2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പതിനൊന്ന്

മടവൂർ
11/04/2020.


പ്രിയപ്പെട്ട നിനക്കായി വീണ്ടും.. 

എങ്ങനെ തുടങ്ങണം എന്നറിയില്ല.. എന്ത് എഴുതണം എന്നും.. 
ആകുലതകളുടെ ആഴിപ്പരപ്പിനപ്പുറം, ഒരു ആനന്ദതുരുത്താണ് നീ.. എങ്കിലും.. ഉള്ളിൽ എവിടെയോ, ഒരു വിഷാദപ്പക്ഷികൂടുകെട്ടിയിരിക്കുന്നു.. 
അതുകൊണ്ടാവാം വീണ്ടും, മനസ്സിന്റെ ബോധവീണകമ്പിപൊട്ടിയ, ബോധതന്മാത്രകൾ ഗതിമാറി സഞ്ചരിക്കുന്ന അനേകരെക്കുറിച്ച്‌ ഓർത്തുപോയ്ത്.. 
ഒരു ചിന്തയുടെ താളംതെറ്റലിനപ്പുറവും ജീവിതം എന്താണെന്നറിയുന്ന,   കൂനകൂടുന്ന ഭൗതിക നേട്ടങ്ങളും കീർത്തിയുമെല്ലാം കേവലമാണെന്നുമുള്ള തിരിച്ചറിവ് വീണ്ടും വീണ്ടും എന്നിൽ നിറയുന്നു..

കുറച്ചു വർഷങ്ങൾക്കുമുന്പു, ഒരു ഏപ്രിൽ മാസത്തിൽ, ബംഗലൂരുവിലെ നിംഹാൻസിൽ (NIMHANS) പോയിരുന്നു. ആ സന്ദർശനം ഒരു നോവായിത്തന്നെ തുടരുന്നു.. 
വൃത്തിയുള്ള ആശുപത്രി സമുച്ചയം.. സാധാരണ സർക്കാർ ആശുപത്രികളിൽ കാണുന്ന പരിമിതികളോ, പരാതികളോ ഇല്ലാത്ത അന്തരീക്ഷം.. ‘മൈൻഡ്, ബ്രെയിൻ, ന്യൂറൊ ആക്സിസ്’ എന്ന രീതിയിൽ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രിയും പരിശീലനകേന്ദ്രവും.. രാവിലെ അതിരാവിലെമുതൽതന്നെ ഓപിയിലേക്കുള്ള സന്ദർശകരുടെ നിര തുടങ്ങും.. ഇവിടെ രോഗികളല്ല.. സന്ദർശകരാണ്.. 
 
വളരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ, ജീവിതത്തിന്റെ അസ്തമയസൂര്യനെ കാണാൻ തുടങ്ങിയവർവരെയുള്ള, നിരവധി മാനസ്സിക പ്രശ്നങ്ങൾ അലട്ടുന്നവർ.. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്നവർ.. പട്ടിണിക്കോലങ്ങൽ.. കണ്ണിന്റെ ഉറവ വറ്റിയവർ.. ഒരു ശ്രൂതി മാറ്റം മുതൽ തന്ത്രികൾ തുരുമ്പിച്ചവർ വരെ.. ജന്മങ്ങളുടെ പാപം പേറുന്നവർ.. മനോരോഗത്തെ പാപമായും ഭാരമായും കാണുന്നവർ.. നിശ്വാസമായി മാറുന്ന പിതൃത്വങ്ങൽ.. സ്നേഹമായി നെഞ്ചോട് ചേർക്കുന്ന അമ്മമാർ.. ഇതിനിടയിൽ ബോധവും അബോധവുമൊന്നും തിരിച്ചറിയാത്ത കുറെ ‘നിഷ്കളങ്ക’മനസ്സുകൾ...
 മാനസ്സികാരോഗ്യവിഭാഗത്തിലെ ഓപിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ മനസ്സ് വല്ലാതെ പതറി പോവും.. ഒരുപാട് വേദനിപ്പിക്കുന്ന കാഴ്ച്ചകൾ..

ഡാ.. ആ കാഴ്ചകളിൽ, പലതും എന്നെ ഇപ്പോഴും കൊത്തിവലിക്കുന്നു.. ഉറക്കം കെടുത്തുന്നു..
ഏതാണ്ട് അഞ്ചു വയസ്സുള്ള ആൺകുട്ടി.. വടക്കെ ഇൻഡ്യൻ.. വല്ലാതെ അലറിവിളിക്കുന്ന കുട്ടിയെ അതിലും ക്രൂരമായി മർദ്ദിച്ച് ശാന്തനാക്കാൻ ശ്രമിക്കുന്ന അച്ഛൻ.. ആ അച്ഛനെ തട്ടിമാറ്റി, ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തുരുതുരെ ഉമ്മവച്ച് ആശ്വസിപ്പിക്കുന്ന അമ്മ.. ബലക്ഷയം വന്ന അസ്ഥികൂടത്തിൽ, ഒരു തൊലിയുടെ ആവരണം മാത്രമുള്ള ആ അമ്മയുടെ വാതസല്യം കണ്ണു നനച്ചു.. അതുപോലെ എത്രയെത്ര നീറ്റലുകൾ..

അതുപോലെ, 
അംഗവൈകല്യവും ഒപ്പം ബഹളവും ഉള്ള മോനെ, വൃദ്ധയായ അമ്മ ഒറ്റയ്ക്ക് രണ്ടാം നിലയിൽ കൊണ്ടുവരുന്നു.. ഞാനും മോനും അവരെ സഹായിച്ചു.. മറ്റാരും കൂട്ടിനില്ലേ എന്ന ആരാഞ്ഞപ്പോൾ അവർ കരഞ്ഞില്ല.. “ദൈവമുണ്ടല്ലോ, ആ ശക്തി നിങ്ങളായും വരും..”  ‘നാല്പ്പതുവയസ്സുള്ള’ മകന്റെ ചികിത്സക്കായി, മഹാരാഷ്ട്രയിൽനിന്നും ബംഗലൂരുവിലേക്ക് താമസം മാറിയ ഒരു കുടുംബം.. ഇരട്ടകുട്ടികൾ.. ഒരാൾ  എം.ബി.യെ കഴിഞ്ഞ് ഡൾഹിയിൽ ജോലി.. മറ്റെയാൾ മനോരോഗി.. അച്ഛൻ ആശുപത്രിയുടെ കാർപാർക്കിങ്ങ് വരെ മാത്രം വരും.. അച്ഛനിഷ്ടം ഡെൾഹിയിലെ മോനെ മാത്രം.. 
 “ഞാൻ നൊന്തു പെറ്റതല്ലേ.. എനിക്കിവനെ ഉപേക്ഷിക്കാൻ പറ്റുമോ..?” അവരുടെ കണ്ണു നനഞ്ഞു.. “എന്റെ കാലം വരെ ഞാൻ നോക്കും.. ആരൊക്കെ ഉപേക്ഷിച്ചാലും.. എന്റെ കണ്ണടഞ്ഞാൽ...!” 
എന്റെ മോൻ എന്റെ കൈയിൽ മുറുകെപിടിച്ചു.. അവന്റെ കണ്ണു നിറഞ്ഞിരുന്നു... എത്രയെത്ര നോവുകൾ.. മുറിവുകൾ.. നീറ്റലുകൾ..

നിനക്കറിയോ? 
  മനോരോഗം ഒരു രോഗമെന്നതിനപ്പുറം,  ഒരു അവസ്ഥയാണ്.. ആർക്കും എപ്പോഴും സംഭവിക്കാവുന്നത്.. അതിലേക്ക് എത്തിക്കുന്ന ഒരുപാട് കാരണങ്ങളെ,‘ സൈക്കോളൊജിക്കൽ, ബയോളൊജിക്കൽ, സോഷ്യൽ’ എന്നിങ്ങനെ തരംതിരിച്ച് അപഗ്രഥിക്കാം.. പല കാരണങ്ങൾ കണ്ടെത്താം.. നിഗമനങ്ങളിൽ എത്താം.. മറ്റു ശാരീരിക രോഗാവസ്ഥകളെല്ലാം കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യകളുണ്ട്.. അതിനനുസരിച്ച് മരുന്നും നിർണ്ണയിക്കാം.. എന്നാൽ മാനസ്സികാരോഗ്യം ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തി ചികിത്സിക്കുന്നതിൽ പരിമിതികളുണ്ട്.. അവിടെ, പലപ്പോഴും  അളവുകോലുകൾ പരാചയപ്പെടുന്നു.. അതിനെ അളക്കാൻ മനസ്സെന്ന ഉപകരണത്തിലൂടെ മാത്രമേ സാധിക്കൂ.. അതെ, അവരെ മനസ്സിലാക്കാനുള്ള മനസ്സുവേണം.. 
പിന്നെ ഔഷധം.. അതും നമ്മളിൽതന്നെയുണ്ട്.. ഉപയോഗിക്കണം എന്നു മാത്രം.. അളവില്ലാത്ത,  കലർപ്പില്ലാത്ത സ്നേഹം..
അത്.. അതുമാത്രമാണ് മാസസ്സികാരോഗ്യം നിലനിർത്താനുള്ള ഒരേ ഒരു ഔഷധം..

ഡാ.. കൃസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകത്തിലെ ആ വരികൾ ഓർക്കുന്നോ?

എന്റെ ഹൃദയം ജെറിക്കോയിലെ വാടിക്കരിഞ്ഞ റോസാപുഷ്പമാണ്.. ജലത്തിലിട്ടാൽ പുനർജനിക്കുകയും പുറത്തെടുത്താൽ വാടുകയും ചെയുന്ന റോസാപുഷ്പം.. സ്ത്രീ അനശ്വരമായ ജലത്തിന്റെ ഉറവയാണ്.. ഈ പുഷ്പം, ആ ജലത്തിൽ പുനർജനിക്കട്ടെ..

അതേടാ.. നീ എന്ന നിത്യതയിൽ, ഞാൻ, ഞാനായിരിക്കട്ടെ.. എന്നും എന്റെ ബോധത്തിന്റെ അളവുകോൽ  നീതന്നെയായിരിക്കും.. നീ മാത്രം..

തത്ക്കാലം നിർത്തട്ടെ..

എന്ന്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ