2020 ഏപ്രിൽ 24, വെള്ളിയാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- ഇരുപത്തിമൂന്ന്

മടവൂർ
23/04/2020

പ്രിയപ്പെട്ട നിനക്കായി കുറിയ്ക്കുന്ന ഇരുപത്തിമൂന്നാം കത്ത്..
 ഒരുവേള, ഒരു കത്തിലും, നീ സുഖമായിരിക്കുന്നോ എന്നുള്ള എന്റെ സ്നേഹാന്വേഷണം ഉണ്ടായില്ല എന്ന് നീ പരിഭവിയ്ക്കുന്നുണ്ടാവും.. ല്ലേ..? എന്നാൽ, അങ്ങനെയൊരു ചോദ്യം അനാവശ്യമല്ലേ..? എന്തെന്നാൽ, നീ എന്നും എന്നുള്ളിൽ തന്നെ സുരക്ഷിതമായിരിക്കുന്നത് ഞാൻ അറിയുകയല്ലേ.. !

പിന്നെ, എന്നെപ്പോലുള്ള സിനിമാപ്രമികൾക്ക്, ഏറ്റവും വലിയ നഷ്ടം ഉണ്ടായ ഒരു ദിവസത്തിന്റെ  ഓർമ്മപ്പെടുത്തൽ കൂടിയാണ്, ഏപ്രിൽ ഇരുപത്തിമൂന്നു...  ഇന്ത്യൻ സിനിമയെ ലോകാസിനിമാഭൂപടത്തിലേക്ക് എത്തിച്ച സത്യജിത് റേ എന്ന ആ മഹാപ്രതിഭ, ആക്ഷനും കട്ടുമില്ലാതെ  വെള്ളിവെളിച്ചമില്ലാത്ത ലോകത്തേക്ക് പോയ ദിനം.. 1992 ഏപ്രിൽ 23..  
ഞാൻ ബിരുദാനന്തരബിരുദവും  ഒപ്പം, പത്രപ്രവർത്തനവും പഠിക്കുന്ന കാലം.. അക്കാലത്താണ്, ഞാൻ മടവൂർ എന്ന ഗ്രാമത്തിലെ ദേവി ടാക്കീസിൽ കളിച്ചിരുന്ന തട്ടുപൊളിപ്പൻ സിനിമകൾപ്പുറം, മറ്റൊരു ചലച്ചിത്രലോകം ഉണ്ടെന്ന് അറിയുന്നതും, സത്യജിത്റേയുടെയും മൃണാൾ സെന്നിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകൾ അക്കാദമിക് ലെവലിൽ കാണാൻ തുടങ്ങിയതും.. എങ്കിലും,
തന്റെ മുപ്പത്തിനാലാം വയസ്സിൽ, ലോകോത്തര ക്ലാസിക്സിനിമ ഒരുക്കിയ  റേയേക്കാലും എന്റെ മനസ്സിൽ ഇന്നും  ജീവിയ്ക്കുന്നത് മറ്റൊരു ബംഗാളി സംവിധായകനാണ്..  ബിഭൂതിഭൂഷൻ ബൻദ്യോപാദ്ധ്യായയുടെ 'പാതയുടെ സംഗീത'മായ  പഥേർ പാഞ്ചാലിയും, അപ്പു ട്രിയോലോജിയിലെ മറ്റ് സിനിമകളും കണ്ട്‌, സത്യജിത് റേ എന്ന ഫിലിം മേക്കറോട് ആരാധനമൂത്തിരിക്കുമ്പോഴാണ്, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന്, മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു മനുഷ്യൻ പതിയെ കയറുന്നത് ശ്രദ്ധിച്ചത്.. ഒരു ആൺചിറകുള്ള പെൺപക്ഷി..  
ആ പക്ഷി എന്റെ ഉള്ളിലും കൂടുകൂട്ടുകയായിരുന്നു.. 

അതേടാ.. ഞാൻ പറഞ്ഞുവരുന്നത്
ഋതുപർണ്ണോഘോഷിനെ കുറിച്ചുതന്നെ..
 
സിനിമയിലും ജീവിതത്തിലും ഋതുഭേദങ്ങൾക്ക് പുതിയ വർണ്ണങ്ങൾ നല്കി, കാലത്തിനുമുൻപേ സഞ്ചരിച്ച പ്രതിഭ.. വ്യവസ്ഥാപിത സിനിമാ വ്യാകരണങ്ങളെ മാറ്റിമറിച്ച്, ഒരു പുതിയ ചലച്ചിത്രഭാഷ ആസ്വാദകന് പറഞ്ഞുതന്ന, ഋതുപർണ്ണൊ ഘോഷ് എന്ന സിനിമയിലെ അവസാനത്തെ 'ഋതു'..

 ഋതുപർണ്ണോ സംവിധാനം ചെയ്ത  എല്ലാ സിനിമകളും ഞാൻ കണ്ടുകഴിഞ്ഞു...
 'റയിൻ കോട്ട്', 'ഉന്നീഷെ ഏപ്രിൽ', 'ചോക്കെർ ബാലി'  തുടങ്ങി, സംവിധാനമാന്ത്രികതയടൊപ്പം, അഭിനയത്തിന്റെ നവരസങ്ങളിൽ ആസ്വാദകനെ കുടുക്കിയ 'ചിത്രാംഗദ', 
ഒപ്പം മറ്റൊരു സംവിധായകന്റെ ചിത്രമാണെങ്കിലും, നടനവൈഭവംകൊണ്ട്  ഋതുപർണ്ണോയുടെ  ചിത്രമായ, ഉപാധികളില്ലാത്ത ആൺപ്രണയത്തിന്റെ സുന്ദരമുഖം കാട്ടിത്തന്ന 'മെമ്മറീസ് ഇൻ മാർച്ച്'  ഉൾപ്പെടെ എല്ലാം..

 ഡാ.. മനുഷ്യമനസ്സിന്റെ സങ്കീർണതകളെ, കടലാഴങ്ങളെ, ഇത്രയും സൂക്ഷ്മമായും, കൈയൊതുക്കത്തോടെയും അവതരിപ്പിച്ച ചലച്ചിത്രകാരന്മാർ ഇന്ത്യൻ സിനിമയിൽ വിരളമാണ്.. അദ്ദേഹത്തിന്റെ  പാതയിലൂടെയലെങ്കിലും, അത്തരം മാനോവ്യാപരങ്ങളെ അതേ തീവ്രതയോടെ പിന്നീട് കണ്ടിട്ടുള്ളത് , ഒരുവേള  മലയാളത്തിന്റെ സ്വന്തം  ശ്യാമപ്രസാദിലായിരിക്കും..

 ‘ഉന്നീഷെ ഏപ്രിൽ’ അവസാനരംഗത്തോടടുക്കുമ്പോൾ, അമ്മയ്ക്കും മകൾക്കുമിടയിലുള്ള കാലുഷ്യത്തിന്റെ  മഞ്ഞുരുകുന്നത് ഒരു നെഞ്ചുരക്കത്തോടെയാണ് ഞാൻ കണ്ടത്... 'മെമ്മറീസ് ഇൻ മാർച്ച്' ഇപ്പോഴും ഒരു നൊമ്പരമായി കൂടെയുണ്ട്.. ‘റെയിൻ കോട്ടിൽ’ ഇപ്പോഴും മഴ പെയ്യുകയാണ്..
‘ചിത്രാംഗദ’... അത് വല്ലാതെ കൊത്തിവലിക്കുന്നു..
  ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണൊയുടെ ആ  നടത്തം എനിക്ക് ഒരുപാടിഷ്ടമായിരുന്നു..
 ഒരു 'റിട്രോസ്പെക്റ്റിവ്' പോലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഞാൻ ഇപ്പോഴും  കാണും.. സിനിമ പഠിക്കാൻ വേണ്ടി മാത്രമല്ല.. മനുഷ്യ മനസ്സുകളെ അതേ സൂക്ഷ്മതയോടെ അറിയാനുംകൂടി..

സോറിഡാ... സത്യജിത്റെയെകുറിച്ച് തുടങ്ങി, അദ്ദേഹത്തിന്റെ പിൻഗാമിയിലേക്ക് എത്തി.. അത് അങ്ങനെയാ... എനിക്ക് ഋതുപർണ്ണൊയെ അത്രയ്ക്ക് ഇഷ്ടാ... 

പിന്നെ, പഥേർ പാഞ്ചാലി.. അത് ഞാൻ ഇഷ്ടപ്പെടുന്നത്, ഒരു ക്ലാസിക്ക് എന്നതിനപ്പുറം, സുബ്രതോ മിത്ര എന്ന സിനിമാട്ടോഗ്രാഫറുടെ വർക്ക് ആയതുകൊണ്ടും കൂടിയാണ്.. നിനക്കറിയോ, ഈ സിനിമ ചിത്രീകരിക്കുംവരെ, സിനിമാ ക്യാമറയും ഷൂട്ടിങ്ങും ഒന്നും സുബ്രതോ മിത്ര കണ്ടിട്ടേയില്ലായിരുന്നു.. അതിനെക്കുറിച്ചു കുറച്ച് ബോധവാനായിരുന്നു..  തന്റെ ആദ്യ ഛായാഗ്രഹണം ലോകോത്തരമാക്കിയ ആ പ്രതിഭയാണ് എന്റെ മാനസഗുരു..

ഇന്ന് ലോകപുസ്തദിനംകൂടിയല്ലേ..? 
ഓരോ മനുഷ്യമനസും ഓരോ ഇതിഹാസങ്ങളാണ്..  ആ ഇതിഹാസങ്ങളെ മനോഹരമായി പകർത്തിയ ഈ മൂന്ന് പ്രതിഭകൾക്കും എന്റെ അക്ഷരപ്രണാമം..

ഡാ... ഇവിടെ ഇപ്പോഴും മഴപെയ്യുന്നു...
തോരാമഴയ്ക്കിടയിൽ, ഒരു കുടപോലെ, ചുട്ടുപൊള്ളുന്നവേനലിൽ, ഒരു മഴപോലെ, 
മഴവീണതൊടികളിൽ പരക്കുന്ന വെയിൽ പോലെയൊക്കെ നിന്റെ  പ്രണയം എന്നിൽ നിറയുന്നു.. 

പിന്നെ, 'മെമ്മറീസ് ഇൻ മാർച്ചി' ൽ ഒരു പഴയ ഹിന്ദി ഗാനം ഓർക്കുന്ന രംഗമുണ്ട്.. മരിച്ചുപോയ   മകന്റെ, ജീവിച്ചിരിക്കുന്ന 'കാമുകനെ'  കാണാൻ വന്ന അമ്മയും, ആ 'കാമുകനും' സംസാരിക്കുന്ന രംഗത്തിൽ..

'യെ രാത്തെൻ യെ മൗസം നദി കാ കിനാര യെ ചഞ്ചൽ ഹവാ..'
ആ പാട്ട് കേൾക്കുമ്പോഴെല്ലാം, 
തപിയ്ക്കുന്നരാവിന്റെ കുളിരോർമ്മയായി നീ...

തത്ക്കാലം നിർത്തട്ടെ..

എന്ന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ