...കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയിൽ, വളരെ യാദൃശ്ചികമായിട്ടാണു ശ്രീ.ഗിരീഷ്കുമർ ശ്രീലകത്തെ ( Gireeshkumar Sreelakam) കാണുന്നതും,അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരമായ "വിറകുമര"ത്തിന്റെ ഒരു കോപ്പി കൈയ്യൊപ്പിട്ട് തന്നതും..
ഇതിനുമുൻപ് ഫേസ് ബുക്ക് പോസ്റ്റായിട്ട് അദ്ദേഹത്തിന്റെ ചില കവിതകൾ വായിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ 70 കവിതകൾ ഒരു സമാഹാരത്തിലൂടെ വായിക്കാൻ കഴിഞ്ഞത് നല്ലൊരു അനുഭവമായി.. നാട്ടിലെ എഴുത്തുകാരെന്നും,പ്രവാസി എഴുത്തുകാരെന്നുമുള്ള ഒരു അതിരു ഇല്ലാതാവുന്ന ഈ കാലത്ത്, പഠനവിധേയമാക്കേണ്ട കുറച്ച് കവിതകൾകൂടി ഉൾപ്പെടുന്നതാണു ഈ പുസ്തകം.. "നേരിൽ" തുടങ്ങി "പൊരിക്കവിതകളിൽ" അവസാനിക്കുന്ന ഈ പുസ്തകത്തിനു ശ്രീ. പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ അവതാരികയ്ക്ക് നൽകിയിരിക്കുന്ന "മരത്തിന്റെ ജന്മപദാവലികൾ" എന്ന തലക്കെട്ടുമുതൽ അങ്ങോട്ടുള്ള ഓരോ വായനയും ഓരോ ജീവിതാവസ്ഥകളുടെ നേർക്ക് പിടിക്കുന്ന കണ്ണാടികളാണു..
"പ്രാക്ക്" എന്ന കവിതയിൽ,
"മുട്ടപൊട്ടിക്കുമ്പോൾ കേട്ടത്
രക്ഷപെട്ടതിന്റെ ഘോഷമല്ല
കോന്നിട്ടും തിന്നിട്ടും വെറിതീരാത്തവർക്കുള്ള ചുട്ടുപൊള്ളുന്ന പ്രാക്കാണു..!",
എന്ന് എഴുതുന്ന ഗിരീഷ്, "കാടുകയറുമ്പോൾ" എന്ന കവിതയിൽ
"ഒടുവിലൊരുനാൾ കാടിറങ്ങുമ്പോൾ
നാടിന്റെ തിരിച്ചറിവുകളിൽപെട്ട്
അവന്റെ മനസ്സുമാത്രമെന്തേ
കാടുകയറുന്നു;
കശാപ്പുശാലകളിലേക്കും തീൻ മേശകളിലേക്കും !"
എന്ന് ആകുലപ്പെടുന്നു..
ഒരിക്കൽ, 'വൃത്തത്തിനുള്ളിൽ താളം ചവിട്ടിക്കളിച്ചിരുന്ന കവിത,വൃത്തത്തിനു പുറത്തിറങ്ങി, ഒടുവിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഉത്തരാധുനികതയുടെ ഉത്തരത്തിൽ തൂങ്ങിച്ചാകുന്ന' കാലത്ത് തെല്ലൊരു ആശ്വാസമാണു ഇത്തരത്തിലുള്ള കാവ്യചിന്തകൾ..!!
ഒരു കെമിക്കൽ എഞ്ചീനിയറായ ഗിരീഷിനു കവിതയുടെ കെമിസ്ട്രി നന്നായി വശമുണ്ടെന്നാണു ഈ സമാഹാരത്തിലെ ഓരോ കവിതയും സൂചിപ്പിക്കുന്നത്..
ഖത്തർ പെട്രോളിയത്തിലെ ഉദ്ദ്യോഗസ്ഥനായ ഈ പെരുമ്പാവൂർക്കാരനു,കവിതയുടെ വഴിയിലൂടെ ഇനിയും ഏറെ സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
പ്രസാധകർ- യെസ് പ്രസ് ബുക്സ്
വില 100 രൂപ.