത്...

ആ മൂപ്പൻ അറിവിന്റെ ഒരു കലവറ ആയിരുന്നു.. കാടിനെകുറിച്ച്, കാട്ടിലെ മൃഗങ്ങളെകുറിച്ച്, ചെടികളെക്കുറിച്ച്, അങ്ങനെയെല്ലാം.. മദമിളകിയ ആനയെപ്പോലും അദ്ദേഹം നിലക്ക് നിർത്തുമായിരുന്നു.. അങ്ങനെ എന്തെല്ലാം... ഒരു മഹാത്ഭുതം.. അത് തന്നെ..

ഇതുപോലുള്ള ഒരുപാട്, അനുഭവങ്ങൾ ഇനിയും ബാക്കി.. 

ഡാ.. നമ്മുടെ യുക്തിയ്ക്കപ്പുറം, ഈ പ്രപഞ്ചത്തിനു ഒരുപാട് രഹസ്യങ്ങളുണ്ട്.. നമ്മൾ അറിഞ്ഞതിനെക്കാൾ, ഏറെ അറിവില്ലായ്‌മ നമ്മളിൽ ബാക്കി.. നമ്മുക്ക് ഒന്നും അറിയില്ല എന്നതാണ് ഏറ്റവും വലിയ അറിവ്.. ആ അറിവ് തന്നെയാണ്, പിന്നീടുള്ള അറിവുകളിലേക്ക് നമ്മൾക്കുള്ള കമ്പിറാന്തൽവെളിച്ചം.. അത് കെടാതെ സൂക്ഷിക്കണം എന്ന് മാത്രം.. 


പിന്നെ നീ....
 പ്രണയം മണക്കുന്ന വാക്കുകൾക്കപ്പുറം എനിക്ക് എന്നും നീ  ഒരു പ്രഹേളികയല്ലേ..?
അതേടാ.. അടുക്കുംതോറും നീ എന്നിൽ നിന്നും അകന്നു പോകുന്നപോലെ.. നിന്നെക്കുറിച്ച് അറിയുംതോറും, എന്റെ  അറിവില്ലായ്മ  കൂടുന്നപോലെയും...!

എങ്കിലും, ഇപ്പോൾ, രാമാനുജനോടും ആ മൂപ്പനോടുമുള്ള ആദരവോടെ.. നിർത്തട്ടെ..

എന്ന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ