2020 ജൂൺ 13, ശനിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ.. മെയ് 20.

20/05/2020

എന്റെ... പ്രിയ മൗനമേ.....

ഇരുപത് ദിനരാത്രങ്ങളുടെ ഇടവേളയ്ക്ക്ശേഷം, നിനക്കായി വീണ്ടും.. ഇത് ഒരു തുടർന്നെഴുത്തല്ല.. ഒരുവേള, ഇത്  നിന്നെത്തേടിവരുന്ന എന്റെ അവസാന കത്തുമാവാം.. 
പ്രണയസന്ധ്യകളായിമാറിയ ഏപ്രിലിന്റെ അസ്തമയങ്ങളിൽ, നിനക്കായി കുറിച്ച  കത്തുകൾക്ക്,  പ്രണയത്തിന്റെ സുഗന്ധവും വിരഹത്തിന്റെ വേദനയും നിറഞ്ഞ പല മറുവാക്കുകളും എന്നെ തേടിവന്നെങ്കിലും, നിന്റെ മൗനം എന്നെ ഇപ്പോഴും നീറ്റുന്നു..  
എങ്കിലും മൗനമേ.. നീ തന്ന ഓർമ്മകളുടെ  കൽപാന്തരുചികൾ ഓർക്കുമ്പോൾ, നിനക്കായി വീണ്ടും എഴുതാതിരിക്കുവാനാവുന്നില്ല.. 

ഡാ.. നീയെന്ന ഒറ്റമരചില്ലയിൽ കൂടുകൂട്ടിയ ആ ഉന്മാദപക്ഷി വീണ്ടും ചിറക് ചിക്കുന്നു.. 
നിന്നെക്കുറിച്ചുള്ള ഒരോ ഓർമ്മയും, എന്റെ ഹൃദയതന്ത്രികളിൽ ഉയിർക്കുന്ന ഭൂപാളരാഗം പോലെയാണ്.. 
അതേടാ.. അസ്തമിച്ചുപോയ എന്റെ സ്വപ്നങ്ങൾക്ക് ഉയിരേകുന്ന ഉദയഗീതങ്ങൾ..  ഒപ്പം, ഓർമ്മയുടെ ഓളങ്ങളിൽ
മഞ്ജീരധ്വനിയായി നിന്റെ പാദചലനങ്ങളും..

നീ ഒരോ കഥയിയിലെയും  ആദ്യവാക്കുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ വാക്കിന്റെ വിരൽപിടിച്ചാവും ആ കഥയിലൂടെ നമ്മൾ സഞ്ചരിക്കുന്നത് അല്ലേ.. ? അതുപോലെയാണ് ജീവിതത്തിലെ ചില കണ്ടുമുട്ടലുകളും.. നീയെന്ന പ്രണയബിന്ദുവിൽ നിന്നും, നമ്മളെന്ന കഥയിലേക്കുള്ള യാത്രയും അങ്ങനെതന്നെയായിരുന്നില്ലേ? 

മൗനമേ.. ആർദ്രമായൊരു നോവായി, നീ എന്നിൽ കുടിയിരിപ്പ് തുടങ്ങിയതിന്റെ ഒരു ഓർമ്മദിനം കൂടിയല്ലേ ഇന്ന്.. ജന്മംകൊണ്ടും, വിദ്യകൊണ്ടും, കർമ്മം കൊണ്ടും പ്രണയം കൊണ്ടുമെല്ലാം, മെയ് ഇരുപത് എന്നിലെ ഉൾപുളകങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.. 
ഞാൻ പിറന്നതും, ആദ്യാക്ഷരം കുറിച്ചതും, പ്രണയത്തിന്റെ ആദിസ്പർശമറിഞ്ഞതും, ആദ്യപ്രവാസം തുടങ്ങിയതും,  ആ പ്രവാസം ഒടുങ്ങിയതുമെല്ലാം ഓരോ മേയ് ഇരുപതുകളിലായിരുന്നു... മെയ്യ് വഴക്കങ്ങളുടെ മെയ് ഇരുപതുകൾ.. 

ഈ മെയ്മാസസന്ധ്യയിൽ, കടവാവലുകൾ പരന്ന് പറക്കാൻ തുടങ്ങിയ ആകാശത്തിനുകീഴിൽ, വീടിന്റെ മട്ടുപ്പാവിൽ  ഇങ്ങനെയിരുന്ന് നിനക്കായി കുറിക്കുമ്പോൾ, ഓർമ്മകളിൽ വീണ്ടും ആ വെൽവെറ്റ് രാവുകൾ നിറയുന്നു.. പ്രണയത്തിന്റെ തിരമാലകൾക്കൊപ്പം പൊങ്ങിയും താഴ്ന്നും, ഒടുവിൽ, ഉഷ്ണിക്കുന്ന മനസ്സും നനഞ്ഞൊട്ടിയ ദേഹങ്ങളുമായി ആ ഈറൻ തീരത്തേക്ക് തിരിച്ചെറിയപ്പെട്ടപ്പോൾ നമ്മൾ സ്വപ്നം കണ്ട ആ സ്‌കാന്റീനേവിയൻ രാത്രികൾ തന്നെ.. അതുപോലെ, ഒരു നിലാവുള്ള രാവിൽ, പ്രണയത്തിന്റെ താഴ് വരയിലേക്ക് നമ്മൾ നിരങ്ങിവീഴുംമുമ്പ്, റൂമിയും ഹാഫിസുമൊക്കെ വിരുന്നുവന്നുപോയനിമിഷങ്ങളിലൊന്നിൽ നിന്റെ പിറുപിറുപ്പിലലിഞ്ഞുപോയ ഹാഫിസിന്റെ ആ വാക്കുകൾ, എന്റെ ഓർമ്മക്കുടുക്കയിലെ തങ്കനാണങ്ങളായി ഇന്നും എന്റെ കാതുകളിലുണ്ട്.. 

I caught the happy virus last night
When I was out singing beneath the stars.
It is remarkably contagious -
So kiss me...
 
ഒടുവിൽ,  വിടരും മുൻപേ കൊഴിഞ്ഞുപോയ ആ സ്വപ്നങ്ങൾക്കൊപ്പം എനിക്ക് എന്നെയും കളഞ്ഞുപോയി.. ഒരുവേള, ഋതുഭേതങ്ങളെ  കാണിക്കാതെ, ആ കളഞ്ഞുപോയ എന്നെ നീ നിന്റെ കണ്ണുകളിൽ സൂക്ഷിക്കുന്നുണ്ടാവും.. എന്റെ ശ്വാസം നിന്നിലൂടെയാവണമെന്ന എന്റെ മോഹം പോലെ, നിന്റെ കാഴ്ചകൾ എന്നിലൂടെ വേണമെന്ന് നീയും കരുതുന്നുണ്ടാവും, എന്ന് ഞാൻ വിശ്വസിച്ചോട്ടെ.. ഞാൻ കടന്നുപോകുന്ന ഈ തുരങ്കത്തിന്റെ മറ്റെയറ്റത്ത് എനിക്കായിമാത്രം തെളിയുന്ന ഒരു വെട്ടമായി... ഞാനെന്ന മരത്തിലെ അവസാന ഇലയായി.. പ്രതീക്ഷയുടെ മേഘമായി.. ഉയിരിന്റെ ഉണർവ്വായി.. അങ്ങനെയങ്ങനെയൊക്കെ വിശ്വസിച്ചോട്ടെ...

ഡാ.. എന്റെ സങ്കടങ്ങൾ ഒച്ചിനെപ്പോലെയാണ്.. നിന്റെ പ്രണയമെന്ന ഉപ്പിൽ അലിഞ്ഞില്ലാതാവുന്ന ഒച്ചുകൾ.. ഇപ്പോഴും ആ ഒച്ചുകൾ നിന്റെ ഉപ്പിനായി നിന്നിലേക്ക് ഇഴഞ്ഞ് കയറുന്നുണ്ടാവാം.
 അല്ലെങ്കിൽ, മഷിത്തണ്ടുകൊണ്ട് മായ്ച്ചവയൊക്കെയും, വീണ്ടും ഈ ഓർമ്മയുടെ സ്‌ലേറ്റിൽ തെളിയുമായിരുന്നോ? 
എത്ര മാച്ചാലും മായാത്ത ഓർമ്മകളാണ് നീ.. സൂര്യന്റെ ആദ്യകിരണങ്ങൾപോലെ.. ആദ്യമഴത്തുള്ളിപോലെ... മകരമഞ്ഞിൻ കമ്പളം പോലെ.. 


രാക്കിളികൾ പാടാത്ത രാവിൽ, എവിടെയോ തേങ്ങുന്ന പ്രിയ മൗനമേ...
 എപ്പോഴും എന്നിൽ മൗനമായി അലിയുന്ന നിന്നോട് എന്റെ ആത്മഗതം.. 
നിന്റെ മിഴിപ്പീലികൾ വിടരുമ്പോൾ, എന്റെ ഉള്ളിൽ തെളിയുന്ന അനന്തമായ ആകാശനീലിമയിൽ മിന്നിയും മിന്നാതെയും കോടാനുകോടി നക്ഷത്രങ്ങൾ.. മഴപക്ഷി പറക്കാത്ത ആകാശത്തിനുകീഴിൽ, പ്രണയത്തിന്റെ ഒരു ഉർവ്വരനിമിഷത്തിൽ,  ഞാൻ നിനക്കു
കാട്ടിത്തന്ന ആകാശത്തിലെ
കടൽക്കുതിരയെ ഓർക്കുന്നോ..? ഒടുവിൽ അത് മേഘങ്ങളിൽ അലിഞ്ഞുചേരുന്നത് ഉന്മാദത്തോടെ നീ കണ്ടതുമെല്ലാം  ഇന്നലത്തെപ്പോലെ തന്നെ എന്നിൽ തെളിയുന്നു..  നിന്റെ ഓർമ്മകൾ എന്നെ പിന്നിലേക്കു
വലിക്കുകയാണ്.. 
ഞാനവിടെ, കാലം കടന്നുപോയതൊക്കെ മറന്നു പോകുന്നു.. .

ഇനിയും പറയുവാൻ ബാക്കി നിൽക്കെ, ഓർമ്മയുടെ മറുപിറവിയായ ഈ മേയ് മാസം, ഒളിഞ്ഞും തെളിഞ്ഞും എന്നെ നിന്നിലേക്ക്തന്നെ അടുപ്പിക്കുന്നു.. നഷ്ട്ടപെട്ട ബാല്യത്തോടൊപ്പം പോയ പാല്പുഞ്ചിരി പോലെ.. ഉടഞ്ഞ വളപ്പൊട്ടുകളും മഞ്ചാടിമുത്തും കൈവിട്ട കൗമാരം പോലെ.. പ്രണയത്തിന്റെ  ആദ്യാക്ഷരത്തിനുമപ്പുറം  സത്യമറിയിച്ച യൗവ്വനം പോലെ... അങ്ങനെയങ്ങനെ..

അതേടാ... വാനം കറുത്തിരുണ്ട് നിന്റെ പരിഭവമായി എന്നെ പൊതിയുന്നു.. നീ വാർത്ത കണ്ണുനീർ തോരാതെ മരച്ചില്ലകളിൽ ഭാരം കനക്കുന്നത് ഞാൻ അറിയുന്നു..

ഇപ്പോഴും.. നിനക്കായ് മൗനമേ...❤️ എഴുതിത്തീരാത്ത കത്തുകളിലൂടെ
എന്റെ തൂലിക...😍

എന്ന്....