മടവൂർ
18/04/2020
പ്രിയപ്പെട്ട നിനക്കായി കുറിക്കുന്ന പതിനെട്ടാം കത്ത്..
ഓരോ കത്ത് എഴുതാനിരിക്കുമ്പോഴും, നീ എന്റെ മുന്നിൽ ഇരിക്കുന്നുണ്ട്... ഞാൻ നിന്നെത്തന്നെ, നിന്റെ കണ്ണിലേക്കുതന്നെ, നോക്കികൊണ്ടേയിരിക്കുന്നു.. ഞാൻ തേടുന്ന ഉത്തരം നിന്റെ കണ്ണുകളിലുണ്ട്..
അത് ഞാൻ, "ഞാൻ" തന്നെയാണു.. അല്ലേ?
ഈ പതിനെട്ടാം കത്ത് എഴുതുമ്പോഴും അങ്ങനെതന്നെ.. എന്നും..
ബ്രഹ്മപുരാണം മുതൽ ബ്രഹ്മാണ്ഡപുരാണം വരെ
പതിനെട്ട് പുരാണങ്ങൾ..
അർജ്ജുനവിഷാദേയാഗഃ മുതൽ മോക്ഷസന്യാസയോഗഃ വരെ പതിനെട്ട് യോഗങ്ങളായി ഗീതോപദേശം..
പതിനെട്ട് ദിനങ്ങൾ നീണ്ട കുരുക്ഷേത്രയുദ്ധം..
മോക്ഷപ്രാപ്തിയിലേക്കുള്ള പതിനെട്ടു പടികൾ കയറി ചെല്ലുമ്പോൾ, നീ തിരയുന്ന ഈശ്വരൻ നിന്നിൽ തന്നെയാണ് എന്ന് ഓർമ്മപ്പെടുത്തുന്ന പതിനെട്ടാം പടി..
ഓതിരം മുതൽ ഗദായഘട്ടം വരെ പതിനെട്ട് അടവുകൾ..
അങ്ങനെ പതിനെട്ടുകൾ ഒരുപാട്.. എന്തിനേറെ, നമ്മുക്ക് ശോഭനയെ കിട്ടിയതുപോലും ബാലചന്ദ്രമേനോന്റെ ഏപ്രിൽ പതിനെട്ടിലല്ലേ..?
അതേടാ... ഈ പതിനെട്ട്
ഒരു സംഭവമാണ്...
ഡാ... ഈ പറയുന്ന പുരണങ്ങളായാലും യുദ്ധങ്ങളായാലും ഗീതയായാലും മലകയറ്റം ആയാലും കളരിയായാലും, ഇനി സിനിമയായാലും വായനയായാലും, ഇനി എന്താണെങ്കിലും, അവയുടെയൊക്കെ ലക്ഷ്യങ്ങളിലൊന്നു മാനസാന്തരം അഥവ ‘കഥാർസിസ്’ ആണ്..
നമ്മൾ കാണുന്ന നാടകങ്ങളിലോ, സിനിമയിലോ, വായിക്കുന്ന പുസ്തകങ്ങളിലോ ഉള്ള നന്മയുടെ അംശം ഉൾക്കൊണ്ടുകൊണ്ട്, വൈകാരികമായിത്തന്നെ, നമ്മിലെ തിന്മയുടെ ഉറവിടമറിഞ്ഞ് അതിൽനിന്നും മോചനം നേടുകയെന്നും പറയാം.. വർത്തമാനകാല വാർത്തകളും അനുഭവങ്ങളും അത്തരമൊരു മാനാസന്തര ചിന്തയ്ക്ക് തിരികൊളുത്തുകയാണ്..
നമ്മുക്ക് ചുറ്റിലും കാണപ്പെടുന്ന വസ്തുക്കളിൽനിന്നും, വ്യക്തികളിൽ നിന്നും, സംഭവങ്ങളിൽ നിന്നും, തുടങ്ങി, നമ്മൾ ദൈനംദിനം വ്യവഹരിക്കുന്ന എല്ലാറ്റിൽനിന്നും ഒരു ‘എനർജി’ പ്രസരിക്കുന്നു എന്നു കാണാം. ഈ ‘ഊർജ്ജത്തെ’ അനുകൂലമൊ പ്രതികൂലമോ ആക്കുന്നത് നമ്മുടെ മാനസ്സികാവസ്ഥയും ഒപ്പം മനോഭാവവുമാണ്. ഉദാഹരണമായി, സച്ചിൻ തെണ്ടുല്ക്കർ സെഞ്ച്വറി അടിച്ചു എന്ന് കേൾക്കുമ്പോൾ, ക്രിക്കറ്റിനോട് ആരാധനയുള്ളവർക്ക് കുളിരു കോരും.. ഇതിൽ താത്പര്യമില്ലാത്തവർ നിസ്സംഗരായി ഇരിക്കും. ഇവിടെ മനോഭാവവും താത്പര്യവുമാണ് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇതേ അവസ്ഥതന്നെയാണ് കൊറോനയെക്കുറിച്ചും, ഒരു അപകടത്തെക്കുറിച്ചും ,നേട്ടത്തെക്കുറിച്ചും, വിടവാങ്ങലിനെക്കുറിച്ചുമൊക്കെ കേൾക്കുമ്പോൾ നമ്മളിൽ ഉണ്ടാവുന്നത്.
ഇവിടെ ‘ഊർജ്ജം’ എങ്ങനെ ഉണ്ടാവുന്നു എന്നതല്ല, മറിച്ച്, അതിനെ എങ്ങനെ മനസ്സിലാക്കുന്നു, അഥവാ ‘ചാനലൈസ്’ ചെയ്യുന്നു എന്നതാണ് പ്രധാനം. ഈ വിഷയത്തെ മനഃശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ, സച്ചിൻ തെണ്ടുല്ക്കർ സെഞ്ച്വറി അടിച്ചതും, കോവിഡ് 19 ബാധിച്ച് ആൾക്കാർ മരിക്കുന്നതും സ്കൂൾ വാൻ മറിഞ്ഞ് കുട്ടികൾ മരിച്ചതും, അഴിമതി കേസുകളുടെ ‘ഫോളോ അപ്പു’ മെല്ലാം, കോഫി കുടിച്ചുകൊണ്ട്, ഒരേ മാനസ്സികാവസ്ഥയിൽ വായിക്കുന്ന- കാണുന്ന ആൾക്കാർ ഉണ്ടെന്ന് മനസ്സിലാക്കാം..
ഈ ‘ഒരേ മാനസ്സികാവസ്ഥ’ തന്നെയാണ് ഇന്നു നമ്മൾ കാണുന്ന പല സാമൂഹിക പ്രശ്നങ്ങളുടേയും കാരണങ്ങളിൽ ഒന്ന്.
ഇന്ന് നമ്മൾ ഏറെ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്നാണ് സാമൂഹിക സുരക്ഷിതത്വമാണ്.. സാമൂഹിക സുരക്ഷിതത്വം എന്നത് ഭൗതികമായിട്ട് ജീവനും സ്വത്തിനുമുള്ള സംരക്ഷണം മാത്രമല്ല. മറിച്ച്, മാനസ്സികമായിട്ട് ഒരുവനിൽ വളർത്തിയെടുക്കേണ്ട സുരക്ഷിതത്വബോധം കൂടിയാണ്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മനസില്ലാതെ അമ്പലനടകളിലും വൃദ്ധസദനങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉപേക്ഷിക്കുന്ന വാർത്തകളും ചിത്രങ്ങളും കാണുന്ന വൃദ്ധരുടെ മനസ്സിൽ ഉണ്ടാവുന്ന ചിന്ത എന്തായിരിക്കും..? അല്ലെങ്കിൽ, ഇറ്റലിയിലും സ്പെയിനിലുമൊക്കെ പ്രായം ചെന്ന കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ പ്രാധാന്യം കൊടുക്കുന്നില്ല എന്ന വാർത്ത കാണുന്ന, നമ്മുടെ നാട്ടിലെ പ്രായം ചെന്നവരുടെ മാനസ്സികാവസ്ഥ എന്തായിരിക്കും?
മാതാപിതാക്കളുടെ ശകാരത്തിൽ പ്രതിഷേധിച്ചോ, അല്ലെങ്കിൽ, അവരുടെ മർദ്ദനത്തെ ഭയന്നോ, അതുമല്ലെങ്ങിൽ ഒരു നിമിഷത്തെ ‘വകതിരിവ്’ ഇല്ലായ്മകൊണ്ടോ വീടുവിട്ടിറങ്ങുന്ന കൗമാരക്കാരുടെ വാർത്ത കാണുന്ന അതേ പ്രായക്കാരന്റെ ചിന്ത എങ്ങനെയാവാം..? ഇത്തരം ചെയ്തികളും, അവയെ സമൂഹമധ്യത്തിൽ എത്തിക്കുന്ന വാർത്തകളും നല്കുന്ന ‘ഊർജ്ജ’മെന്താണ്..? ഇവിടെ ഉണ്ടാവുന്ന ‘അരക്ഷിതബോധത്തെ’ എങ്ങനെ മറികടക്കാം..? ‘ആരാന്റയമ്മയ്ക്ക് ഭ്രാന്ത് വന്നാൽ’ എന്ന അവസ്ഥയിൽ ഇതിനെയൊക്കെ തിരസ്ക്കരിക്കാൻ പറ്റുമോ?
ഇത്തരം വിപത്തുകളോട്, അവയുടെ കാരണമറിഞ്ഞ് പ്രതികരിക്കുമ്പോൾ, നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നുള്ള ബോധം ശക്തമാവുന്നു. ഈ വാർത്തകളും കാഴ്ച്ചകളും നല്കുന്ന ‘എനർജി’ നമ്മൾ എന്ന ‘സിസ്റ്റത്തിൽ’ ശേഖരിക്കപ്പെടുകയാണ്..
മൊബൈലിലോ കംപ്യുട്ടറിലോ ഒന്നോ രണ്ടോ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ, നമ്മൾ ഉദ്ദേശിക്കാത്ത വാക്കുകൾ ആ സിസ്റ്റം 'ഒരു സഹായമായി' തരുന്നതുപോലെ,
സമാനമായ ജീവിത അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, ഈ ചിന്തകൾ തലപൊക്കാൻ തുടങ്ങും..
ഏതെങ്കിലും സാഹചര്യത്തിൽ അഛനമ്മമാർ വൈകാരികമായി പ്രതികരിക്കുന്നത് കാണുന്ന കുട്ടികൾ, സമാന സാഹചര്യത്തിൽ അതിനെ അനുകരിക്കുന്നതുപോലെതന്നെ..
ഒരു കൗമാരക്കാരൻ വീട് വിട്ട് പോയാൽ, ‘കടല’ കൊറിച്ചുകൊണ്ട് തന്റെ മകനെ അല്ലെങ്കിൽ മകളെ അടുത്തേക്ക് ചേർത്തിരുത്തി ആ വാർത്ത കണ്ട്, കുട്ടിയെ കാണാതെ കരയുന്ന മാതാപിതാക്കളോട് അനുകമ്പ കാണിച്ചുകഴിയുമ്പോഴേക്കും നമ്മുടെ ‘കടമ’ കഴിഞ്ഞു.. ആ കുട്ടിയെ വീടുവിട്ടിറങ്ങാൻ പ്രചോദിപ്പിച്ചതെന്താണന്നും,വീട്ടിലോ സ്കൂളിലോ ചുറ്റുപാടുകളിലോ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതും, അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ, തങ്ങളുടെ ജീവിതത്തിൽ അതിന് സമാനമായ സമീപനങ്ങൾ ഉണ്ടോ എന്നും ആത്മപരിശോധന ചെയ്യേണ്ടതും അനിവാര്യമാണ്. മാതാപിതാക്കളുടേയും കുട്ടികളുടേയും ചിന്തകളും, ശരികളും ഒരുപോലെയാവണം എന്നില്ല.. വളർത്തുന്നവരും, വളരുന്ന ചുറ്റുപാടുകളുമാണ് ഓരോരുത്തരേയും വ്യത്യസ്തരാക്കുന്നത്.. ഒരുവേള, ഞാനും നീയും ഉൾപ്പെടുന്ന ഇപ്പോഴത്തെ ‘മാതാപിതാക്കൾ’ ഉൾക്കൊള്ളുന്ന തലമുറ വളരുകയായിരുന്നു.. എന്നാൽ നമ്മൾ നമ്മുടെ കുട്ടികളെ വളർത്തുകയാണ്.. വളരെ നിസ്സാരമായി ചർച്ചചെയ്ത് തീർക്കാൻ പറ്റിയ വിഷയമല്ല ഇതു എന്നറിയാം.. എങ്കിലും ചില ചിന്തകൾ പങ്കിട്ടു എന്നുമാത്രം..
ഡാ.. അതുപോലെ, കോവിഡ് 19ന്റെ വ്യാപനം തടയാനായി, വീട്ടിൽ അടച്ചിരിക്കുന്ന അവസ്‌ഥ, ചിലരിലെങ്കിലും anxiety യും insecurityയും ഉണ്ടാക്കുന്നുണ്ട്.. അത്, പിന്നീട് ഈ അടയിരുപ്പിനുശേഷം വല്ലാത്തൊരു ഫോബിയായിലേക്കും മറ്റ് മാനസ്സികപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.. പോസ്റ്റ് കോവിഡ് ദിനങ്ങളിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധികൾ, തൊഴിൽ നഷ്ടമാകാനുള്ള സാധ്യതകൾ, കോവിഡ് മൂലം പിഴച്ചുപോയ കണക്കുകൾ... അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അലട്ടിയേക്കാം.. തത്ക്കാലം, അത്തരം വാർത്തകൾക്കൊപ്പം സഞ്ചരിക്കാതിരിക്കുക.. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നമ്മുടെ തലയിൽ ആണെന്ന് ചിന്തിക്കാതിരിക്കുക.. സാഹചര്യങ്ങളുടെ റീയാലിറ്റി മനസ്സിലാക്കി പെരുമാറുക..
നമ്മൾ രാവിലെ എഴുന്നേൽക്കുന്നതുമുതൽ, കിടക്കുന്നതുവരെയും കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങൾ, വാർത്തകൾ, വ്യക്തികൾ, വസ്തുക്കൾ ഇവയൊക്കെ നമ്മൾ അറിയാതെ നമ്മിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്ന നെഗറ്റീവ് എനർജിയുണ്ട്.. നമ്മൾ എന്നും ശരീരവും വസ്ത്രങ്ങളും ശുചിയാക്കുന്നു.. എന്നാൽ , മനസ്സിൽ അടിയുന്ന വിഴുപ്പോ? തട്ടുകടകളിൽ എണ്ണപ്പലഹാരങ്ങൾ വറുക്കുന്ന ഇരുമ്പ്ചട്ടിയിലെ എണ്ണക്കറപോലെ, ആ നെഗറ്റീവ് എനർജി നമ്മിൽ നിൽക്കും.. ഒടുവിൽ, പലതരം ശാരീരിക അസുഖങ്ങളായി, സൈക്കോസോമാറ്റിക് അവസ്‌ഥകളായി പുറത്തുവരും.. പിന്നീട് ഒരിക്കലും തീരാത്ത മരുന്നുകാലം തുടങ്ങും..
സോ, മനസ്സും ഓർമ്മകളും ഒക്കെ ക്ളീൻ ചെയ്യൂ..
ഞാൻ തുടക്കത്തിൽ പറഞ്ഞില്ലേ മാനസാന്തരം..?
കൗരവരെക്കുറിച്ച് വായിക്കുമ്പോൾ,
"ഭർത്താവ് അന്ധനായിരുന്നാൽ ഭാര്യ അയാൾക്കുംകൂടി വേണ്ടി കാണുകയാണ് വേണ്ടത്.. അല്ലാതെ ഒന്നും കാണേണ്ട എന്ന് കരുതി കണ്ണുകെട്ടിയിരുന്നാൽ, പിള്ളേർ പിഴച്ചുപോകും എന്ന് മനസ്സിലാക്കാൻ" കഴിയുന്നതാണ് മാനസാന്തരം... അതിനു പറ്റിയില്ലെങ്കിൽ, ആ കണ്ണുകെട്ടിയ അമ്മയെപ്പോലെ നീയും ഒരു സൈക്കോയാണെന്ന് ലോകം കരുതും...
ഡാ.. മണ്ണിന്റെ ആഴങ്ങളിൽ നമ്മുടെ വേരുകൾ പ്രണയിച്ച് ഒന്നാകുമ്പോഴും, എന്നിട്ടുമെന്തേ, നമ്മളിങ്ങനെ... അതിർത്തിയ്ക്ക് ഇരുവശങ്ങളിലായി രണ്ട് മരങ്ങളായി... രണ്ടായിട്ടിങ്ങനെ.. എന്താടാ ഇങ്ങനെ..?
ഒരുവേള, എന്റെ ചോദ്യങ്ങൾ പുതിയ വീടുകൾപോലെയാവും.. ഉത്തരങ്ങളില്ല..! അതുകൊണ്ടുതന്നെ, ഉത്തരത്തിൽ തൂങ്ങിയുള്ള പുതുചോദ്യങ്ങളുമില്ല.. അല്ലേ..?
ഒക്കെ ഡാ... നിന്നെ ഞാൻ ഒരുപാട് മുഷിപ്പിച്ചോ? ക്ഷമിച്ചുകള..
അപ്പോൾ, ലോകാ സമസ്താ സുഖിനോ ഭവന്തു..
തത്ക്കാലം നിർത്തട്ടെ..
എന്ന്....