2014 ജനുവരി 26, ഞായറാഴ്‌ച

കുനിയുന്നതലകളും വലയ്ക്കുന്ന വലകളും

    കുനിയുന്ന തലകളും വലയ്ക്കുന്ന വലയും....
       ചാറ്റൽ മഴ പെയ്യുന്ന രാവിൽ,തിരക്കില്ലാത്ത പാതയിലൂടെ കാറോടിച്ചുപോവുമ്പോൾ ഞങ്ങൾ വെറുതെ പലതും സംസാരിച്ചു..ശാസ്ത്രത്തോടും  ശാസ്ത്രവിഷയങ്ങളോടും താത്പര്യമേറെയുള്ളയാളാണ് മോൻ..വിഷയം കണ്ടുപിടുത്തങ്ങളെക്കുറിച്ച് ആയപ്പോൾ അവൻ ഏറെ വാചാലനായി..ബാക്കി മൂന്നാളും-ഭാര്യയും മോളും പിന്നെ ഞാനും,കേൾവിക്കാരും..ആ യാത്രയിൽ അച്ചു പറഞ്ഞ ഒരു വസ്തുത ഏറെ ചിന്തിപ്പിച്ചു.പഴയ തലമുറയിലുള്ളവർ ഒറ്റയ്ക്ക് പഠിയ്ക്കുകയും,അതിലൂടെ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തവരാണ്..അത് കാലത്തിന്റെ ആവശ്യമായിരുന്നു.ഇപ്പോൾ,ആ കണ്ടുപിടുത്തങ്ങളുടെ നിഴലിൽ,അടിച്ചേല്പ്പിക്കപ്പെടുന്ന, അഥവാ, കുട്ടികളിലേക്ക് കുത്തിനിറയ്ക്കപ്പെടുന്ന അറിവിന്റെ കാപ്സ്യൂളുകൾ അവരെ മുൻ തലമുറയെപ്പോലെ സ്വതന്ത്രമായി ചിന്തിയ്ക്കാൻ പ്രേരിപ്പിക്കുന്നില്ല...!! ഉള്ളിലിരുന്ന് ആരോ പറഞ്ഞു..‘ഒന്നാലോചിച്ചാൽ സംഭവം ശരിയാണ്..ഒരുതരം  ബൗദ്ധിക അടിമത്തം...മനുഷ്യനിർമ്മിത യന്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രം..അതാണ് ഇന്നത്തെ മനുഷ്യർ, എന്ന തിരിച്ചറിവ്...!!
        പുതിയ കണ്ടുപിടിത്തങ്ങളും  കണ്ടെത്തലുകളും  ജീവിതത്തിന്റെ ഓരോ നിമിഷത്തേയും സ്വാധീനിക്കുന്നുണ്ട്..നമ്മുടെ പരിഷ്കാരത്തിലും സംസ്കാരത്തിലും ദൈനംദിനം മാറ്റങ്ങൾ സംഭവിക്കുന്നുമുണ്ട്...അത്തരമൊരു മാറ്റമാണ് ആധുനിക വാർത്താവിനിമയ മേഖലയിൽ കാണുന്നത്.മനുഷ്യനുൾപ്പടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ മനോഭാവങ്ങളും വികാരങ്ങളുമെല്ലാം മറ്റൂള്ളവരിലേക്ക് എത്തിക്കുന്നതിനായി,ആംഗികമോ വാചികമോ ആയ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഈ മാധ്യമങ്ങളിൽ കാലാനുസൃതമോ,അതിലും കൂടുതലോ ആയ മാറ്റങ്ങൾ നാം ഇന്നു കാണുന്നു.ഈ മാറ്റങ്ങൾ,നമ്മുടെ വ്യക്തിജീവിതത്തേയും  സാമൂഹിക ജീവിതത്തേയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന ഒരു ചിന്തയാണ് ഇവിടെ പങ്കിടുന്നത്.
       നവ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളൂം,ജീവിതത്തിന്റെ  ഓരോ നിമിഷത്തേയും ക്യാൻസർ പോലെ ആക്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പുതിയ തലമുറ കടന്നു പോവുന്നത്.അത്യന്താധുനികമായ ദൃശ്യാനുഭവവും ശബ്ദപ്രപഞ്ചവും ഒരു പുതിയ തലത്തിലേക്ക് നമ്മുടെ ഇന്ദ്രിയങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നു.ആ സുഖത്തിൽ നമ്മൾ എല്ലാം മറക്കുന്നു...സ്വയം മറക്കുന്നു...ഒപ്പം ജീവിയ്ക്കാനും...!!! ഒരുകാലത്ത്  ഒരുപാട് കാത്തിരുപ്പിന് പാത്രീഭവിച്ചിരുന്ന അഞ്ചലോട്ടക്കാരനും,പോസ്റ്റ്മാനും,അവർക്കൊപ്പം നെടുവീപ്പായി,സ്വപ്നമായി,പ്രതീക്ഷയായി,പ്രണയമായി,വിരഹമായി,വേർപാടായി അവരുടെ കൈക്കുമ്പിളിലും കക്ഷത്തും ശ്വാസം പിടിച്ചിരുന്ന കത്തുകളും,ടെലിഗ്രാമും എല്ലാം ഓർമ്മപുസ്തകത്തിന്റെ പഴയ താളുകളായി മാറി..!! പക്ഷെ, അലക്സാണ്ടർ ഗ്രഹാംബെൽ വിതച്ച വിത്ത്,ആകാശത്തിനും മേലെ വളർന്ന് തരംഗങ്ങളായി നമ്മുടെ കൈക്കുമ്പിലേക്ക് ഇറങ്ങിവന്നു...!! ഒപ്പം മുഖങ്ങൾ നഷ്ടപ്പെടാനും തുടങ്ങി..അതുവരേയും മുഖാമുഖം നോക്കി,കണ്ണുകളിലൂടെ  ആത്മാവുള്ള വക്കുകൾ പറഞ്ഞവർക്ക്,കാണാപ്പുറത്തിരുന്ന്,കണ്ണിലൊന്ന് ഒളിപ്പിച്ച്,ആത്മാവില്ലാത്ത,ആത്മാർത്ഥതയില്ലാത്ത ജല്പ്പനങ്ങൾ ചെയ്യാമെന്നായി...!!ദിവസങ്ങളുടെ ആയുസ്സുണ്ടായിരുന്ന വാർത്തകളും വിശേഷങ്ങളും എത്ര പെട്ടന്നാണ് നിമിഷജീവികളായത്..??
         
         ഇത്രയും പറഞ്ഞപ്പോൾ,ആധുനിക സാങ്കേതിക വിദ്യകളെ ആക്ഷേപിക്കുന്ന ഒരു പിന്തിരുപ്പനായി കാണരുത്..തൊഴിൽ പരമായും അല്ലാതേയും ഈ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന,അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാനും..!!എങ്കിലും ചില നേർക്കാഴ്ച്ചകൾ വേദനിപ്പിക്കുന്നു.. നമ്മുടെ സന്ധ്യകളിലെ ഒരുമയും പെരുമയുമെല്ലാം സീരിയലുകളും വാർത്താ വിശകലനങ്ങളും  കടത്തിക്കൊണ്ടുപോയി... ഒരുമിച്ചുള്ള അത്താഴവും സ്നേഹം  പങ്കിടലും വിരളമായി...എല്ലാവരും  ഓരോ പൊത്തുകളിൽ,വർണ്ണപ്പെട്ടിയിലെ കാഴ്ച്ചയിലും വേഴ്ച്ചയിലും ഒതുങ്ങിക്കൂടുന്നു..!! ഏതു തിരക്കിലും,ഒരു ഇടവേള കിട്ടിയാൽ നമ്മുടെ തല കുനിയുകയാണ്...കൈയ്യിലെ “സ്മാർട് ഫോണിന്റെ വർണ്ണാഭയിലേക്ക്...ലോകത്തിന്റെ ഏതൊക്കൊയോ കോണുകളിൽ നിന്നും ‘വലയിലേക്ക് വീണ സൗഹൃദങ്ങളുടെ ഓരോ നിമിഷത്തേയും നഷ്ടപ്പെടാതെ  അറിയാൻ...ഒപ്പം സ്വയം അറിയിക്കാൻ...!! ഓഫീസിൽ പോയാൽ കുനിഞ്ഞിരിക്കുന്ന തലകൾ..!! ആശുപത്രിയിൽ ഡോക്റ്ററെ കാണാനായി കുനിഞ്ഞിരിക്കുന്ന തലകൾ..!  എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കുനിഞ്ഞ തലകൾ എന്നു തിരുത്തേണ്ട അവസ്ഥയായി..!! ജീവിതത്തിന്റെ ഓരോ നിമിഷത്തിന്റേയും ‘അപ്ഡേറ്റുകൾ....!! എന്തിനേറെ,സിഗ്നലിൽ ഒരു നിമിഷം വണ്ടി നിർത്തേണ്ടിവന്നാൽ,ആ നിമിഷവും ‘ക്രീയാത്മകമായി ഉപയോഗിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ ‘സ്മാർട്നസ് എത്തിയിട്ടുണ്ട്....!
      സ്മാർട് ഫോണുകളും നവ മാധ്യമങ്ങളും തീർക്കുന്ന ഒരു  ‘വിർച്വൽ ലോകത്തേക്ക്  അധിവേഗം കുടിയേറുന്ന തലമുറ,അതിലും വലിയ ആരോഗ്യപൃശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടിവരുന്നു..ഒരുപാട് സമയം തല കുമ്പിട്ടിരിക്കുന്നത്  “സ്പൊണ്ടിലോസിസ് പൊലുള്ള  അസുഖങ്ങൾക്ക് കാരണമാവുന്നു..ഒപ്പം കാഴ്ച്ചയേയും ചിന്തയേയുമെല്ലാം ഈ  ‘വിർച്വൽ ലോകം  നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു..ഈയിടെ നടത്തിയ ഒരു സർവ്വേയിൽ പത്തു വയസ്സിനും പത്തൊൻപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ  തൊണ്ണൂറു ശതമാനത്തോളം പേർ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിലുള്ള നവ മാധ്യമ ശൃംഗലയിൽ കണ്ണികളാണ്..മുതിർന്നവരും ഒട്ടും പിന്നിലല്ല...!!എന്തിനേറെ,സ്കൂളുകളിൽ അധ്യാപകർ പോലും പഠനവിവരങ്ങളും നോട്സുമെല്ലാം ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴിയാണ് കുട്ടികളിൽ എത്തിക്കുന്നത്...!!സ്വർണ്ണത്തിനു തുരുമ്പ് പിടിച്ചാൽ,ഇരുമ്പിനെ പഴിയ്ക്കാൻ എന്താണ് അർഹത...??
       മുഖമില്ലാതെ, മുഖം മൂടി ഇട്ട ഒരു ആശയവിനിമയത്തിനും ,പലരേയും ഒഴിവാക്കാനും,സ്വയം ഒഴിവാകാനുമെല്ലാം ഇന്നത്തെ മാധ്യമങ്ങളും യന്ത്രങ്ങളും സഹായിക്കുന്നു..!!  ‘ചാറ്റ് കോർണറിലെ പച്ച നിറം  നോക്കി ഓരാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലായോ എന്ന് ഉറപ്പിക്കുന്ന കാലം വിദൂരമല്ല...!!    എല്ല്ലാ കണ്ടെത്തലുകളിലൂടേയും ഉണ്ടാവുന്ന സാമൂഹിക മാറ്റങ്ങളെ   സ്വാഗതം ചെയ്യുന്നതോടൊപ്പം അവ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പാർശ്വ ഫലങ്ങളേക്കുറിച്ചും നമ്മൾ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ലോട്ടൊ ഫാജി ദ്വീപിലെ ലഹരിബാധിച്ചവരെപ്പോലെ ജീവിക്കാനുള്ള  ജനതയായി ഒരു തലമുറ  മാറാതിരിയ്ക്കാൻ...!!
(ക്ഷമിക്കണം.. ചില “അപ്ഡേറ്റുകൾ നോക്കാനുള്ളതുകൊണ്ട് തത്ക്കാലം നിർത്തുന്നു...!!!)
----------ഉണ്ണി മടവൂർ-----------------------------------------------------------------------

   


 
  








2014 ജനുവരി 23, വ്യാഴാഴ്‌ച

പ്രണയത്തിന്റെ പാഥേയം..നോവിന്റേയും


  പ്രണയത്തിന്റെ പാഥേയം..നോവിന്റേയും..
     വെള്ളിത്തിരയിലെ മായാജാലങ്ങൾ എപ്പോഴും നമ്മുടെ മനസ്സിലും ഒരു തിരയിളക്കം ഉണ്ടാക്കാറുണ്ട്..കലാമൂല്യവും കച്ചവട സാധ്യതയും ഒരുപോലെ നിലനിർത്തേണ്ടത് സിനിമയുടെ നിലനില്പ്പിനു അനിവാര്യമാണ്..ലൂമിയർ സഹോദരന്മാർ തുടക്കം കുറിച്ച ചലച്ചിത്രസങ്കല്പ്പം,സാങ്കേതികതയുടെ പല മാറ്റങ്ങൾക്കും പാത്രീഭവിച്ച്,പുതിയ കാഴ്ച്ചകളും  സമീപനങ്ങളുമായി നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും..
    ആധുനിക സാങ്കേതികവിദ്യകളും ചിത്രീകരണരീതികളൂം സിനിമാ  നിർമ്മാണം കൂടുതൽ ജനകീയമാക്കി. ചലച്ചിത്രഭാഷയിലും വ്യാകരണത്തിലുമെല്ലാം മാറ്റങ്ങൾ വന്നു. ഒപ്പം സിനിമാപ്രവർത്തകരുടേയും സിനിമാ ആസ്വാദകരുടേയും അഭിരുചികളും മാറി.ജീവിതത്തിലുണ്ടായ  താളവ്യത്യാസങ്ങൾ കലയിലും എഴുത്തിലുമെല്ലാം പ്രകടമായിത്തുടങ്ങി.. ഈ മാറ്റങ്ങളെയെല്ലാം ‘നവ തലമുറ അഥവാ ന്യൂ ജെനറേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി....പലരും ഇത്തരം മലവെള്ളപ്പാച്ചിലിനുമുൻപിൽ പകച്ചു നിന്നു...മറ്റു ചിലർ മാറി നിന്നു..ഇനിയും ചിലർ പുതിയ പരീക്ഷണങ്ങളും സ്വപനങ്ങളുമായി കടന്നുവന്നു.. ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ , കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ  മേച്ചില്പുറങ്ങളിലൂടെ  നവ്യാനുഭവങ്ങളും തേടി കാഴ്ച്ചക്കാരനും സഞ്ചരിക്കുന്നു...കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടികളെപ്പോലെ..അത്തരമൊരു ചലച്ചിത്ര അനുഭവമാണ് റിതേഷ്  ബത്രയുടെ ‘ലഞ്ച് ബോക്സ് എന്ന സിനിമ സമ്മാനിക്കുന്നത്..
     മുംബൈയിലെ ഒരു സാധാരണക്കാരനായ സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭം കൂടിയാണ് ‘ലഞ്ച് ബോക്സ്.. കമിതാക്കൾക്കിടയിൽ സന്ദേശവാഹകരായി മാറിയ മേഘത്തേയും,അരയന്നത്തേയും,പ്രാവിനേയും,എന്തിനേറെ, അഞ്ചലോട്ടം  മുതൽ വാട്സ് അപ്പും സോഷ്യൽ മീഡിയയേയും  എല്ലാം നമ്മുക്ക് പരിചിതമാണ്.. എന്നാൽ ഇവിടെ മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും,  ഉച്ചഭക്ഷണം  എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ കൈപ്പിഴ തീർക്കുന്ന പ്രണയമാണ് ഇതിവൃത്തം. കുഞ്ഞിനെ സ്കൂളിലേക്കൂള്ള റിക്ഷാക്കാരന്റെ പക്കലേക്ക് അയച്ചശേഷം,രാവിലെ തന്നെ ഓഫീസിലേക്ക് പോയ ഭർത്താവിനു ഉച്ചഭക്ഷണം തയ്യാറാക്കുന്ന സാധാരണ വീട്ടാമ്മയായ  ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ  കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങാൻ തുടങ്ങുന്നു..തന്റെ പാചകമുല്പ്പടെ,എല്ലാ ആശങ്കകൾക്കും മറുപടി നല്കുന്ന, സഹായിക്കുന്ന ‘ശബ്ദസാനിധ്യമായ  മിസ്സിസ് ദേശ്പാൻഡെ ആന്റി ഒപ്പം കൂടുന്നു...തുടർന്നു, ഡബ്ബാവാലാ ലഞ്ച് ബോക്സ് കൈപ്പറ്റി,സൈക്കിളിലും,തിരക്കുള്ള ട്രെയിനുമെല്ലാം സഞ്ചരിച്ച്,ഒടുവിൽ സാജൻ  ഫെർനാന്റസിന്റെ (ഇർഫാൻ  ഖാൻ) കൈകളിലെത്തി,അദ്ദേഹം അതു  രുചിച്ചുനോക്കി കഴിക്കുന്നു...പോയ വഴികളിലൂടെ സഞ്ചരിച്ച്,ലഞ്ച് ബോക്സ് തിരികെയെത്തുമ്പോൾ അതു പരിശോധിക്കുന്ന ഇല സന്തോഷവതിയാവുന്നു..ഭർത്താവ്  ഭക്ഷണം മുഴുവനും കഴിച്ചതിന്റെ സന്തോഷം ‘ആന്റിയോട് പങ്കിടുന്നു...വൈകീട്ട് വീടണയുന്ന ഭർത്താവിന് ഇല വാതിൽ തുറക്കുന്നു...വീട്ടിലേക്ക്  കടന്നുവരുന്ന സാജനെ പ്രതീക്ഷിക്കുന്നവർക്ക് തെറ്റുന്നു..ഇലയുടെ ഭർത്താവായ രാജീവായി നകുൽ വായിദ് രംഗപ്രവേഷം ചെയ്യുന്നു.. തുടർന്നു,തന്റെ പാചകത്തെക്കുറിച്ചുള്ള അഭിപ്രായം ആരായുമ്പോൾ,തിരക്കിനിടയിൽ, ‘കോളി ഫ്ളവർകൊണ്ടുള്ള കറി നന്നായിരുന്നു എന്ന് മറുപടി..താൻ കൊടുത്തുവിട്ട ലഞ്ച് ബോക്സിൽ ഇങ്ങനെയൊരു കറിയില്ലായിരുന്നുവെന്നും,അതു മറ്റാരോ ആണ് കഴിച്ചതെന്നും ഇലയ്ക്ക് മനസ്സിലാവുന്നുണ്ടെങ്ങിലും,അവൾ അതു രാജീവിനോടു പറയുന്നില്ല.. അതുതന്നെയാണ് ഈ സിനിമയുടെ ‘റ്റ്വിസ്റ്റും വിജയവും..!!
     പിറ്റേ ദിവസം കൊടുത്തുവിടുന്ന ലഞ്ച് ബോക്സിൽ,തന്റെ ഭർത്താവിനു കൊടുത്തുവിട്ട ഭക്ഷണം മാറിപോയതാണെന്നും,അദ്ദേഹത്തിനു  ഇഷ്ടമുള്ള കറികളാണ് അതിലുള്ളതെന്നും ഒരു കുറിമാനം കൂടി വയ്ക്കുന്നു...മറുപടിയായി ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വിവരണവും..ഈ കുറിമാനങ്ങൾ  പതുക്കെ വ്യക്തി വിശേഷങ്ങളിലേക്കും,അതിലൂടെ സുഖമുള്ളൊരു നോവിലേക്കും വളരുന്നു.. ഭാര്യമരിച്ച ദു:ഖം പേറുന്ന സാജൻ പുകവലി ഉപേക്ഷിക്കുന്നു...ഇതിനിടയിൽ,സോക്സിലെ മണൽത്തരിപോലെ കടന്നു വരുന്ന ‘ഷെയിക്ക് ( നവാസുദ്ദീൻ സിദ്ദിക്കി)  തെല്ലൊരു ശല്ല്യമായി തോന്നുന്നുവെങ്കിലും,അയാൾ ഉള്ളിൽ ഒളിപ്പിച്ചിരുന്ന വേദനയും,ആ വേദനയിലും ചിരിക്കാനുള്ള അയാളുടെ നിഷ്ക്കളങ്കതയും കാഴ്ച്ചക്കാരിലും ഒരു വേദന ബാക്കിയാക്കുന്നു.. ഭർത്താവിന്റെ,രാജീവിന്റെ, രഹസ്യബന്ധം ഇല ‘ മണത്തറിയുന്നു  (അദേഹത്തിന്റെ ഉടുപ്പ് മണപ്പിക്കുന്നതിലൂടെ !!)
     തമ്മിൽ കാണേണ്ട സമയമായെന്നു അറിയിക്കുന്ന ഇല ഒരു കോഫീഷോപ്പിൽ സാജനേയും കാത്തിരിക്കുന്നു..എന്നാൽ അവിടെയെത്തിയ സാജൻ,അവൾ യുവതിയാണെന്നും,താനൊരു മധ്യവയസ്ക്കനാണെന്നറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്നും അറിയാതെ,അവളറിയാതെ അവളെ കണ്ടു മടങ്ങിയെന്നു ഇലയെ അറിയിക്കുമ്പോൾ അയ്യാളോട് ഒരു ആദരവു തോന്നിപ്പോവും..ഭൂട്ടാനിലേക്ക് അവൾക്കൊപ്പം പോവാൻ തയ്യാറാവുന്ന സാജൻ ഒടുവിൽ അവളുടെ ഓർമ്മകളുമായി,ഒരിക്കൽ താൻ ഉപേക്ഷിച്ച തീരുമാനത്തിലേക്ക് എത്തുന്നു..എന്നെന്നേക്കുമായി നാസിക്കിലേക്ക് പോവുക...ജോലി രാജിവച്ച്,അയ്യാൾ നാസിക്കിലേക്ക് പോയെന്ന് നമ്മളറിയുന്നത്,ഇല സാജനെ അന്വേഷിച്ച് ഓഫീസിലെത്തുമ്പോൾ,അയ്യാളുടെ സീറ്റിലിരിക്കുന്ന ഷെയിക്കിലൂടെയാണ്...ഇല സാജനെത്തേടി പോയതുപോലെ,യാത്ര വഴിയിൽ ഉപേക്ഷിച്ച് അയാൾ അവളെ തേടി വരുകയാണ്...തന്റെ കൈകളിലേക്ക് എത്തിയ ‘ലഞ്ച് ബോക്സിന്റെ ഉറവിടം തേടി,അത് വന്ന വഴികളിലൂടെ ഒരു   മടക്കയാത്രയിൽ സിനിമ അവസാനിക്കുകയാണ്.. സിനിമയുടെ പരസ്യത്തിൽ പറയുന്നപോലെ,‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ എന്ന ചോദ്യം അസ്ഥാനത്താക്കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്...ഒപ്പം  ഒരു നോവും...കാണും..കാണാതിരിക്കില്ല എന്ന പ്രത്യാശയും..!!
     ദിവസേന ലഞ്ച് ബോക്സുകൾ കൊണ്ടുപോവുന്ന കാഴ്ച്ചയും,അവ ഓഫീസിൽ  ഓരോരുത്തരുടേയും ഇരിപ്പിടങ്ങളിൽ എത്തിക്കുന്ന അവസരങ്ങളും, ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ആവർത്തിച്ചുള്ള ദൃശ്യങ്ങളും കാഴ്ച്ചക്കാരനിൽ ആവർത്തനവിരസത ഉണ്ടാക്കുന്നില്ല..ഓരോ തവണ സാജൻ  ഭക്ഷണപാത്രം തുറക്കുമ്പോഴും,കാഴ്ച്ചക്കാരും അയ്യാളോടൊപ്പം പാത്രത്തിലേക്ക് നോക്കുന്നു...!! കാത്തിരിപ്പിന്റെ ‘സുഖവും ആകാംഷയും നിലനിർത്താൻ സംവിധായകനു കഴിഞ്ഞു എന്നത് ഈ ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു..
  2013 മേയിൽ,കാൻ ഫെസ്റ്റിവല്ലിൽ ‘ക്രിട്ടിക്സ് അവാർഡ് ഉൾപ്പടെ,നിരവധി അന്താരാഷ്ട്ര പ്രശംസകൾ പിടിച്ചുപറ്റിയ  “ലഞ്ച് ബോക്സ്”എൻ.എഫ്.ഡി.സിക്കൊപ്പം,ജെർമനി,ഫ്രാൻസ്,അമേരിക്ക എന്നിവിടങ്ങളിലെ നിർമാണ കമ്പനികളുടെ സഹകരണത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്...മുംബൈ നഗരത്തിന്റെ തിരക്കും,അതിൽ മുങ്ങിപോവുന്ന ജീവിതങ്ങളേയും  ഈ ചിത്രം മനോഹരമായി സാക്ഷ്യപ്പെടുത്തുന്നു...നല്ല സിനിമയ്ക്കായി ,വിശക്കുന്നവനുള്ള പൊതിച്ചോറാണ് ഈ സിനിമ...ഷോർട്ട് ഫിലിംസിലൂടെ ശ്രധേയനായ, റിതേഷ് ബത്ര ഇന്ത്യൻ സിനിമയുടെ പുതിയ മുഖമായി മാറുമെന്ന് പ്രത്യാശിക്കാം..
---------------------ഉണ്ണി മടവൂർ-------------------------------