2018 മാർച്ച് 7, ബുധനാഴ്‌ച

..വാൻഗോഗിനു പ്രണയപൂർവ്വം..മായ..!!

ഇന്നലെയാണു ഈ രണ്ടു പുസ്തകങ്ങളും കിട്ടിയത്‌.. Aneesa Eqbal ന്റെ വാൻഗോഗിനു പ്രണയപൂർവ്വം എന്ന കവിതാസമാഹാരം, വാൻഗോഗിന്റെ ചിത്രങ്ങളുടേയോ, അതുമല്ലെങ്കിൽ കവിയ്ക്ക്‌ ആ ചിത്രകാരനോട്‌ തോന്നിയ ആരാധനയുടെ ഉപോൽപ്പന്നമോ ആയിരിക്കും എന്ന മുൻവിധിയോടെയാണു, ആ പുസ്തകം എവിടെ കിട്ടും എന്ന് കവിയോട്‌ ചോദിക്കുന്നതും, 'അത്‌ വാങ്ങണ്ട ഞാൻ നേരിട്ട്‌ തരാം' എന്ന് അവർ പറഞ്ഞതും, ഇന്നലെ വൈകുന്നേരം സ്നേഹപൂർവ്വം കൈയ്യൊപ്പിട്ട്‌ തന്നതും..  മന:ശാസ്ത്രവഴികളിലൂടെ സഞ്ചരിക്കുന്നതുകൊണ്ടുതന്നെ,  എപിലപ്സി എന്ന ക്രോണിക്‌ അവസ്ഥയെ മറികടന്ന് ക്ലാസ്സിക്‌ ചിത്രങ്ങൾ വരച്ച വാൻഗോഗ്‌ എന്നും എനിക്ക്‌ ഒരു താത്പര്യമുള്ള വിഷയമാണു.. എന്നാൽ, മുപ്പത്തിയൊമ്പത്‌ ചെറുകവിതകൾ അടങ്ങിയ ഈ പുസ്തകത്തിലെ ആദ്യകവിത മാത്രമാണു വാൻഗോഗിനു പ്രണയപൂർവ്വം സമ്മാനിച്ചിരിക്കുന്നത്‌..
പിന്നീടങ്ങോട്ട്‌,

"നിന്നിൽനിന്ന്
പ്രണയത്തിന്റെ
ഒരു മലവെള്ളപ്പാച്ചിൽ
അതിൽപ്പെട്ട്‌ ഞാൻ
ചക്രവാളത്തോളം
ഒഴുകിയൊഴുകി"
എന്ന് അവസാനിക്കുന്ന മുപ്പത്തിയൊമ്പതാമത്തെ കവിതവരേയും, ഓരോ വാക്കിലും, വാഴക്കൂമ്പിലെ അടരുകളിൽ നിറയുന്ന തേൻ പോലെ മധുരിക്കുന്ന പ്രണയം.. എന്തിനേറെ, കവിയുടെ വാക്കുകൾ തന്നെ കടംകൊണ്ട്‌ പറഞ്ഞാൽ,
"ആകാശം ചോർന്നൊലിക്കുന്ന
ഈ രാവിൽ
പൂർണ്ണചന്ദ്രനില്ലാത്ത
നക്ഷത്രങ്ങളില്ലാത്ത
ഈ രാവിൽ
നിന്റെ പ്രണയം
കോരിക്കുടിച്ച്‌
മത്തുപിടിച്ച്‌
കിടക്കുകയാണു ഞാൻ..!"

അങ്ങനെ കവിതകൾ വായിച്ച്‌ മത്തുപിടിച്ചിരിക്കുമ്പോഴാണു,  Sudheesh VR  വി ആർ സുധീഷ്‌ മാഷിന്റെ "മായ"യെ കാണുന്നത്‌.. ഒരു ബാറിൽ കേറി മൂന്നെണ്ണം അടിച്ച്‌, നല്ല ലഹരിയിൽ പോകുമ്പോൾ, അടുത്തൊരു ബാർ കാണുമ്പോൾ, അവിടേയും കേറി ബ്രാൻഡ്‌ മാറി മൂന്ന് നിൽപനടിക്കുന്ന മദ്യപനേപ്പോലെ, ഞാൻ മായ വായിച്ചുതുടങ്ങി..
പ്രണയത്തിന്റെ കാട്ടുതേൻ.. എന്താ ഇനിപ്പ്‌ !!
സുധീഷ്‌ മാഷേ.. നിങ്ങൾ എന്നെ ഉറങ്ങാൻ വിട്ടില്ല.. മായാചന്ദനയുടെ ഒരു സന്ദേശത്തിനായി, ഒരു വിളിയ്ക്കായി ഈ "പ്രപഞ്ചത്തിൽ" ഞാനും കാത്തിരുന്നു.. മാഷിന്റെ ഹൃദയമിടുപ്പുകൂടിയത്‌, എന്റെ നെഞ്ചിൻ കൂട്ടിലായിരുന്നു.. ചക്കരക്കല്ലിലേക്ക്‌ മാഷ്‌ പോയപ്പോൾ ഞാനും വന്നിരുന്നു.. മായയുടെ മണമുള്ള കുപ്പായം ഞാനും മണത്തു.. മൂകാംബികയിൽ ഞാൻ പോയിരുന്നു.. നെഞ്ചുരുകി പ്രാർത്ഥിച്ചു.. അർച്ചനയും വഴിപാടുമൊക്കെ കഴിപ്പിച്ചു.. എന്നിട്ടും, എന്തേ മാഷെ, നോവലിന്റെ പതിമൂന്നാം അധ്യായത്തിൽ തന്നെ.. മായ..!! അല്ലെങ്കിലും ഈ പതിമൂന്ന് എന്നത്‌ ഒരു ഭാഗ്യനമ്പരല്ലല്ലോ? അല്ലേ? 

പിന്നെ, പവി ഫോണിൽ പറഞ്ഞില്ലേ, "തവളയുടെ കഥയുടെ ഓതർ" എന്ന്.. അതേ, ആ തവളയുടെ കഥ തന്നെ, എന്നേയും മാഷിന്റെ ഫാനാക്കിയത്‌.. ഒരുപാടിഷ്ടായി ഈ ചെറുനോവൽ.. 
"മാജിക്കിന്റെ രഹസ്യം കുടികൊള്ളുന്നത്‌ ആ മാന്ത്രിക ലോകം നിർമ്മിക്കപ്പെടുന്ന വാക്കുകളിലാണു.. ആ ലോകം നിർമ്മിക്കാൻ ഉപയോഗിച്ച വാക്കുകൾ ഏതെന്ന് അറിയാൻ കഴിഞ്ഞാൽ, നിങ്ങൾക്കു നിങ്ങൾ ഇഷ്ടപ്പെടുന്ന എന്തും നിർമ്മിക്കാം" എന്ന് ട്രെൻസ്‌ മെക്കെന്ന പറഞ്ഞത്‌ ഓർക്കുന്നു.. അതുപോലെ തന്നെയല്ലേ കഥ പറയലും.. ഈ  നോവലിന്റെ ആത്മാവും ആ വാക്കുകളാണു.. ആർദ്ദ്രവും, ഒപ്പം തീവ്രവുമായ വികാരം, കൃത്യമായി പറയുന്ന വാക്കുകളുടെ ഒഴുക്ക്‌.. രണ്ടര മണിക്കൂർ കവർന്നെടുക്കുന്ന ബോറൻ സിനിമകളേക്കാൾ, എന്തു മനോഹരവും ലളിതവുമായാണു, മുപ്പതു സെക്കൻഡിലും ഒരു മിനിറ്റിലുമൊക്കെ തീരുന്ന പരസ്യചിത്രങ്ങളും ഷോർട്ട്‌ ഫിലിമുകളുമൊക്കെ ഒരു കഥ പറയുന്നത്‌? അതുപോലെയാണു സുധീഷ്‌ മാഷിന്റെ മായയും..!

ഡി സി ബുക്സ്‌ 2018 ജനുവരിയിൽ പ്രസിദ്ധീകരിച്ച 65 രൂപ വിലയുള്ള മായയിലെ 71 പേജുകളിൽ 57 പേജുകളിലാണു സചിത്രമായി നോവൽ ഉള്ളത്‌.. ബാക്കി അനുബന്ധവും അനുഭവസാക്ഷ്യവും..

ഒന്നുറപ്പ്‌, ഒരു കടലിനെ ഒരു തുള്ളിയിൽ ഒതുക്കിയ ഈ മായ നിങ്ങളെ നൊമ്പരപ്പെടുത്തും.. ആശംസകൾ മാഷെ..

പ്രണയനൊമ്പരങ്ങൾകൊണ്ട്‌ മനസ്സ്‌ നിറച്ച രണ്ടു പേർക്കും ആശംസകൾ.. നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി..

Yes..വാൻഗോഗിനു പ്രണയപൂർവ്വം..മായ..!!

2018 ഫെബ്രുവരി 11, ഞായറാഴ്‌ച

PadMan- Review

Pad Man

പദ്മശ്രീ അരുണാചലം മുരുകാനന്ദന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌, ട്വിങ്കിൽ ഖന്ന എഴുതിയ "The Sanitary Man of Sacred Land"  ( from the book, The Legend of Lakshmi Prasad) എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിട്ടാണു അക്ഷയ്‌ കുമാർ നായകവേഷം ചെയ്ത "Pad Man" എന്ന ചിത്രം R. Balki,  ഒരുക്കിയിരിക്കുന്നത്‌.. അതുകൊണ്ടുതന്നെ, ഇതിനെ ഒരു 'ബയോപിക്‌' ഗണത്തിൽ പെടുത്തി ചർച്ചചെയ്യപ്പെടേണ്ടിവരുന്നില്ല.. അരുണാചലത്തിന്റെ ജീവിതമല്ല ഈ സിനിമ.. ആ ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ച ചിത്രം..

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണു കഥയുടെ തുടക്കം. ലക്ഷ്മീകാന്ത്‌ ചൗഹാൻ (Akshay Kumar as Lakshmikant Chauhan), തന്റെ ഭാര്യ (Radhika Apte as Gayatri Chauhan) "മെൻസസ്‌"  സമയത്ത്‌ തുണി ഉപയോഗിക്കുന്നതുകാണുമ്പോൾ, ഭാര്യയുടെ അവസ്ഥ മനസ്സിലാക്കി, അവൾക്ക്‌ ഒരു സഹായം എന്ന രീതിയിലാണു സാനിറ്ററി നാപ്കിനിനേക്കുറിച്ച്‌ അയ്യാൾ ചിന്തിക്കുന്നത്‌.. ഭാര്യയെ ഏറെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു ഭർത്താവാണു മെക്കാനിക്കായ ലക്ഷ്മി.. ഇതുതന്നെയായിരുന്നു അരുണാചലം മുരുകാനന്ദന്റേയും തുടക്കം എന്നാണു വായിച്ചറിഞ്ഞത്‌.. ഒരു സിനിമയുടെ മസാലാ ചേരുവകൾ ചേർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അത്‌ കഥാഗതിയെ ബാധിച്ചതായി തോന്നിയില്ല.. തീർച്ചയായും, വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരൻ ചെയ്യുന്ന കാര്യമല്ല മുരുകാനന്ദൻ ചെയ്തത്‌.. അതുകൊണ്ടുതന്നെ, സിനിമയുടെ മേക്കിംഗിന്റെ സാങ്കേതികവശങ്ങളേക്കാളേറെ, ആ ജീവിതവും അത്‌ നൽകുന്ന പ്രചോദനവുമാണു എന്നെ ആകർഷിച്ചത്‌..
അതുപോലെതന്നെ, സിനിമയെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം പി.സി. ശ്രീറാമിന്റെ ഛായാഗ്രഹണമാണു..  കഥയുടെ ഗതിയും മൂഡുമൊന്നുമറിയാതെ, അനാവശ്യമായി ഡ്രോണും ക്രയിനും ട്രോളിയും എന്നുവേണ്ട, എന്തൊക്കെ ഷൂട്ടിംഗ്‌ ഉപകരണങ്ങളുണ്ടോ, അതൊക്കെ വാരിവലിച്ച്‌ ഉപയോഗിക്കുന്ന പല ന്യൂജെനറേഷൻ സംവിധായകരും ക്യാമാറമാന്മാരും പി സിയിൽ നിന്നും ഒരുപാട്‌ പഠിക്കാനുണ്ട്‌ -സംവിധായകനും പ്രേക്ഷകനുമിടയിൽ ക്യാമറ എങ്ങനെ ഒരു മീഡിയേറ്റർ ആകുന്നുവെന്ന്..!

സിനിമയിൽ, എന്റെ പരിമിതമായ ആസ്വാദനത്തിൽ, രണ്ട്‌ രംഗങ്ങളിൽ കഥയുടെ താളം നിലനിർത്താൻ സംവിധായകനു കഴിയാത്തതായി തോന്നി.
ഒന്ന്, തബലവാദനം കഴിഞ്ഞ്‌, മെൻസസ്‌ ആയ പാരി വാലിയയ്ക്കായി (Sonam Kapoor as Pari Walia) ഒരു സാനിറ്ററി പാഡ്‌ വാങ്ങാൻ, കടകളൊക്കെ അടച്ചുകഴിഞ്ഞ രാത്രിയിൽ അവരുടെ കൂട്ടുകാർ പരക്കം പായുന്നതും, റോഡിൽ കാണുന്ന ലക്ഷ്മിയോട്‌ ഫാർമസിയേക്കുറിച്ച്‌ അന്വേഷിക്കുന്നതും, അവരുടെ പരുങ്ങൽ കാണുമ്പോൾ, "പാഡിനുവേണ്ടിയാണോ" എന്ന് ചോദിച്ചുകൊണ്ട്‌ പോക്കറ്റിൽനിന്നും പാഡ്‌ എടുത്തുകൊടുക്കുന്നതും വളരെ നാടകീയമായി തോന്നി.. ആ രംഗമാണു അയാളുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതെങ്കിൽപ്പോലും..!
മറ്റൊന്ന് , യു എന്നിലെ പ്രസംഗം കഴിഞ്ഞ്‌ ഹോട്ടലിൽ എത്തുന്ന ലക്ഷ്മിയെ, പാരി പ്രണയത്തോടെ ആലിംഗനം ചെയ്യാൻ തുടങ്ങുന്ന സമയത്ത്‌, ഭാര്യയുടെ ഫോൺ വരുന്നതും, അവൾ അയ്യാളുടെ കൈവിടുന്നതും.. ഒരുപക്ഷേ, "പക്ഷേ" എന്ന മോഹൻ സിനിമയുടെ "ആ വേദനിപ്പിക്കുന്ന ക്ലൈമാക്സ്‌" ഇപ്പോഴും മനസ്സിൽ ഉള്ളതുകൊണ്ടാവാം, ഈ രംഗം രസിക്കാതെപോയത്‌..

അരുണാചലം മുരുകാനന്ദന്റെ ജീവിതത്തോട്‌ സിനിമ നീതിപുലർത്തിയോ എന്ന് പറയാൻ എനിക്കാവില്ല.. കാരണം ആ ജീവിതത്തെ ആഴത്തിൽ അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ഈ സിനിമ ഒരു വലിയ സന്ദേശം നൽകുന്നു.. ഇന്ത്യയിലെ നൂറുകോടിയിലേറെ മനുഷ്യർ എന്നത്‌, അത്രയും തന്നെ മനസ്സുകളും ആശയങ്ങളുമാണെന്ന്.. ഉന്നത വിദ്യാഭ്യാസമോ സമ്പത്തോ അല്ല ജീവിത വിജയമെന്ന്.. എല്ലാറ്റിനും മുകളിൽ, പരാജയങ്ങളിൽ തളരാതെ മുന്നോട്ട്‌ പോകാനുള്ള മനക്കരുത്താണു ആവശ്യമെന്ന്..!

If possible, try to watch the movie, 'husband and wife' together..!!

2018 ജനുവരി 29, തിങ്കളാഴ്‌ച

Darkest Hour -Review

Darkest Hour..

1940 മെയ്‌ മാസം പത്തുമുതൽ രണ്ടാഴ്ച്ച.. അതാണു British director, Joe Wright  സംവിധാനം ചെയ്ത "Darkest Hour"  എന്ന സിനിമയുടെ കഥാകാലം.. എന്നാൽ ഈ രാണ്ടാഴ്ച്ചക്കു പിന്നോട്ടു ഉണ്ടായിരുന്ന  ലോകക്രമത്തെ മാറ്റിമറിക്കാൻ പോന്നതായിരുന്നു, അതിനു മുന്നോട്ടുള്ള ദിനങ്ങളും തീരുമാനങ്ങളും..

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി, നെവിൽ ചേംബർലെയിനിനു (Ronald Pickup as Neville Chamberlain) രാജ്യത്തെ നാസ്സികളിൽനിന്നും രക്ഷിക്കാൻ കഴിയില്ല എന്ന് പറഞ്ഞ്‌ ലേബർ പാർട്ടി, പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു.. തുടർന്ന്, വിൻസ്റ്റൻ ചർച്ചിലിനെ
(Gary Oldman as Winston Churchill) പ്രധാനമന്ത്രിയായി തീരുമാനിക്കുന്നു.. ചർച്ചിലിനോട്‌ മമതയില്ലായിരുന്ന രാജാവ്‌, ജോർജ്ജ്‌ ആറാമൻ, (Ben Mendelsohn as George VI) ചർച്ചിലിനെ മന്ത്രിസഭയുണ്ടാക്കാൻ വിളിക്കുന്നു..
ഈ സിനിമയിലെ ഏറ്റവും സുന്ദരമായ രംഗങ്ങളിൽ ഒന്നാണു ഇത്‌.. ചർച്ചിലിന്റെ "യുവർ മെജസ്റ്റി" എന്ന അഭിസംബോധനയും, അതിൽ രാജാവും ചർച്ചിലും നിൽക്കുന്ന അകലവുമെല്ലാം, അവർക്കിടയിലെ അതൃപ്തിയെ വ്യക്തമാക്കുന്നു..

ആദ്യദിവസം തന്നെ, ചർച്ചിൽ തന്റെ സെക്രട്ടറി എലിസബത്‌ ലെയ്റ്റൊനിനെ (Lily James as Elizabeth Layton)ശകാരിക്കുന്നു.. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ചർച്ചിൽ മറ്റുള്ളവരോടുള്ള കർക്കശനിലപാടും പരുക്കൻ പെരുമാറ്റവും ഒഴിവാക്കി, എല്ലാവരോടും കുറേക്കൂടി മയത്തോടെ പെറുമാറണമെന്നും, അദ്ദേഹത്തിന്റെ ഭാര്യ ക്ലമന്റയിൻ (Kristin Scott Thomas as Clementine Churchill)
ചർച്ചിലിനെ ഉപദേശിക്കുന്നു.. ഇത്‌ അദ്ദേഹത്തിൽ മാറ്റമുണ്ടാക്കുന്നു.. പരുക്കനായ ചർച്ചിലിൽ മാറ്റം ഉണ്ടാകുന്നത്‌ സെക്രട്ടറിയ്ക്കും മനസ്സിലാവുന്നുണ്ട്‌.. 'യുദ്ധം തന്നെയാണു മാർഗ്ഗം' എന്ന ചർച്ചിൽ നിലപാടിനോട്‌ യോജിക്കാൻ ചേംബർലെയിനിനും കൂട്ടർക്കും കഴിയാതെവരുമ്പോൾ, അവർ ചർച്ചിലിനെതിരായി അവിശ്വാസം കൊണ്ടുവരാൻ തീരുമാനിക്കുന്നു. കാരണം, യൂറോപ്പിൽ ഹിറ്റലറുടെ തേരോട്ടം നടക്കുന്നു. ബെൽജിയം കീഴടങ്ങി.. നോർവ്വെയും.. ഇനി ഫ്രാൻസും, ഏതുനിമിഷവും പരാജയം സമ്മതിക്കാം.. അതുകഴിഞ്ഞാൽ ബ്രിട്ടൻ..!

രാജാവും എം പിമാരും പരിഭ്രാന്തിയിലാണു.. അപ്പോഴും, അവസാനനിമിഷംവരേയും പോരാടുമെന്നുതന്നെ ചർച്ചിൽ നിലപാട്‌. ഇതിനിടയിൽ, ഫ്രാൻസിലെ ഡങ്കിർക്കിൽ പെട്ടുപോയ സഖ്യസേനയിലെ ബ്രിട്ടീഷ്‌ പട്ടാളക്കാർ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തണം.. ചർച്ചിലിന്റെ സെക്രട്ടെറിയുടെ സഹോദരനും ആ കൂട്ടത്തിലുണ്ട്‌. ഫ്രഞ്ച്‌ പ്രസിഡന്റിനോടും അമേരിക്കൻ പ്രസിഡന്റ്‌ Franklin D. Roosevelt നോടുമെല്ലാം ചർച്ചിൽ സംസാരിക്കുന്നു.. ഒരു പ്രതീക്ഷയും ബാക്കിയില്ല.. എങ്കിലും, പാർലമെന്റിലേക്ക്‌ വരുന്ന പ്രധാനമന്ത്രിയോട്‌, യുദ്ധത്തിന്റെ സ്ഥിതിയേക്കുറിച്ച്‌ ആരായുമ്പോൾ, അദ്ദേഹം രണ്ട്‌ വിരലുകൾ ഉയർത്തിക്കാട്ടുന്നു. പിറ്റേദിവസം "V" ഷേപ്പിൽ വിരലുകൾ ഉയർത്തിനിൽക്കുന്ന ചർച്ചിലിന്റെ ചിത്രം പത്രത്തിൽ വരുന്നു. V for victory..!  യുദ്ധം ജയിക്കുമെന്ന അമിതവിശ്വാസത്തെ, പട്ടാളമേധാവികൾ ഉൾപ്പെടെയുള്ളവർ തിരസ്കരിക്കുന്നു.. എങ്കിലും,  ബി.ബി.സി. റേഡിയോയിലൂടെ രാജ്യത്തെ  അഭിസംബോധനചെയ്യുമ്പോഴും, ചർച്ചിൽ ആത്മവിശ്വാസത്തിലായിരുന്നു..

ഇതിനിടയിൽ, മുസോളിനിയുടെ സഹായത്തോടെ ഹിറ്റ്ലറോട്‌ സന്ധിയുണ്ടാക്കാമെന്ന് മറ്റുള്ളവർ വാദിക്കുന്നു.. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.. ആ രാത്രിയിൽ ഏറെ ദു:ഖിതനായിരിക്കുന്ന ചർച്ചിലിനെ കാണാൻ രാജാവ്‌ വരുന്നു.. ഒപ്പം, ചർച്ചിലിനെ തനിക്ക്‌ അത്രയ്ക്ക്‌ ഇഷ്ടമായിരുന്നില്ലായെന്നും, എന്നാൽ ഇപ്പോൾ എല്ലാ പിന്തുണയും പ്രധാനമന്ത്രിയ്ക്കുണ്ടെന്നും പറയുന്ന ജോർജ്ജ്‌ ആറാമൻ, ജനങ്ങളുടെ മനസ്സറിയാൻ ചർച്ചിലിനോട്‌ പറയുന്നു.. പിറ്റേന്ന്, കാറിൽ പോകവേ, സിഗ്നൽ സ്റ്റോപ്പ്‌ ആകുമ്പോൾ, ചർച്ചിൽ കാറിൽനിന്നും ഇറങ്ങി, നടന്ന്, ട്രയിനിൽ കയറി വിവിധതരക്കാരായ യാത്രക്കാരോട്‌ സംസാരിക്കുന്നു.. അവരെല്ലാം, ഹിറ്റ്ലർക്ക്‌ കീഴടങ്ങരുതെന്നും, ഒപ്പം നാസികളോട്‌ തെരുവിൽ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും പറയുന്നു.. ഈ ഊർജ്ജത്തോടെ, പർലെമെന്റിൽ വന്ന് പ്രസംഗിക്കുന്ന ചർച്ചിൽ എല്ലാവരേയും അമ്പരപ്പിക്കുന്നു.. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നവർ പോലും എണിറ്റ്‌ കയ്യടിക്കുന്നു.. കൂടെ നിൽക്കുന്നു. സത്യത്തിൽ, ഒരു ബ്രിട്ടീഷുകാരനല്ലാത്ത എനിക്ക്‌ പോലും രോമാഞ്ചമുണ്ടായി..!!

സിനിമ അവസാനിക്കുന്നത്‌, ഈ പ്രതീക്ഷയോടെയാണു.. ചർച്ചിലിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെയാണു, ഡങ്കിർക്കിൽ പെട്ടുപോയ പട്ടാളക്കാരെ, ചെറുതോണികളിൽ കയറ്റി, നാട്ടിലെത്തിച്ചത്‌.. ആ സംഭവങ്ങളാണു, ക്രിസ്റ്റഫർ നോലെന്റെ "Dunkirk"  എന്ന ചിത്രം പറയുന്നത്‌..

ചരിത്രവും സാഹിത്യവും രാഷ്ട്രീയവും, ഒപ്പം നല്ല സിനിമയും ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണു "Darkest Hour"..  വിൻസ്റ്റൻ ചർച്ചിലായി ഗാരി ഓൾഡ്മാൻ ഗംഭീരപ്രകടനമാണു.. really amazing..  ഈ വർഷത്തെ ഓസ്കാറിൽ, ഗാരി മികച്ച നടനായാൽ, അത്ഭുതപ്പെടാനില്ല..!!

It's Cinematography is also amazing.. (Bruno Delbonnel)

2018 ജനുവരി 26, വെള്ളിയാഴ്‌ച

Mudbound - Review

Mudbound..

സിനിമയ്ക്കായാലും പുസ്തകങ്ങൾക്കായാലും, അനുയോജ്യമായ ഒരു പേരു ഉണ്ടാകുക, ഒപ്പം ആ പേർ ആ സൃഷ്ടിയുടെ ആത്മാവിനെ ഉൾക്കൊള്ളുക.. അതാണു "Mudbound"  എന്ന പേരും ചെയ്യുന്നത്‌..

Mudbound എന്ന ചിത്രത്തേക്കുറിച്ച്‌ പറയുമ്പോൾ, 2018 ലെ ഓസ്കാർ നോമിനേഷനുകളിൽ, നാലു നോമിനേഷനുകൾ കിട്ടി എന്നതിനപ്പുറം, ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ സിനിമാറ്റോഗ്രാഫർ-Rachel Morrison- ആ ലിസ്റ്റിൽ സ്ഥാനം പിടിച്ചുവെന്നതും, ചിത്രത്തിലെ വളരെ വൈകാരികമായ നിമിഷങ്ങളെ, അതേ തീവ്രതയോടേയും കയ്യടക്കത്തോടേയും അവതരിപ്പിച്ച്‌, 'ഫ്ലോറൻസ്‌ ജാക്സൻ' എന്ന കഥാപാത്രത്തെ പ്രേക്ഷകമനസ്സുകളിലേക്ക്‌ കുടിയിരുത്തിയ  Mary J. Blige എന്ന കറുത്തവർഗ്ഗക്കാരിയായ അഭിനേതാവിനു, മികച്ച സഹനടിയ്ക്കും, ഒപ്പം അവർ പാടിയ മനോഹരമായ "Mighty River..." എന്ന ഗാനത്തിനും  നോമിനേഷൻ കീട്ടി എന്നതും എടുത്തുപറയേണ്ടതാണു. കൂടാതെ സംവിധായിക Dee Rees നും Virgil Williams,  നും അഡാപ്റ്റഡ്‌ സ്ക്രീൻപ്ലേയ്ക്കുമുള്ള നോമിനേഷനും കിട്ടിയിട്ടുണ്ട്‌..

ഇതൊരു Netflix സിനിമയാണു. Netflix, ഒരു ഇന്റർനെറ്റ്‌ ചാനൽ എന്നതിനപ്പുറം, ഫീച്ചർഫിലിമിലും ആധിപത്യം ഉറപ്പിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണു Mudbound. കഴിഞ്ഞവർഷം മികച്ചനടനുള്ള ഓസ്കാർ നേടിയത്‌ Amazon Videos നിർമ്മിച്ച "Manchester by the Sea" എന്ന ചിത്രത്തിലെ അഭിനയത്തിനു Casey Affleck ആയിരുന്നു. ഒപ്പം ഒറിജിനൽ സ്ക്രീൻപ്ലേക്ക്‌ ഇതേ സിനിമയിലൂടെ Kenneth Lonergan നും. കഴിഞ്ഞതവണ Amazon Videos കുറിച്ചതുപോലൊരു അധ്യായം, ഇത്തവണ Netflix  ഉം എഴുതിച്ചേർക്കുമെന്ന്, സിനിമകാണുമ്പോൾ പ്രേക്ഷകനും തോന്നും. Hillary Jordan ന്റെ Mudbound എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണു, Dee Rees ന്റെ  നാലാമത്തെ ഫീച്ചർ ഫിലിമായ Mudbound.

കറുത്ത വർഗ്ഗക്കാരെ ഇഷ്ടമില്ലാത്ത, വംശവെറിയനായ പാപ്പി മക്‌ അലൻ എന്ന വൃദ്ധൻ (Jonathan Banks as Pappy McAllan), മൂത്ത മകൻ കർഷകനായ ഹെൻറി മക്‌ അലൻ ( Jason Clarke as Henry McAllan), ഇളയ മകൻ ജെമി മക്‌ അലൻ (Garrett Hedlund as Jamie McAllan), പീയാനോ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ലോറമക്‌ അലൻ (Carey Mulligan as Laura McAllan)ഹെൻറിയുടെ ഭാര്യ. അവരുടെ രണ്ട്‌ പെൺ കുട്ടികൾ... ഇതാണു ഈ സിനിമയിലെ വെളുത്ത കുടുംബം.
ഹെൻറിയുടെ ഫാമിൽ ജോലിചെയ്യുന്ന ഹാപ്‌ ജാക്സനും (Rob Morgan as Hap Jackson), ഭാര്യ ഫ്ലോറൻസ്‌ ജസ്ക്സനും (Mary J. Blige as Florence Jackson) മൂത്ത മകൻ റോൻസൽ ജാക്സനും (Jason Mitchell as Ronsel Jackson) പിന്നീട്‌ ഒന്നുരണ്ടു കുട്ടികളും ചേരുന്നതാണു  ഇതിലെ കറുത്തവർ..

മിസിസ്സിപ്പിയിലെ മാരിയെറ്റയിലെ ഒരു ഗ്രാമത്തിലാണു ഹെൻറിയുടെ കൃഷിയിടം. അവിടെ പാപ്പിയുടെ ശവം മറവുചെയ്യാൻ, ഹെൻറിയും ജെമിയും മഴയത്ത്‌ കുഴിയെടുക്കുന്നതിലൂടെയാണു സിനിമ തുടങ്ങുന്നത്‌.. തുടർന്ന്, ലോറയുടേയും കുട്ടികളുടേയും അകമ്പടിയോടെ ശവപ്പെട്ടി കൊണ്ടുവരുന്ന സഹോദരന്മാരും, അതുവഴി കുതിരവണ്ടിയിൽ വരുന്ന ഹാപ്‌ ജാക്സനും കുടുംബവും.. ശവം കുഴിയിലേക്ക്‌ വയ്ക്കാൻ സഹായിക്കാനായി ഹാപ്പിനെ ഹെൻറി വിളിക്കുമ്പോൾ, 'വേണ്ടെന്ന്' ലോറ ആംഗ്യം കാണിക്കുന്നതും, ഒപ്പം അവരിൽ ഓരോരുത്തരിലും മിന്നിമായുന്ന ഭയവും, ആശങ്കയും..! ഇവിടുന്ന് മാറുന്ന സിനിമ, അതിന്റെ  'നൂറ്റിയിരുപതാം' മിനിറ്റിൽ ഇവിടെ തിരികെവരുന്നു.. ലോറയുടെ 'സോളിലോക്കി'യിലൂടെയാണു സിനിമ, കഥയുടെ തുടക്കത്തിലേക്ക്‌ പോകുന്നത്‌..  'സോളിലോക്കി' എന്ന ആത്മപ്രകാശനരീതി ഈ സിനിമയിൽ ഒരുപാട്‌ ഉപയോഗിച്ചിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ, അവരുടെ നിസ്സഹായവസ്ഥകളെ, അവർ കടന്നുപോകുന്ന ദുരിതപർവ്വങ്ങളെയെല്ലാം, അവരുടെ ചുണ്ടിന്റെ ചലനമില്ലാതെ സോളിലോക്കിയായി- മനോഗതമായി - പറഞ്ഞിരിക്കുന്നു. ഒരു ഡൊക്യുമെന്ററിയുടെ വോയ്സ്‌ ഓവർ പോലെയല്ല. മറിച്ച്‌, അവരുടെ ചിന്തയുടെ ഓർമ്മയുടെ ഒച്ച അവറിയാതെ പുറത്തുവരുന്നതാണു..

അടിമത്വവും, വിധേയത്വവും വർണ്ണവിവേചനവും, ഒപ്പം 'നിറവ്യത്യാസങ്ങളില്ലാത്ത പെൺമനസ്സുകളും', വർണ്ണവിവേചനത്തെ സ്നേഹം കൊണ്ടു ചെറുക്കുന്ന ചെറുപ്പവുമാണു, ഈ സിനിമയെ മുന്നോട്ട്‌ നയിക്കുന്നത്‌. ഹെൻറി, മാരിയെറ്റോയിൽ ഒരു വലിയ കൃഷിയിടം വാങ്ങി, അവിടെ ഭാര്യയും രണ്ടുകുട്ടികളുമായി താമസിക്കുന്നു. കൂടെ വംശീയവാദിയായ അച്ഛനും. ഹെൻറിയുടെ സഹോദരൻ ജെമി, അമേരിക്കൻ എയർഫോസിൽ ചേരുന്നു. അവരുടെ ടെനന്റായ ഹാപ്പ്‌ ജാക്സന്റെ മകൻ റോൻസൽ ജാക്സൻ പട്ടാളക്കാരനാവുന്നു. ഹാപ്പ്‌ ജാക്സന്റെ കുടുംബത്തെ ആദ്യമായി കാണിക്കുമ്പോൾതന്നെ, അവരുടെ ഒരുമയും സ്നേഹവും നമ്മുക്ക്‌ മനസ്സിലാവും. റോൻസൽ പട്ടാളത്തിലേക്ക്‌ പോകുന്നസമയത്ത്‌, എല്ലാവരോടും യാത്രപറയുമ്പോൾ, "എനിക്ക്‌ അവൻ പോകുന്നത്‌ കാണാൻ വയ്യ" എന്ന് പറഞ്ഞ്‌ തിരിഞ്ഞുനിൽക്കുന്ന അമ്മയുടെ കണ്ണീരും വിതുമ്പലും വല്ലാത്തൊരു കാഴ്ച്ചയാണു..

ജെമിയും റോൻസലും രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നു. യുദ്ധം അതിന്റെ അവസാനഘട്ടത്തിലാണു. റോൻസൽ ഒരു ജെർമ്മൻ പെൺകുട്ടിയുമായി യുദ്ധത്തിന്റെ ഇടവേളകൾ ചിലവഴിക്കുന്നു. ജെമിയുടേത്‌ മദ്യപിച്ച്‌ കുത്തഴിഞ്ഞ ജീവിതവും. ഒടുവിൽ, അമേരിക്കൻ സഖ്യം യുദ്ധം ജയിക്കുന്നു. ഹിറ്റ്ലർ കൊലചെയ്യപ്പെടുന്നു.. അങ്ങനെ ജെമിയും റോൻസലും നാട്ടിലേക്ക്‌ വരുന്നു. ഇതിനിടയിൽ, റോൻസൽ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ, നാട്ടിൽ പിതാവായ ഹാപ്പ്‌ ഒരു കെട്ടിടത്തിൽനിന്നും വീണു കാലൊടിയുന്നു. 'എന്നെങ്കിലുമൊരിക്കൽ സ്വന്തമായി ഒരു കൃഷിയിടം ഉണ്ടാവും' എന്ന് സ്വപ്നം കണ്ട ഹാപ്പിനു, ജോലിചെയ്യാൻ കഴിയുന്നില്ല എന്നതുകൊണ്ട്‌, ഹെൻറി സാമ്പത്തിക സഹായം ചെയ്യുന്നില്ല.. എന്നാൽ, ലോറ ഭർത്താവ്‌ അറിയാതെ പണവും മെഡിക്കൽ സഹായവും നൽകി ഹാപ്പിനേയും ഫ്ലോറൻസിനേയും ആശ്വസിപ്പിക്കുന്നു.. ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ ഒരേതൂവൽ പക്ഷികളാണു. ഒരേ വേദനയും നൊമ്പരവും പേറുന്നവർ.. ഇയടയ്ക്ക്‌ വന്നുപോകുന്ന മറ്റൊരു സ്ത്രീകഥാപാത്രമുണ്ട്‌. പൂർണ്ണഗർഭിണിയായ അവളെ മറന്നുകൊണ്ട്‌ മറ്റൊരു സ്ത്രീയോടൊപ്പം കഴിയുന്ന ഭർത്താവിനെ പതിനേഴുതവണ കുത്തി, കൊന്ന ഭാര്യ. ഇങ്ങനെ നിസ്സഹായതയും നിലനിൽപ്പിനായുള്ള ചെറുത്തുനിൽപ്പും, ഈ സിനിമയുടെ ആഴം കൂട്ടുന്നു.

യുദ്ധം  ജയിച്ച്‌ തിരികെവരുന്ന ജെമി, PTSD (Post-traumatic stress disorder) മാനസ്സികാവസ്ഥയിലൂടെ കടന്നുപോകുന്നു. ഒപ്പം പിതാവായ പാപ്പിയുടെ വർണ്ണവിവേചനവും, ഒരിക്കൽ ലോറയോട്‌ തോന്നിയ അടുപ്പവുമെല്ലാം അയ്യാളെ മദ്യപനാക്കുന്നു.. ഒപ്പം, ഒരിക്കൽ ഒരു കടയിൽ വച്ച്‌ പാപ്പി അപമാനിച്ച റോൻസലിനെ കൂട്ടുകാരനാക്കുന്നു.. ഇങ്ങനെ ഒഴുകുന്ന കഥയിൽ മാറ്റം വരുത്തുന്നത്‌, റോൻസലിനു ജർമ്മനിയിൽനിന്നും വരുന്ന കത്താണു. തന്റെ ജർമ്മൻ കൂട്ടുകാരി ഒരു കുട്ടിയ്ക്ക്‌ ജന്മം നൽകി. ഒപ്പം അവരുടെ ഫോട്ടോയും. ഈ ഫോട്ടോ റോൻസൽ ജെമിയുടെ ട്രക്കിൽ മറന്നുവയ്ക്കുകയും, തുടർന്ന് പാപ്പി അത്‌ കാണുകയും, അയ്യാൾ മറ്റ്‌  റേസിസ്റ്റുകളുടെ സഹായത്തോടെ റോൻസലിനെ  പിടിച്ചുകെട്ടി മർദ്ദിക്കുകയും ചെയ്യുന്നു.
റോൻസലിനെ രക്ഷിക്കാൻ വരുന്ന ജെമിയേയും മർദ്ദിച്ച്‌ കെട്ടിയിടുന്നു. ഒടുവിൽ, റോൻസലിന്റെ നാവ്‌ മുറിച്ചുമാറ്റുന്നു. അന്ന് രാത്രിയിൽ ജെമി പാപ്പിയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു.. അതിന്റെ തലേദിവസം, ഹെൻറി നഗരത്തിൽ പോയ ഇടവേളയിൽ, ലോറയും ജെമിയും 'ഒന്നാകുന്നു'.. ജെമിയാണു പാപ്പിയെ കൊന്നത്‌ എന്ന് അറിയാവുന്ന ലോറ, അത്‌ ഭർത്താവിൽനിന്നും മറച്ചുവയ്ക്കുന്നു എന്നുമാത്രമല്ല, 'അദ്ദേഹം ഉറക്കത്തിൽ മരിച്ചുവെന്ന്' അറിയിക്കുന്നു. തുടർന്നുള്ള ശവദാഹമാണു സിനിമയുടെ തുടക്കത്തിൽ കാണുന്നത്‌. ഹാപ്പ്‌ ശവസംസ്കാരത്തിനു സഹായിക്കുകയും പ്രാർത്ഥന ചൊല്ലുകയും, തുടർന്ന് മറ്റൊരിടത്തേക്ക്‌ താമസം മാറുകയും ചെയ്യുന്നു.
സിനിമ അവസാനിക്കുമ്പോൾ, നന്നായി ജീവിയ്ക്കുന്ന ഹാപ്പിന്റെ കുടുംബവും, പട്ടാളത്തിലേക്ക്‌ തിരികെപോയ ജെമിയും, ഒപ്പം സംസാരിക്കാൻ കഴിയില്ലെങ്കിലും, തന്റെ ജർമ്മൻ ഭാര്യയേയും മോനേയും സ്നേഹിക്കുന്ന റോൻസലും ആശ്വാസക്കാഴ്ച്ചകളായി മാറുന്നു..

ലീനിയർ ടൈം ലൈനിൽ വിഷ്വൽസ്‌ വരുകയും , അതിനിടയിൽ നൊൻലീനിയർ ടൈംലൈനിൽ ഉണ്ടാകുന്ന സോളിലോക്കിയും കൂടി വല്ലാത്തൊരു മാജിക്കാണു കാണിക്കുന്നത്‌..
Rachel Morrison ന്റെ ഛായാഗ്രഹണവും,  Mako Kamitsuna ന്റെ എഡിറ്റിങ്ങും, ഒപ്പം Tamar-Kali Brown
ന്റെ പശ്ചാത്തലസംഗീതവും മനോഹരം.. കൂടാതെ Mary J. Blige ന്റെ  end titles song.. "Mighty River..!"
അതിലെല്ലാമുപരി,  പെയ്തൊഴിയാത്ത മനുഷ്യമനസ്സുകളേപ്പോലെ നിറയുന്ന കാർമേഘങ്ങൾ.. ഇടയ്ക്കിടയ്ക്ക്‌ പെയ്യുന്ന മഴ.. അമ്മയ്ക്ക്‌ ചോക്ലേറ്റ്‌ വാങ്ങിക്കൊടുത്ത്‌, അത്‌ അമ്മതന്നെ കഴിക്കണമെന്ന വശിപിടിച്ച്‌, അമ്മ അത്‌ ആസ്വദിച്ച്‌ കഴിക്കുന്ന കാഴ്ച്ചമധുരം നുണയുന്ന മോൻ..! അങ്ങനെയങ്ങനെ, ഈ സിനിമ പ്രേക്ഷകമനസ്സിൽ ബാക്കിയാക്കുന്ന കാഴ്ച്ചകൾ ഒരുപാടുണ്ട്‌..!!

2018 ജനുവരി 24, ബുധനാഴ്‌ച

The Shape Of Water

The Shape Of Water..

ചില പുസ്തകങ്ങളും സിനിമയും, വായനയ്ക്കും കാഴ്ച്ചയ്ക്കും ശേഷവും നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. അതുപോലൊരു അനുഭവമാണു Guillermo del Toro സംവിധാനം ചെയ്ത  "The Shape of Water"
(Guillermo del Toro Mexican film director, screenwriter, producer, and novelist.)

2018 മാർച്ചിൽ പ്രഖ്യാപിയ്ക്കാൻ പോകുന്ന ഓസ്കാർ അവാർഡുകളിൽ, മികച്ച നടിയ്ക്കും മികച്ച ചിത്രത്തിനുമുൾപ്പെടെ 13 നോമിനേഷനുകൾ നേടിയ ചിത്രം, വളരെ വിസ്മയം ജനിപ്പിക്കുന്ന കാഴ്ച്ചാനുഭവമാണു. അമേരിക്കാ -റഷ്യ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു The Shape of Water ന്റെ കഥ വികസിക്കുന്നത്‌. Maryland സ്റ്റേറ്റിലെ Baltimore ലെ ഒരു ലബോറട്ടറിയിലെ ക്ലീനിംഗ്‌ തൊഴിലാളിയായ എലിസ എന്ന ഊമയായ പെൺകുട്ടിയും, ആ പരീക്ഷണശാലയിലേക്ക്‌, പരീക്ഷണത്തിനായി തെക്കേ അമേരിക്കയിലെ ഒരു നദിയിൽനിന്നും പിടിച്ചുകൊണ്ടുവരുന്ന ഒരു ജലജീവി- humanoid-amphibian - യുമാണു ഈ ചിത്രത്തിലെ നായികാനായകന്മാർ.

ഒരു സിനിമാശാലയ്ക്കുമുകളിലെ ചെറിയ ഒരു അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്ക്‌ താമസിക്കുന്ന എലിസയുടെ ( Sally Hawkins as Elisa Esposito)  ജീവിതം ഒരു നിശ്ചിത ടൈംടേബിളിൽ ഒതുങ്ങുന്നതാണു. തൊട്ടടുത്ത അപ്പാർട്ടുമെന്റിലെ, പറയത്തക്ക കച്ചവടമൂല്യമില്ലാത്ത ഒരു ചിത്രകാരനായ ഗിൽസും, (Richard Jenkins as Giles)   ഒപ്പം എലിസ യോടൊപ്പം ക്ലീനിംഗ്‌ തൊഴിലാളിയായി ജോലിചെയ്യുന്ന ആഫ്രിക്കൻ- അമേരിക്കൻ വംശജയായ സെൽഡ (Octavia Spencer as Zelda D. Fuller) യുമാണു അവളുടെ കൂട്ടുകാർ. അവർക്കുമാത്രമാണു അവളുടെ ആംഗ്യഭാഷ മനസ്സിലാവുന്നതും.
ഇതിനിടയിൽ, അവൾ ജോലിചെയ്യുന്ന ലാബോറട്ടറിയിൽ, Colonel Richard Strickland (Michael Shannon as Colonel Richard Strickland) ഒരു തെക്കേ അമേരിക്കൻ നദിയിൽ നിന്നും കിട്ടിയ ഒരു ജീവിയെ കൊണ്ടുവരുന്നു. ടാങ്കിലെ വെള്ളത്തിൽ, ചങ്ങലയിൽ തളച്ചിട്ടിരിക്കുന്ന ആ ജീവിയുടെ- humanoid-amphibian- (Doug Jones as Amphibian Man) രൂപം അവളെ വല്ലാതെ അലട്ടുന്നു. വേദനിപ്പിക്കുന്നു. സ്വാതന്ത്ര്യമില്ലാതെ വെള്ളത്തിൽ കിടക്കുന്ന ആ ആംഫിബിയന്റെ അവസ്ഥയോട്‌ അവൾ empathize ചെയ്യുന്നതിലൂടെ സിനിമ മറ്റൊരു തലത്തിലേക്ക്‌ വളരുന്നു. ആദ്യം തനിക്ക്‌ കഴിയ്ക്കാനായി കൊണ്ടുവന്ന മുട്ട കൊടുത്തും, പിന്നീട്‌ അതിനായി ഭക്ഷണം കൊണ്ടുവന്നും, അതുകഴിഞ്ഞ്‌ പാട്ടുകൾ കേൾപ്പിച്ചും ഒക്കെ അവളുടെ- അല്ല അവരുടെ- ഒരു ലോകം തീർക്കുകയാണു..

ആ ജീവിയെ കൊന്ന് പഠനം നടത്താൻ , വളരെ പരുക്കനും കാർക്കശ്യക്കാരനുമായ Colonel Richard Strickland നോട്‌ General Frank Hoyt   ആവശ്യപ്പെടുന്നു. ഇത്‌, ഒളിഞ്ഞുകേൾക്കുന്ന എലിസ ,ആ ജീവിയെ രക്ഷപ്പെടുത്തി, നദിയിൽ തിരികെവിടാൻ ആഗ്രഹിക്കുന്നു. അങ്ങനെ, അവളുടെ നിർബന്ധം സഹിയ്ക്കാനാവാതെ ചിത്രകാരനായ ഗിൽസ്‌ അവളെ സഹായിക്കാൻ തയ്യാറാവുന്നു. ലബോറട്ടറിയിൽ Robert Hoffstetler എന്ന പേരിൽ ജോലിചെയ്യുന്ന Dimitri എന്ന റഷ്യൻ ചാര -ശാസ്ത്രഞ്ജനും( Michael Stuhlbarg as Dr. Robert Hoffstetler/Dimitri Mosenkov) അവളെ സഹായിക്കുന്നു.. കൂട്ടുകാരി സെൽഡ ആദ്യം എതിർക്കുന്നെങ്കിലും, എലിസയുടെ ആത്മാർത്ഥതയ്ക്കൊപ്പം നിൽക്കുന്നു.. അങ്ങനെ, വലിയ ലോൻഡ്രി ബോക്സിനുള്ളിൽ കയറ്റി, രക്ഷപ്പെടുത്തുന്ന ആംഫിബിയനെ, എലിസയുടെ ബാത്‌ടബ്ബിൽ വെള്ളം നിറച്ച്‌, ഉപ്പുകലക്കി അതിൽ സംരക്ഷിക്കുന്നു. സിനിമ തുടങ്ങുന്നതും, ഇതേ ബാത്‌ടബിൽ, എലിസ കുളിക്കാൻ കിടക്കുന്ന യിലൂടെയാണു.. ആ ടബ്‌ അവളുടെ ആശ്വാസമാണു.. അതേ ടബിൽ ആംഫിബിയനെ കിടത്തിയെന്നതും, അവൾക്ക്‌ ആ ജീവിയോടുള്ള പ്രണയത്തിന്റെ ആഴം കാട്ടിത്തരുന്നു.. അവൾക്കുള്ളതിനേക്കാൾ, പ്രണയം ആ ജീവിയ്ക്ക്‌ അവളോടുണ്ടെന്ന് പിന്നീടുള്ള രംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു..

ആ പ്രണയത്തിന്റെ അവസ്ഥകളെ വളരെ റൊമാന്റിക്കായിട്ടാണു സംവിധായകൻ അവതരിപ്പിക്കുന്നത്‌. ആഴമുള്ള നദീജലത്തിൽ ഒഴുകിനടന്നിരുന്ന ആംഫിബീയനു, അതേ ആഴമുള്ള ഒരു ജലാശയം എലിസ കുളിമുറിയിൽ തീർക്കുന്നു. വാതിലിന്റെ പഴുതുകൾ അടച്ച്‌, കുളിമുറിയിൽ വെള്ളം നിറച്ച്‌, അതിൽ ഒരു ജലകന്യകയേപ്പോലെ, അവൾ അവനോടൊപ്പം ഒഴുകി നടക്കുന്നു. ഒടുവിൽ, താഴെ തീയേറ്ററിലേക്ക്‌ വെള്ളം ഇറ്റ്‌ വീണു, അവർ പരാതിയുമായി വരുമ്പോൾ, ഗിൾസ്‌ എലിസയുടെ വീട്ടിലേക്ക്‌ വന്നു നോക്കുമ്പോൾ, കുളിമുറിയുടെ വാതിലിൽ വെള്ളം ചീറ്റുന്നത്‌ കാണുന്നു. തുടർന്ന് അയ്യാൾ വാതിൽ വലിച്ചുതുറക്കുമ്പോൾ, കുളിമുറിയ്ക്ക്‌ പുറത്തേക്ക്‌ കുത്തിയൊഴുകുന്ന വെള്ളവും, ഉള്ളിൽ ആലിംഗനബദ്ധരായി നിൽക്കുന്ന എലിസയുടേയും ആംഫിബിയന്റേയും കാഴ്ച്ചയും..! ഹാവൂ.. ആ രംഗത്തിന്റേയും ബിംബങ്ങളുടേയും ആഴം വിവരിക്കാനുള്ള വാക്കുകൾ എന്നിലില്ല..!!

പത്താം തീയതി, ആംഫിബിയാനെ നദിയിൽ തിരികെ വിടണമെന്നാണു റഷ്യൻ ചാര സയിന്റിസ്റ്റ്‌ എലിസയോട്‌ പറഞ്ഞിരിക്കുന്നത്‌.. ആംഫിബിയാനു അധികനാൾ ഇങ്ങനെ കരയിൽ ജീവിക്കാൻ പറ്റില്ല.. പത്താം തീയതി, നദിയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പ്‌.. ഒരുമിച്ചൊരു അത്താഴം.. തീൻ മേശയിൽ മുഖാമുഖമിരിക്കുന്ന എലിസയുടേയും, ആംഫിബിയാന്റേയും വൈഡ്‌ ഫ്രയിമിൽ, വെളിച്ചം ചുരുങ്ങി അവളിലേക്കുമാത്രമാവുന്നതും, തുടർന്ന് മനോഹരമായ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ, അവളും അവനും പറന്നുയർന്ന്, ആടിപ്പാടി നൃത്തം വയ്ക്കുന്നതും, ഒടുവിൽ ആ ഫാന്റസിയിൽനിന്നും അവൾ റീയാലിറ്റിയിലേക്ക്‌ വരുന്നതുമൊക്കെ എന്ത്‌ കാവ്യാത്മകവും സുന്ദരവുമായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്‌..!!

ഇതിനിടയിൽ, കാണാതെപോയ ആംഫിബിയനെ കണ്ടെത്താനുള്ള ശ്രമത്തിൽ, കേണൽ റിച്ചാർഡ്‌ സ്ട്രിക്ലാൻഡ്‌, സെൽഡയുടെ വീട്ടിൽ വന്ന് ഭയപ്പെടുത്തുമ്പോൾ, 'സെൽഡ ഫോണിലൂടെ സംസാരിച്ചതിൽനിന്നും ആംഫിബിയാനെക്കുറിച്ച്‌ എലിസയ്ക്ക്‌ അറിയാമെന്ന്' സെൽഡയുടെ ഭർത്തവ്‌ പറയുന്നു. എലിസയുടെ വീട്ടിലേക്ക്‌ കേണൽ യാത്രയാകുമ്പോൾ തന്നെ, സെൽഡ അവിടെ വിവരം അറിയിക്കുന്നതിനാൽ, എലിസയും ഗിൽസും ആംഫിബിയാനുമായി നദീതീരത്തേക്ക്‌ യാത്രയാവുന്നു.. നദീതീരത്തുവച്ച്‌, ആംഫിബിയാനോട്‌, യാത്രപറഞ്ഞു തിരിയുന്ന എലിസയേയും ആംഫിബിയാനേയും, അവരെ പിന്തുടർന്ന് എത്തിയ കേണൽ വെടിവയ്ക്കുന്നു. ഗിൽസ്‌ അയ്യാളെ ആക്രമിച്ച്‌ നിലത്തിടുന്നു..  എലിസയ്ക്ക്‌  ബോധം നഷ്ടമായി. പതുക്കെ എഴുന്നേൽക്കുന്ന 'ജലജീവി', കേണലിനെ ആക്രമിക്കുമ്പോഴേക്കും, സെൽഡ പോലീസും ആംബുലൻസുമൊക്കെയായി വരുന്നു.. പിന്നീട്‌ നമ്മൾ കാണുന്നത്‌, ആ ജലജീവിയുടെ ഹീറോയിസമാണു.. ബോധരഹിതയായ എലിസയുടെ ശരീരം കോരിയെടുത്ത്‌, ഗിൽസിനോട്‌ മൗനമായ്‌ യാത്രചൊല്ലി, നദിയിലേക്ക്‌ ചാടുന്ന ആംഫിബിയാൻ..!!

പിന്നീടുള്ള അണ്ടർ വാട്ടർ രംഗങ്ങൾ മനോഹരമാണു.. അവർ വെള്ളത്തിനടിയിൽ പ്രണയിച്ച്‌ ഒഴുകിനടക്കുന്നു.. സിനിമ, ഗിൽസിന്റെ വോയ്സിലൂടെയാണു അവസാനിക്കുന്നത്‌..
"അവർ ജലത്തിനടിയിൽ പ്രണയിച്ചു ജീവിക്കുന്നുണ്ടാവുമെന്നും, അവൾ ആ ജീവിയെ അത്രയേറെ പ്രണയിക്കുന്നുവെന്നും, അത്‌ കടൽപോലെ കൽപാന്തത്തോളം ഉണ്ടാകുമെന്നും.."
ഒപ്പം ഒരു ഇംഗ്ലീഷ്‌ കവിതയിലെ വരികളും..

Whispered by someone in love
Hundreds of years ago..
Unable to perceive the shape of you
I find you all around me
Your presence fills my eyes with your love
It humbles my heart, for you are everywhere..!!

തിങ്കളാഴ്ച്ച രാത്രിയിൽ ഞാൻ ഒരു fb പോസ്റ്റ്‌ ഇട്ടിരുന്നു.

"പ്രണയം ഒരു അദൃശ്യ പ്രയാണമാണു.. എന്നിൽ നിന്നും നിന്നിലേക്കും, ഒപ്പം നമ്മളിൽ നിന്നും ഈ പ്രപഞ്ചത്തിലേക്കും..!" Yes the movie highlights the same..
Really an outstanding performance of Sally Hawkins as Elisa Esposito.. I hope, she will win the Oscar -2018..