2014 മേയ് 6, ചൊവ്വാഴ്ച

കഥ-ഭോഗാനന്തരം


     ഭോഗാനന്തരം...
   അനന്തരം,മേഘങ്ങൾക്കിടയിലെ പടിയിലൂടെ അയ്യാൾ താഴേക്കിറങ്ങി.പുറത്ത് കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദവും,ഒപ്പം തകരഷീറ്റിൽ ചാടി മരിക്കുന്ന മഴത്തുള്ളിയുടെ അലമുറയും നിശ്ശബ്ദത ഭഞ്ജിച്ചു.
  പാതിതുറന്ന ജനാലയിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് തല നീട്ടി..
അയ്യാൾ തപ്പിത്തടഞ്ഞ് മേശവിളക്ക് കത്തിച്ചു.തന്നിലേക്ക് ചുരുങ്ങുയ തിഷ്ണയെ മറയ്ക്കാൻ തുണി തിരയുമ്പോഴാണ് വീണ്ടും അവളെ ശ്രദ്ധിച്ചത്..കാനായി പ്രതിമപോലെ ലേശം ചരിഞ്ഞ്,മേഘശയ്യയിൽ കിടന്ന് കൂർക്കം വലിക്കുന്നു..! അവളുടെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ ഇപ്പോഴും മഴവില്ല് തെളിയുന്നുണ്ടാവാം..കറുത്തിരുണ്ട ശരീരത്തിൽ അവിടവിടെ വെളുത്ത വരകൾ..അയാൾ വീണ്ടും കണ്ണു തിരുമ്മി..മേശവിളക്ക് അവളോട് ചേർത്ത് നോക്കി.അടിവസ്ത്രങ്ങൾ അവശേഷിപ്പിച്ച പാടുകൾ ഒഴിച്ചാൽ,അവൾ ഒരു കരിമ്പാറയായി അയാൾക്ക് തോന്നി..!
  ചാറ്റമഴയിൽ,ഇരുട്ടത്ത് വന്നതിനാൽ ആവാം, അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല. മേശവിളക്ക് അവളുടെ മുഖത്തോട് ചേർത്ത് പിടിച്ചു.കറുത്തിരുണ്ട്,കുണ്ടളപ്പുഴുവിനെപ്പോലുള്ള ചുണ്ടുകൾ..അധരങ്ങൾ തമ്മിൽ ഇണചേർന്നപ്പോൾ അറിഞ്ഞ ഊഷ്മളതയും ഉമിനീരിന്റെ ലയവും അറിയാനാവുന്നില്ല..ചുണ്ടുകളിൽ, തുപ്പലിന്റെ  മനം പുരട്ടുന്ന ഗന്ധം മാത്രം..കവിളിലും നെറ്റിയിലും വസൂരിപ്പാടുകൾ..പെണ്ണിനെക്കുറിച്ച് കവികൾ വാഴ്ത്തിപ്പാടി,ചൊല്ലിപ്പഠിച്ച വർണ്ണനകളെല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി.
 അയാൾ അവളിലേക്ക് ചേർന്നിരുന്നു.കൈയ്യിൽ പിടിച്ച മേശവിളക്കിന്റെ വെട്ടത്തിൽ അവളെ ആകമാനം ഒരുവട്ടംകൂടി കാണാൻ തുടങ്ങി..അവളുടെ നഗ്നമായ തുടകളിലൂടെ മെല്ലെ പരതി.കഴിഞ്ഞ യാമത്തിൽ അറിഞ്ഞ മൃദുലതയോ തണുപ്പോ അറിയാൻ കഴിഞ്ഞില്ല..ഇടത്തോട്ട് ചരിഞ്ഞ് കിടക്കുന്ന അവളുടെ കൈത്തണ്ടയിൽ താങ്ങിയിരിക്കുന്ന മാറിലേക്ക് ചുണ്ടടുപ്പിച്ചു..അതിനൊരു പാറയുടെ പരുപരുപ്പായിരുന്നു..വലിയ അരുമ്പാറകൾ പോലുള്ള ഞെട്ടിൽ നിന്നും ഊറിയ ദ്രാവകത്തിന് കന്മദത്തിന്റെ ഗന്ധവും..!!
  ഒരലർച്ചയോടെ അയാൾ അവളിൽനിന്നും പിന്നിലേക്ക് വലിഞ്ഞു. തന്നെ ഇവിടേക്ക് എത്തിച്ച സുഹൃത്തിനെ തിരഞ്ഞു.പുറത്ത് മഴയുടെ ശക്തി കൂടി. ഇടവപ്പാതി എല്ലാ ശക്തിയോടുംകൂടി തകർത്താടുന്നു..!
  പാതിതുറന്ന ജനാലയിലൂടെ തെളിഞ്ഞ കൊള്ളിയാൻ വെളിച്ചത്തിൽ അയാൾ തന്നിലേക്ക് നോക്കി..തന്റെ പൗരുഷം വെറുമൊരു മാംസക്കഷണമായി മാറിയിരിക്കുന്നു.!! അതിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങി. ജനാല പതുക്കെ അടഞ്ഞു.. ഭയചകിതനായി മുറിയുടെ വാതിലുകൾ തേടി..എല്ലായിടത്തും കറുത്ത ഭിത്തികൾ മാത്രം..
  അയാൾ വേച്ച് വേച്ച്, ജീവിതത്തിന്റെ ഇടനാഴിയിലൂടെ മുന്നോട്ട്  നടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..കാലുകൾക്ക് ഭാരം കൂടുന്നു. ചോരയും നീരുമെല്ലാം ഘനീഭവിച്ച് ഒരു ശിലാസമാനമായ നിശ്ചലത..
  ലിംഗഭാഗത്ത് നിന്നും ഒഴുകിയ ചോര മുറിയിൽ നിറഞ്ഞു..അയാൾ അതിൽ മെല്ലെ മുങ്ങാൻ തുടങ്ങി...ചോരപ്രളയത്തിൽ  ഒരു പൊങ്ങ്തടിയായി ഒഴുകി നടന്നു..പുറത്ത് മഴ നിലച്ച ആകാശത്തിന് കീഴിൽ കിഴക്കിന്റെ നിറം മാറി..കാക്കകൾ പടിഞ്ഞാറേക്ക് പറക്കാൻ തുടങ്ങി....!!!
--------------------ഉണ്ണീ മടവൂർ-------------------------------------


2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

സഹിഷ്ണുതയും സഹവർത്തിത്തവും


       സഹിഷ്ണുതയും സഹവർത്തിത്തവും....

    വിശ്വപ്രസിദ്ധ നോവലിസ്റ്റായ ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് എന്ന നോവലിലെ ബിൽസൈക് എന്ന കഥാപാത്രത്തേയും അദ്ദേഹത്തിന്റെ നായയേയും പെട്ടെന്ന് മറക്കാനാവില്ല...എല്ലാ ദിവസവും തന്റെ കണ്മുൻപിൽ കാണുന്ന നായയെ എത്രത്തോളം ഉപദ്രവിയ്ക്കാമോ,അത്രത്തോളം ഉപദ്രവിയ്ക്കുന്നു..എന്നാൽ,നായ അത്രയും ആഴത്തിൽ യജമാനഭക്തി കാണിച്ചുകൊണ്ടേയിരിക്കുന്നു...ഇതു,ഒരുപക്ഷേ,യജമാനഭക്തി മാത്രമാവണമെന്നില്ല..നായയുടെ ‘സഹിഷ്ണുതയുംകൂടിയാവാം..!!
  ഇന്ന്,ലോകം ഒരു ഗ്രാമത്തോളം ചെറുതായിരിക്കുന്നു..വിരൽത്തുമ്പിൽ എല്ലാം അറിയുന്നു..അതുപോലെതന്നെ നമ്മുടെ ബന്ധങ്ങൾക്കും മാറ്റം വന്നിരിക്കുന്നു..എല്ലാറ്റിനും ഒരു വേഗത..! ആ വേഗത നമ്മുടെ ജീവിതത്തിലും,ഒപ്പം പെരുമാറ്റത്തിലും പ്രകടമാവുന്നു...ക്ഷമിയ്ക്കാനും സഹിയ്ക്കാനും കാത്തിരിയ്ക്കാനുമുള്ള ‘ക്ഷമ നഷ്ടമാവുന്നു...! ഈ മാനസ്സികാവസ്ഥ  പലപ്പോഴും ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിനോടൊപ്പം ,ഈർഷ്യ,ഈഗോ തുടങ്ങി,‘നെഗറ്റീവായിട്ടുള്ള മാനസ്സികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു..
  കഴിഞ്ഞ ദിവസം ഒരു ആശുപത്രിയിൽ ഡോക്റ്ററെ കാണാനിരിക്കുമ്പോൾ,സമാനമായ ഒരു കാഴ്ച്ച കാണാൻ ഇടയായി..ടോക്കൻ നമ്പർ പ്രകാരം, ഡോക്റ്ററുടെ അരികിലെത്താൻ ഇനിയും പത്തുപേർ കൂടി കഴിയണം..ലേശം ധൃതിയിലായിരുന്നെങ്കിലും,കാത്തിരിയ്ക്കാതിരിയ്ക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ദീർഘനിശ്വാസങ്ങളായി പുറത്തേക്ക് വന്നു..നേത്രരോഗവിദഗ്ദൻ,മിനിമം പത്തു മിനിറ്റെങ്കിലും ഒരു രോഗിയ്ക്കായി മാറ്റിവയ്ക്കുമ്പോൾ,എന്റെ ഊഴമെത്താൻ കുറഞ്ഞത് ഒന്നര മണിയ്ക്കൂറെങ്കിലും കാത്തിരിയ്ക്കണം..ശീതീകരിച്ച മുറിയിലിരുന്ന് ഉറങ്ങിയ എന്നെ പെട്ടെന്ന് ഉണർത്തിയത് ഉച്ചത്തിൽ വഴയ്ക്കിടുന്ന രണ്ടൂ സ്ത്രീകളായിരുന്നു..!!
   ഇ എൻ റ്റി ഡോക്റ്ററുടെ സഹായിയായ നഴ്സും,ഡോക്റ്ററുടെ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഒരു സ്ത്രീയും,ആംഗലേയ ഭാഷയുടെ പരുക്കൻ മുഖം, കാട്ടി..ഒടുവിൽ ഉന്തും തള്ളുമായി..!! കാര്യം നിസ്സാരമായി തോന്നാം..കുറച്ചുമുൻപ് ഡോക്റ്ററെ കണ്ടു മടങ്ങിയ ഒരു രോഗി,സംശയനിവാരണത്തിനായി വീണ്ടും ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു.. തന്റെ ‘നമ്പർ ആയിട്ടും, വിളിയ്ക്കാതെ, ‘നമ്പർ ഇല്ലാത്ത ഒരാൾ  അകത്തു പ്രവേശിച്ചതിൽ കുപിതയായ ‘രോഗിണി..!! സന്ദർശകരോട് പാലിയ്ക്കേണ്ട സാമാന്യമര്യാദയും ഭാഷാപ്രയോഗവും മറന്നുപോയ ‘നഴ്സ്..!! ഇതെല്ലാം കേട്ടിട്ടും ,കേട്ടില്ലാന്ന് നടിച്ചിരിക്കുന്ന ‘ചെവി ഡോക്റ്റർ..!! പെട്ടെന്ന്,ഇംഗ്ലീഷ് ഉപന്യാസകാരനായിരുന്ന ഇ.എം.ഫോസ്റ്ററുടെ വാക്കുകൾ ഓർത്തുപോയി..സഹിഷ്ണുത..ഒരുപക്ഷേ,അതൊരു ‘നെഗറ്റീവ് വിർച്വൂ ആവാം..എങ്കിലും സമാധാനത്തോടെയുള്ള സഹവർത്തിത്തത്തിനു അത് അനിവാര്യമാണ്...ഇവിടെ,സഹിഷ്ണുത കാട്ടാനുള്ള സാമാന്യബോധം അവരിൽ ആരെങ്ങിലും ഒരാൾ കാണിച്ചിരുന്നുവെങ്കിൽ...!!!
  ഇന്ന്,ലോകത്തും,ഒപ്പം വ്യക്തികളുടെ സാമൂഹ്യ ജീവിതത്തിലും വ്യക്തിജീവിതത്തിലും പല പ്രശ്നങ്ങളും നേരിടുന്നത് അസഹിഷ്ണുതമൂലമാണ്..സഹിഷ്ണുത എന്നത് ഒരു കീഴ്പ്പെടലല്ല..മറിച്ച് ഒരു ചേർന്ന് പോക്ക് മാത്രമാണ്.ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അതു അനിവാര്യമാണ്..ഫോസ്റ്റർ എഴുതിയതുപോലെ,നമുക്ക് നമ്മുടെ ശത്രുവിനെ സ്നേഹിക്കാൻ  കഴിയില്ല..അവരെ ഉന്മൂലനാശനം ചെയ്യാനുള്ള അവകാശവുമില്ല..(ചിലർ ചെയ്യുന്നുണ്ടെങ്കിലും..!!) എന്നാൽ,ഒരു സമാധാനപരമായ സാമൂഹ്യക്രമത്തിന് ആ ‘ശത്രുവിനോട് സഹിഷ്ണുത കാട്ടാം..!!  കുടുംബബന്ധങ്ങളും,സാമൂഹികബന്ധവും,വ്യക്തിബന്ധങ്ങളും എല്ലായിപ്പോഴും സ്നേഹത്തിന്റെ നൂലിൽ കോർക്കാൻ കഴിഞ്ഞെന്നു വരില്ല..!!എന്നാൽ  സഹിഷ്ണുതയിൽ ആവാം...!!
------------------------ഉണ്ണി മടവൂർ---------------------------------------------------------



















2014 ഫെബ്രുവരി 4, ചൊവ്വാഴ്ച

കഥ -റാവൽപിണ്ടിയിലെ ഉമ്മ


     റാവൽപിണ്ടിയിലെ ഉമ്മ..
   പ്രിയപ്പെട്ട റഫീക്കിന്..
   സുഖമാണന്ന് വിശ്വസിക്കട്ടെ..ഒത്തിരി നാളായി എഴുതണമെന്നു വിചാരിക്കുന്നു..ജോലിത്തിരക്കുമൂലം പറ്റിയില്ല. ക്ഷമിക്കുമല്ലോ..? പിന്നെ,  ഈമെയിലിന്റേയും വാട്സ് അപ്പിന്റേയും കാലത്ത് എന്തു എഴുത്തെന്നാവും..! തോന്നലുകൾ പേനത്തുമ്പിലൂടെ വരുമ്പോഴേ,അതിന് ജീവനുണ്ടാവൂ എന്ന് മാധവൻ മാഷ് പറഞ്ഞത് ഓർമ്മയില്ലേ..?
   പലരേയും പോലെ ദാരിദ്ര്യമാണ് എന്നേയും പ്രവാസിയാക്കിയെതെന്ന് നിനക്കറിയാമല്ലോ..! ഇവിടെ വന്ന് അറബികളുടെ ജീവിതവും രീതികളുമായിട്ട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും,നാട്ടിലെ പൊരുത്തക്കേടുകൾ ഇതുമായിട്ട് പൊരുത്തപ്പെടാൻ നിർബന്ധിക്കയായിരുന്നു..! ഇക്കായും ഇത്തായും നിക്കാഹ് കഴിഞ്ഞ് പൊയെ പിന്നെ ഉമ്മാക്കും ഉപ്പാക്കും  ഞാൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ..?ചൂടായാലും തണുപ്പായാലും,കട്ടൻ ചായയും  കുബ്ബൂസും കഴിച്ച് കിടക്കാൻ എന്നെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല.. ഇപ്പോ പിന്നെ അങ്ങനൊന്ന് ഇല്ലെങ്കിലും,പടച്ചോൻ തന്ന ആയുസ്സ് തിരിച്ചെടുക്കുംവരേയും കഴിഞ്ഞുകൂടുക...!!
   നാട്ടിൽ വച്ചേ അറിയുന്ന ഒത്തിരി ആൾക്കാർ ഇവിടുണ്ട്...കുടുംബവും പത്രാസുമായി കഴിയുന്ന പലരും കണ്ട ഭാവം കാട്ടാറില്ല..അല്ല..അവരെ കണ്ട ഭാവം ഞാൻ കാട്ടാറില്ല...അതാണ് ശരി..!! നീയെന്നെ തിരക്കിയെന്ന് ഇടവായിലെ ഉമ്മർകുട്ടി പറഞ്ഞു. അവൻ നാട്ടിൽ വന്നപ്പോൾ,വർക്കല വാസു തീയേറ്ററിൽ വച്ച് നിന്നേം കുടുംബത്തേയും കണ്ടെന്നും പറഞ്ഞു.. നീ നന്നായി തടിച്ചല്ലേ..? ബീഫും മട്ടനും കുറയ്ക്കണം,,വെള്ളോടീം....!! കെട്ടിയോളും പിള്ളാരും ഒള്ളതാ...!!
   അതൊക്കെ പോട്ടെ..ഒരു സന്തോഷം കൂടിയുണ്ട്...ഞാൻ ഉമ്റ ചെയ്തു...കുറേ നാളായുള്ള ആഗ്രഹമായിരുന്നു..ഉമ്മേം ഉപ്പേം  കൂട്ടി പോവണമെന്നായിരുന്നു..പക്ഷെ വിധി...!! എപ്പോഴും നമ്മൾ വിചാരിക്കുന്നപോലെ നടക്കണമെന്നില്ലല്ലോ..??എങ്കിലും സ്വർഗ്ഗത്തിൽ ഇരിക്കുന്ന ഉമ്മാക്കും ഉപ്പാക്കും വേണ്ടി പ്രാർത്ഥിച്ചു. അവരോടൊപ്പം കാബ തവാഫ് ചെയ്യാനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല. തിക്കും തിരക്കുമുണ്ടായിരുന്നെങ്കിലും തെല്ലും ക്ഷീണം തോന്നിയില്ല....തിരിച്ചുവരാനും..!! പറഞ്ഞ തീയതിക്ക് മുൻപ് എത്തീല്ലെങ്കിൽ കഫീലിന്റെ തെറി കേൾക്കണം. കാട്ടറബിക്കെന്ത് മനുഷ്യത്വം..?

   ഉമ്റ കഴിഞ്ഞ്,വ്യാഴാഴ്ച വൈകീട്ട് ജിദ്ദ എയർപ്പോർട്ടിലെത്തി..എന്റെ തുണികൾ കൂടാതെ,രണ്ട് ബോട്ടിൽ സംസം വെള്ളവും കുറച്ച് ഈത്തപ്പഴവും...ഖത്തറിൽ ഈത്തപ്പഴം ഉണ്ടെങ്കിലും മക്കേന്നും മദീനേന്നുമുള്ള ഈത്തപ്പഴത്തിനു ഭയങ്കര ഡിമാന്റാ..റൂമിലുള്ളവർക്ക് അത് ഏറെ പ്രിയമാണ്..ജിദ്ദ എയർപ്പോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനലിൽ ഇരിക്കുമ്പോൾ ഒരു സംഭവമുണ്ടായി..പത്തറുപത്തഞ്ച് വയസ്സുള്ള ഒരു സ്ത്രീ വളരെ വേദനയോടെ കരയുന്നത് കണ്ടൂ... തിരക്കിൽ ആരും അവരെ ശ്രദ്ധിച്ചില്ല. സമയം ഏതാണ്ട് ഒൻപത് മണി കഴിഞ്ഞിരുന്നു.. ജിദ്ദയിൽ നിന്നും ദോഹയിലേക്കുള്ള വിമാനത്തിനു ഇനിയുമുണ്ട് നാല് മണിക്കൂർ.. എന്റുമ്മയോളം പ്രായമുണ്ടായിരുന്നതുകൊണ്ട് തന്നെ,അവരോടു വിവരങ്ങൾ  ചോദിക്കണമെന്ന് തോന്നി.. അവരുടെ കണ്ണും ചുണ്ടുമെല്ലാം വല്ലാതെ വിളറിയിരുന്നു. തൊണ്ട വരണ്ടിരുന്നതുകൊണ്ടാവാം,അവരുടെ വാക്കുകൾക്ക് പുറത്തുവരാനുള്ള ശക്തിയില്ലായിരുന്നു.  എന്റെ കൈയ്യിലെ സംസം വെള്ളം കുറച്ചു കുടിക്കാൻ കൊടുത്തു. വെള്ളം  കുടിച്ചുകഴിഞ്ഞപ്പോൾ അവർ ദീർഘനിശ്വാസം വിടുന്നുണ്ടായിരുന്നു.  പൊട്ടികരഞ്ഞ അവരെ,എന്നാൽ ആവും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവർ പാകിസ്താനിലെ റാവല്പീണ്ടി സ്വദേശിയാണ്.റാവല്പിണ്ടീന്ന് ഇസ്ലാമബാദ് വരെ ബസ്സിൽ യാത്ര..അവിടുന്നാണ് ജിദ്ദയിലേക്കുള്ള വിമാനം..റാവല്പിണ്ടിയിലെ കർഷകകുടുംബത്തിന്റെ  കുറേനാളായുള്ള ആഗ്രഹമായിരുന്നു ഉമ്റ ചെയ്യണമെന്നത്..
  ഇസ്ലമാബാദിലേക്കുള്ള വിമാനം പുറപ്പെടാൻ ഇനി അരമണിക്കൂർ മാത്രം.ഭർത്താവിനെ കാണുന്നില്ല. ഉമ്റ കഴിഞ്ഞ്,മുറിയിലെ സാധനങ്ങൾ എടുക്കുമ്പോഴുമെല്ലാം  ഹാജി മുഹമ്മദ്‌ സിദ്ദിഖി വളരെ ഉന്മേഷവാനായിരുന്നു. എയർപോർട്ടിൽ കയറും വരേയും കൂടെയുണ്ടായിരുന്നു.. നല്ല ക്ഷീണമുള്ളതുകൊണ്ട്  അവർ കിട്ടിയ കസേരയിൽ ഇരുന്നു മയങ്ങിപ്പോയി.. ഞെട്ടിയുണർന്നപ്പോൾ  ഹാജിയെ കാണാനില്ല...ആരും സഹായിക്കാനില്ല..ഭാഷയറിയില്ല. എന്നെക്കൊണ്ട്  കഴിയും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരോതവണ സമാധാനിപ്പിക്കുമ്പോഴും അവർ ശിരസ്സിൽ കൈകൊണ്ട് അനുഗ്രഹിച്ചു.. എന്റുമ്മയുടെ അതേ സ്പർശം..!!
   എയർപ്പോർട്ടിലെ ജോലിക്കാരിൽ നല്ലൊരുപങ്കും മിസിറികളാണ്. ഒരു സൂപ്പർവൈസറോട് ഞാൻ അവരുടെ അവസ്ഥ പറഞ്ഞു. അയ്യാൾ കൈമലർത്തി..മുൻപിൽ കണ്ട എയർലൈയിൻ പ്രതിനിധിയോട് പറഞ്ഞപ്പോൾ,അവരും ഹാജി മുഹമ്മദ്‌ സിദ്ദിഖിയെ അന്വേഷിക്കുകയാണത്രേ. .അയാൾ ബോർഡിങ്ങ് പാസ് വാങ്ങിയിരുന്നു..  അപ്പോൾ ഒൻപതര കഴിഞ്ഞൂ.ഹാജി മുഹമ്മദ് സിദ്ദിഖിയും ഭാര്യയുമില്ലാതെ  ഇസ്ലാമാബാദിലേക്കുള്ള പാകിസ്താൻ എയർലൈൻസ്‌ വിമാനം പറന്നുയർന്നു...!!ആ സ്ത്രീയെ,അല്ല,‘ഉമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ വിഷമിച്ചു...ഹാജിക്ക് എന്താവും സംഭവിച്ചത്? എവിടേങ്ങിലും കറങ്ങിയിട്ട് അയ്യാൾ തിരിച്ചുവരുമ്പോൾ നന്നായി വഴക്ക് പറയണമെന്ന് പറഞ്ഞപ്പോൾ,അവർ പറഞ്ഞ വാക്കുകൾ ഇതായിരുന്നു..“ ഒരിക്കലുമില്ല..അദ്ദേഹം എന്റെ ഭർത്താവാണ്.. എനിക്ക് ഈ ലോകത്ത് ഏറ്റവും  പ്രിയപ്പെട്ട ആൾ...ഞാൻ അദ്ദേഹത്തെ  ബഹുമാനിക്കുന്നു..!!!”
   പെട്ടന്നാണ് ഒരു കഥ ഓർമ്മ വന്നത്.. ഓത്ത് പള്ളിക്കൂടത്തിലെ മൊല്ലാക്ക പറഞ്ഞത്..ബാബർ ചക്രവർത്തിയുടെ മോൻ ഹുമയൂണിന് അസുഖം വന്ന കഥ ഓർമ്മയില്ലേ?? ഹുമയൂണിനു അസുഖം വന്നപ്പോൾ ഒരു മരുന്നും ഫലിച്ചില്ല..മരുന്നു തോല്ക്കുന്നിടത്ത് മന്ത്രം ജയിക്കുമെന്നല്ലേ..!! ഒടുവിൽ കൊട്ടാരത്തിലെ മുത്തവാ പറഞ്ഞു,രാജകുമാരനു ഏറ്റവും ഇഷ്ടപ്പെട്ട സാധനം കൊണ്ട്  കുട്ടിയെ ഏഴു പ്രാവശ്യം ഉഴിഞ്ഞാൽ അസുഖം മാറും..!! രാജകുമാരന് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം സ്വന്തം  വാപ്പയെ ആയിരുന്നുവെന്നറിയാമായിരുന്ന ബാബർ ചക്രവർത്തി,രാജകുമാരനു ചുറ്റും ഏഴു വലം വച്ചു..രാജകുമാരന്റെ അസുഖവും മാറി...!!! ഉമ്മായും ഉപ്പായും മരണത്തോട് മല്ലിടുമ്പോൾ,ഒരുപക്ഷേ ഞാൻ ഏഴുതവണ വലം വച്ചിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവിച്ചിരുന്നേനെ...അല്ലേ..? നീയിപ്പോൾ എന്താ വിചാരിക്കുന്നതെന്ന് എനിക്കറിയാം...!!!
  പിന്നീട് ,ദോഹയിലേക്കുള്ള വിമാനത്തിൽ ഇരിക്കുമ്പോൾ ഞാൻ  അസ്വസ്തനായിരുന്നു..ആ ഉമ്മയ്ക്ക് എന്തു പറ്റിയിട്ടുണ്ടാവും..? ഹാജി  ..?  എനിക്ക് യാത്ര ഒരു ദിവസത്തേക്ക്കൂടി മാറ്റാമായിരിന്നില്ലേ?? പരിചയമില്ലാത്ത മണ്ണിൽ അവർ തനിച്ച്..!! എന്റുമ്മയായിരുന്നെങ്കിലോ..?? അപ്പോഴേക്കും ബെല്റ്റ് മുറുക്കാനുള്ള നിർദേശം  വന്നിരുന്നു. പലപ്പോഴും നമ്മൾ അങ്ങനെയാണ്...!!
  ഞാൻ നിന്നെ വല്ലാതെ ബോറടിപ്പിച്ചല്ലേ..? വല്ലപ്പോഴും എനിക്ക് എഴുതാൻ നീയല്ലാതെ ആരാ..? എല്ലവരേയും അന്വേഷണം അറിയിക്കുമല്ലോ..? തത്ക്കാലം നിർത്തട്ടെ..
സ്നേഹത്തോടെ,
ബഷീർ...

-----------------ഉണ്ണി  മടവൂർ------------------------------------------


  















2014 ജനുവരി 26, ഞായറാഴ്‌ച

കുനിയുന്നതലകളും വലയ്ക്കുന്ന വലകളും

    കുനിയുന്ന തലകളും വലയ്ക്കുന്ന വലയും....
       ചാറ്റൽ മഴ പെയ്യുന്ന രാവിൽ,തിരക്കില്ലാത്ത പാതയിലൂടെ കാറോടിച്ചുപോവുമ്പോൾ ഞങ്ങൾ വെറുതെ പലതും സംസാരിച്ചു..ശാസ്ത്രത്തോടും  ശാസ്ത്രവിഷയങ്ങളോടും താത്പര്യമേറെയുള്ളയാളാണ് മോൻ..വിഷയം കണ്ടുപിടുത്തങ്ങളെക്കുറിച്ച് ആയപ്പോൾ അവൻ ഏറെ വാചാലനായി..ബാക്കി മൂന്നാളും-ഭാര്യയും മോളും പിന്നെ ഞാനും,കേൾവിക്കാരും..ആ യാത്രയിൽ അച്ചു പറഞ്ഞ ഒരു വസ്തുത ഏറെ ചിന്തിപ്പിച്ചു.പഴയ തലമുറയിലുള്ളവർ ഒറ്റയ്ക്ക് പഠിയ്ക്കുകയും,അതിലൂടെ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തവരാണ്..അത് കാലത്തിന്റെ ആവശ്യമായിരുന്നു.ഇപ്പോൾ,ആ കണ്ടുപിടുത്തങ്ങളുടെ നിഴലിൽ,അടിച്ചേല്പ്പിക്കപ്പെടുന്ന, അഥവാ, കുട്ടികളിലേക്ക് കുത്തിനിറയ്ക്കപ്പെടുന്ന അറിവിന്റെ കാപ്സ്യൂളുകൾ അവരെ മുൻ തലമുറയെപ്പോലെ സ്വതന്ത്രമായി ചിന്തിയ്ക്കാൻ പ്രേരിപ്പിക്കുന്നില്ല...!! ഉള്ളിലിരുന്ന് ആരോ പറഞ്ഞു..‘ഒന്നാലോചിച്ചാൽ സംഭവം ശരിയാണ്..ഒരുതരം  ബൗദ്ധിക അടിമത്തം...മനുഷ്യനിർമ്മിത യന്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രം..അതാണ് ഇന്നത്തെ മനുഷ്യർ, എന്ന തിരിച്ചറിവ്...!!
        പുതിയ കണ്ടുപിടിത്തങ്ങളും  കണ്ടെത്തലുകളും  ജീവിതത്തിന്റെ ഓരോ നിമിഷത്തേയും സ്വാധീനിക്കുന്നുണ്ട്..നമ്മുടെ പരിഷ്കാരത്തിലും സംസ്കാരത്തിലും ദൈനംദിനം മാറ്റങ്ങൾ സംഭവിക്കുന്നുമുണ്ട്...അത്തരമൊരു മാറ്റമാണ് ആധുനിക വാർത്താവിനിമയ മേഖലയിൽ കാണുന്നത്.മനുഷ്യനുൾപ്പടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ മനോഭാവങ്ങളും വികാരങ്ങളുമെല്ലാം മറ്റൂള്ളവരിലേക്ക് എത്തിക്കുന്നതിനായി,ആംഗികമോ വാചികമോ ആയ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഈ മാധ്യമങ്ങളിൽ കാലാനുസൃതമോ,അതിലും കൂടുതലോ ആയ മാറ്റങ്ങൾ നാം ഇന്നു കാണുന്നു.ഈ മാറ്റങ്ങൾ,നമ്മുടെ വ്യക്തിജീവിതത്തേയും  സാമൂഹിക ജീവിതത്തേയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന ഒരു ചിന്തയാണ് ഇവിടെ പങ്കിടുന്നത്.
       നവ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളൂം,ജീവിതത്തിന്റെ  ഓരോ നിമിഷത്തേയും ക്യാൻസർ പോലെ ആക്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പുതിയ തലമുറ കടന്നു പോവുന്നത്.അത്യന്താധുനികമായ ദൃശ്യാനുഭവവും ശബ്ദപ്രപഞ്ചവും ഒരു പുതിയ തലത്തിലേക്ക് നമ്മുടെ ഇന്ദ്രിയങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നു.ആ സുഖത്തിൽ നമ്മൾ എല്ലാം മറക്കുന്നു...സ്വയം മറക്കുന്നു...ഒപ്പം ജീവിയ്ക്കാനും...!!! ഒരുകാലത്ത്  ഒരുപാട് കാത്തിരുപ്പിന് പാത്രീഭവിച്ചിരുന്ന അഞ്ചലോട്ടക്കാരനും,പോസ്റ്റ്മാനും,അവർക്കൊപ്പം നെടുവീപ്പായി,സ്വപ്നമായി,പ്രതീക്ഷയായി,പ്രണയമായി,വിരഹമായി,വേർപാടായി അവരുടെ കൈക്കുമ്പിളിലും കക്ഷത്തും ശ്വാസം പിടിച്ചിരുന്ന കത്തുകളും,ടെലിഗ്രാമും എല്ലാം ഓർമ്മപുസ്തകത്തിന്റെ പഴയ താളുകളായി മാറി..!! പക്ഷെ, അലക്സാണ്ടർ ഗ്രഹാംബെൽ വിതച്ച വിത്ത്,ആകാശത്തിനും മേലെ വളർന്ന് തരംഗങ്ങളായി നമ്മുടെ കൈക്കുമ്പിലേക്ക് ഇറങ്ങിവന്നു...!! ഒപ്പം മുഖങ്ങൾ നഷ്ടപ്പെടാനും തുടങ്ങി..അതുവരേയും മുഖാമുഖം നോക്കി,കണ്ണുകളിലൂടെ  ആത്മാവുള്ള വക്കുകൾ പറഞ്ഞവർക്ക്,കാണാപ്പുറത്തിരുന്ന്,കണ്ണിലൊന്ന് ഒളിപ്പിച്ച്,ആത്മാവില്ലാത്ത,ആത്മാർത്ഥതയില്ലാത്ത ജല്പ്പനങ്ങൾ ചെയ്യാമെന്നായി...!!ദിവസങ്ങളുടെ ആയുസ്സുണ്ടായിരുന്ന വാർത്തകളും വിശേഷങ്ങളും എത്ര പെട്ടന്നാണ് നിമിഷജീവികളായത്..??
         
         ഇത്രയും പറഞ്ഞപ്പോൾ,ആധുനിക സാങ്കേതിക വിദ്യകളെ ആക്ഷേപിക്കുന്ന ഒരു പിന്തിരുപ്പനായി കാണരുത്..തൊഴിൽ പരമായും അല്ലാതേയും ഈ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന,അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാനും..!!എങ്കിലും ചില നേർക്കാഴ്ച്ചകൾ വേദനിപ്പിക്കുന്നു.. നമ്മുടെ സന്ധ്യകളിലെ ഒരുമയും പെരുമയുമെല്ലാം സീരിയലുകളും വാർത്താ വിശകലനങ്ങളും  കടത്തിക്കൊണ്ടുപോയി... ഒരുമിച്ചുള്ള അത്താഴവും സ്നേഹം  പങ്കിടലും വിരളമായി...എല്ലാവരും  ഓരോ പൊത്തുകളിൽ,വർണ്ണപ്പെട്ടിയിലെ കാഴ്ച്ചയിലും വേഴ്ച്ചയിലും ഒതുങ്ങിക്കൂടുന്നു..!! ഏതു തിരക്കിലും,ഒരു ഇടവേള കിട്ടിയാൽ നമ്മുടെ തല കുനിയുകയാണ്...കൈയ്യിലെ “സ്മാർട് ഫോണിന്റെ വർണ്ണാഭയിലേക്ക്...ലോകത്തിന്റെ ഏതൊക്കൊയോ കോണുകളിൽ നിന്നും ‘വലയിലേക്ക് വീണ സൗഹൃദങ്ങളുടെ ഓരോ നിമിഷത്തേയും നഷ്ടപ്പെടാതെ  അറിയാൻ...ഒപ്പം സ്വയം അറിയിക്കാൻ...!! ഓഫീസിൽ പോയാൽ കുനിഞ്ഞിരിക്കുന്ന തലകൾ..!! ആശുപത്രിയിൽ ഡോക്റ്ററെ കാണാനായി കുനിഞ്ഞിരിക്കുന്ന തലകൾ..!  എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കുനിഞ്ഞ തലകൾ എന്നു തിരുത്തേണ്ട അവസ്ഥയായി..!! ജീവിതത്തിന്റെ ഓരോ നിമിഷത്തിന്റേയും ‘അപ്ഡേറ്റുകൾ....!! എന്തിനേറെ,സിഗ്നലിൽ ഒരു നിമിഷം വണ്ടി നിർത്തേണ്ടിവന്നാൽ,ആ നിമിഷവും ‘ക്രീയാത്മകമായി ഉപയോഗിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ ‘സ്മാർട്നസ് എത്തിയിട്ടുണ്ട്....!
      സ്മാർട് ഫോണുകളും നവ മാധ്യമങ്ങളും തീർക്കുന്ന ഒരു  ‘വിർച്വൽ ലോകത്തേക്ക്  അധിവേഗം കുടിയേറുന്ന തലമുറ,അതിലും വലിയ ആരോഗ്യപൃശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടിവരുന്നു..ഒരുപാട് സമയം തല കുമ്പിട്ടിരിക്കുന്നത്  “സ്പൊണ്ടിലോസിസ് പൊലുള്ള  അസുഖങ്ങൾക്ക് കാരണമാവുന്നു..ഒപ്പം കാഴ്ച്ചയേയും ചിന്തയേയുമെല്ലാം ഈ  ‘വിർച്വൽ ലോകം  നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു..ഈയിടെ നടത്തിയ ഒരു സർവ്വേയിൽ പത്തു വയസ്സിനും പത്തൊൻപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ  തൊണ്ണൂറു ശതമാനത്തോളം പേർ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിലുള്ള നവ മാധ്യമ ശൃംഗലയിൽ കണ്ണികളാണ്..മുതിർന്നവരും ഒട്ടും പിന്നിലല്ല...!!എന്തിനേറെ,സ്കൂളുകളിൽ അധ്യാപകർ പോലും പഠനവിവരങ്ങളും നോട്സുമെല്ലാം ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴിയാണ് കുട്ടികളിൽ എത്തിക്കുന്നത്...!!സ്വർണ്ണത്തിനു തുരുമ്പ് പിടിച്ചാൽ,ഇരുമ്പിനെ പഴിയ്ക്കാൻ എന്താണ് അർഹത...??
       മുഖമില്ലാതെ, മുഖം മൂടി ഇട്ട ഒരു ആശയവിനിമയത്തിനും ,പലരേയും ഒഴിവാക്കാനും,സ്വയം ഒഴിവാകാനുമെല്ലാം ഇന്നത്തെ മാധ്യമങ്ങളും യന്ത്രങ്ങളും സഹായിക്കുന്നു..!!  ‘ചാറ്റ് കോർണറിലെ പച്ച നിറം  നോക്കി ഓരാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലായോ എന്ന് ഉറപ്പിക്കുന്ന കാലം വിദൂരമല്ല...!!    എല്ല്ലാ കണ്ടെത്തലുകളിലൂടേയും ഉണ്ടാവുന്ന സാമൂഹിക മാറ്റങ്ങളെ   സ്വാഗതം ചെയ്യുന്നതോടൊപ്പം അവ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പാർശ്വ ഫലങ്ങളേക്കുറിച്ചും നമ്മൾ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ലോട്ടൊ ഫാജി ദ്വീപിലെ ലഹരിബാധിച്ചവരെപ്പോലെ ജീവിക്കാനുള്ള  ജനതയായി ഒരു തലമുറ  മാറാതിരിയ്ക്കാൻ...!!
(ക്ഷമിക്കണം.. ചില “അപ്ഡേറ്റുകൾ നോക്കാനുള്ളതുകൊണ്ട് തത്ക്കാലം നിർത്തുന്നു...!!!)
----------ഉണ്ണി മടവൂർ-----------------------------------------------------------------------

   


 
  








2014 ജനുവരി 23, വ്യാഴാഴ്‌ച

പ്രണയത്തിന്റെ പാഥേയം..നോവിന്റേയും


  പ്രണയത്തിന്റെ പാഥേയം..നോവിന്റേയും..
     വെള്ളിത്തിരയിലെ മായാജാലങ്ങൾ എപ്പോഴും നമ്മുടെ മനസ്സിലും ഒരു തിരയിളക്കം ഉണ്ടാക്കാറുണ്ട്..കലാമൂല്യവും കച്ചവട സാധ്യതയും ഒരുപോലെ നിലനിർത്തേണ്ടത് സിനിമയുടെ നിലനില്പ്പിനു അനിവാര്യമാണ്..ലൂമിയർ സഹോദരന്മാർ തുടക്കം കുറിച്ച ചലച്ചിത്രസങ്കല്പ്പം,സാങ്കേതികതയുടെ പല മാറ്റങ്ങൾക്കും പാത്രീഭവിച്ച്,പുതിയ കാഴ്ച്ചകളും  സമീപനങ്ങളുമായി നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും..
    ആധുനിക സാങ്കേതികവിദ്യകളും ചിത്രീകരണരീതികളൂം സിനിമാ  നിർമ്മാണം കൂടുതൽ ജനകീയമാക്കി. ചലച്ചിത്രഭാഷയിലും വ്യാകരണത്തിലുമെല്ലാം മാറ്റങ്ങൾ വന്നു. ഒപ്പം സിനിമാപ്രവർത്തകരുടേയും സിനിമാ ആസ്വാദകരുടേയും അഭിരുചികളും മാറി.ജീവിതത്തിലുണ്ടായ  താളവ്യത്യാസങ്ങൾ കലയിലും എഴുത്തിലുമെല്ലാം പ്രകടമായിത്തുടങ്ങി.. ഈ മാറ്റങ്ങളെയെല്ലാം ‘നവ തലമുറ അഥവാ ന്യൂ ജെനറേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി....പലരും ഇത്തരം മലവെള്ളപ്പാച്ചിലിനുമുൻപിൽ പകച്ചു നിന്നു...മറ്റു ചിലർ മാറി നിന്നു..ഇനിയും ചിലർ പുതിയ പരീക്ഷണങ്ങളും സ്വപനങ്ങളുമായി കടന്നുവന്നു.. ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ , കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ  മേച്ചില്പുറങ്ങളിലൂടെ  നവ്യാനുഭവങ്ങളും തേടി കാഴ്ച്ചക്കാരനും സഞ്ചരിക്കുന്നു...കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടികളെപ്പോലെ..അത്തരമൊരു ചലച്ചിത്ര അനുഭവമാണ് റിതേഷ്  ബത്രയുടെ ‘ലഞ്ച് ബോക്സ് എന്ന സിനിമ സമ്മാനിക്കുന്നത്..
     മുംബൈയിലെ ഒരു സാധാരണക്കാരനായ സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭം കൂടിയാണ് ‘ലഞ്ച് ബോക്സ്.. കമിതാക്കൾക്കിടയിൽ സന്ദേശവാഹകരായി മാറിയ മേഘത്തേയും,അരയന്നത്തേയും,പ്രാവിനേയും,എന്തിനേറെ, അഞ്ചലോട്ടം  മുതൽ വാട്സ് അപ്പും സോഷ്യൽ മീഡിയയേയും  എല്ലാം നമ്മുക്ക് പരിചിതമാണ്.. എന്നാൽ ഇവിടെ മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും,  ഉച്ചഭക്ഷണം  എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ കൈപ്പിഴ തീർക്കുന്ന പ്രണയമാണ് ഇതിവൃത്തം. കുഞ്ഞിനെ സ്കൂളിലേക്കൂള്ള റിക്ഷാക്കാരന്റെ പക്കലേക്ക് അയച്ചശേഷം,രാവിലെ തന്നെ ഓഫീസിലേക്ക് പോയ ഭർത്താവിനു ഉച്ചഭക്ഷണം തയ്യാറാക്കുന്ന സാധാരണ വീട്ടാമ്മയായ  ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ  കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങാൻ തുടങ്ങുന്നു..തന്റെ പാചകമുല്പ്പടെ,എല്ലാ ആശങ്കകൾക്കും മറുപടി നല്കുന്ന, സഹായിക്കുന്ന ‘ശബ്ദസാനിധ്യമായ  മിസ്സിസ് ദേശ്പാൻഡെ ആന്റി ഒപ്പം കൂടുന്നു...തുടർന്നു, ഡബ്ബാവാലാ ലഞ്ച് ബോക്സ് കൈപ്പറ്റി,സൈക്കിളിലും,തിരക്കുള്ള ട്രെയിനുമെല്ലാം സഞ്ചരിച്ച്,ഒടുവിൽ സാജൻ  ഫെർനാന്റസിന്റെ (ഇർഫാൻ  ഖാൻ) കൈകളിലെത്തി,അദ്ദേഹം അതു  രുചിച്ചുനോക്കി കഴിക്കുന്നു...പോയ വഴികളിലൂടെ സഞ്ചരിച്ച്,ലഞ്ച് ബോക്സ് തിരികെയെത്തുമ്പോൾ അതു പരിശോധിക്കുന്ന ഇല സന്തോഷവതിയാവുന്നു..ഭർത്താവ്  ഭക്ഷണം മുഴുവനും കഴിച്ചതിന്റെ സന്തോഷം ‘ആന്റിയോട് പങ്കിടുന്നു...വൈകീട്ട് വീടണയുന്ന ഭർത്താവിന് ഇല വാതിൽ തുറക്കുന്നു...വീട്ടിലേക്ക്  കടന്നുവരുന്ന സാജനെ പ്രതീക്ഷിക്കുന്നവർക്ക് തെറ്റുന്നു..ഇലയുടെ ഭർത്താവായ രാജീവായി നകുൽ വായിദ് രംഗപ്രവേഷം ചെയ്യുന്നു.. തുടർന്നു,തന്റെ പാചകത്തെക്കുറിച്ചുള്ള അഭിപ്രായം ആരായുമ്പോൾ,തിരക്കിനിടയിൽ, ‘കോളി ഫ്ളവർകൊണ്ടുള്ള കറി നന്നായിരുന്നു എന്ന് മറുപടി..താൻ കൊടുത്തുവിട്ട ലഞ്ച് ബോക്സിൽ ഇങ്ങനെയൊരു കറിയില്ലായിരുന്നുവെന്നും,അതു മറ്റാരോ ആണ് കഴിച്ചതെന്നും ഇലയ്ക്ക് മനസ്സിലാവുന്നുണ്ടെങ്ങിലും,അവൾ അതു രാജീവിനോടു പറയുന്നില്ല.. അതുതന്നെയാണ് ഈ സിനിമയുടെ ‘റ്റ്വിസ്റ്റും വിജയവും..!!
     പിറ്റേ ദിവസം കൊടുത്തുവിടുന്ന ലഞ്ച് ബോക്സിൽ,തന്റെ ഭർത്താവിനു കൊടുത്തുവിട്ട ഭക്ഷണം മാറിപോയതാണെന്നും,അദ്ദേഹത്തിനു  ഇഷ്ടമുള്ള കറികളാണ് അതിലുള്ളതെന്നും ഒരു കുറിമാനം കൂടി വയ്ക്കുന്നു...മറുപടിയായി ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വിവരണവും..ഈ കുറിമാനങ്ങൾ  പതുക്കെ വ്യക്തി വിശേഷങ്ങളിലേക്കും,അതിലൂടെ സുഖമുള്ളൊരു നോവിലേക്കും വളരുന്നു.. ഭാര്യമരിച്ച ദു:ഖം പേറുന്ന സാജൻ പുകവലി ഉപേക്ഷിക്കുന്നു...ഇതിനിടയിൽ,സോക്സിലെ മണൽത്തരിപോലെ കടന്നു വരുന്ന ‘ഷെയിക്ക് ( നവാസുദ്ദീൻ സിദ്ദിക്കി)  തെല്ലൊരു ശല്ല്യമായി തോന്നുന്നുവെങ്കിലും,അയാൾ ഉള്ളിൽ ഒളിപ്പിച്ചിരുന്ന വേദനയും,ആ വേദനയിലും ചിരിക്കാനുള്ള അയാളുടെ നിഷ്ക്കളങ്കതയും കാഴ്ച്ചക്കാരിലും ഒരു വേദന ബാക്കിയാക്കുന്നു.. ഭർത്താവിന്റെ,രാജീവിന്റെ, രഹസ്യബന്ധം ഇല ‘ മണത്തറിയുന്നു  (അദേഹത്തിന്റെ ഉടുപ്പ് മണപ്പിക്കുന്നതിലൂടെ !!)
     തമ്മിൽ കാണേണ്ട സമയമായെന്നു അറിയിക്കുന്ന ഇല ഒരു കോഫീഷോപ്പിൽ സാജനേയും കാത്തിരിക്കുന്നു..എന്നാൽ അവിടെയെത്തിയ സാജൻ,അവൾ യുവതിയാണെന്നും,താനൊരു മധ്യവയസ്ക്കനാണെന്നറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്നും അറിയാതെ,അവളറിയാതെ അവളെ കണ്ടു മടങ്ങിയെന്നു ഇലയെ അറിയിക്കുമ്പോൾ അയ്യാളോട് ഒരു ആദരവു തോന്നിപ്പോവും..ഭൂട്ടാനിലേക്ക് അവൾക്കൊപ്പം പോവാൻ തയ്യാറാവുന്ന സാജൻ ഒടുവിൽ അവളുടെ ഓർമ്മകളുമായി,ഒരിക്കൽ താൻ ഉപേക്ഷിച്ച തീരുമാനത്തിലേക്ക് എത്തുന്നു..എന്നെന്നേക്കുമായി നാസിക്കിലേക്ക് പോവുക...ജോലി രാജിവച്ച്,അയ്യാൾ നാസിക്കിലേക്ക് പോയെന്ന് നമ്മളറിയുന്നത്,ഇല സാജനെ അന്വേഷിച്ച് ഓഫീസിലെത്തുമ്പോൾ,അയ്യാളുടെ സീറ്റിലിരിക്കുന്ന ഷെയിക്കിലൂടെയാണ്...ഇല സാജനെത്തേടി പോയതുപോലെ,യാത്ര വഴിയിൽ ഉപേക്ഷിച്ച് അയാൾ അവളെ തേടി വരുകയാണ്...തന്റെ കൈകളിലേക്ക് എത്തിയ ‘ലഞ്ച് ബോക്സിന്റെ ഉറവിടം തേടി,അത് വന്ന വഴികളിലൂടെ ഒരു   മടക്കയാത്രയിൽ സിനിമ അവസാനിക്കുകയാണ്.. സിനിമയുടെ പരസ്യത്തിൽ പറയുന്നപോലെ,‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ എന്ന ചോദ്യം അസ്ഥാനത്താക്കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്...ഒപ്പം  ഒരു നോവും...കാണും..കാണാതിരിക്കില്ല എന്ന പ്രത്യാശയും..!!
     ദിവസേന ലഞ്ച് ബോക്സുകൾ കൊണ്ടുപോവുന്ന കാഴ്ച്ചയും,അവ ഓഫീസിൽ  ഓരോരുത്തരുടേയും ഇരിപ്പിടങ്ങളിൽ എത്തിക്കുന്ന അവസരങ്ങളും, ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ആവർത്തിച്ചുള്ള ദൃശ്യങ്ങളും കാഴ്ച്ചക്കാരനിൽ ആവർത്തനവിരസത ഉണ്ടാക്കുന്നില്ല..ഓരോ തവണ സാജൻ  ഭക്ഷണപാത്രം തുറക്കുമ്പോഴും,കാഴ്ച്ചക്കാരും അയ്യാളോടൊപ്പം പാത്രത്തിലേക്ക് നോക്കുന്നു...!! കാത്തിരിപ്പിന്റെ ‘സുഖവും ആകാംഷയും നിലനിർത്താൻ സംവിധായകനു കഴിഞ്ഞു എന്നത് ഈ ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു..
  2013 മേയിൽ,കാൻ ഫെസ്റ്റിവല്ലിൽ ‘ക്രിട്ടിക്സ് അവാർഡ് ഉൾപ്പടെ,നിരവധി അന്താരാഷ്ട്ര പ്രശംസകൾ പിടിച്ചുപറ്റിയ  “ലഞ്ച് ബോക്സ്”എൻ.എഫ്.ഡി.സിക്കൊപ്പം,ജെർമനി,ഫ്രാൻസ്,അമേരിക്ക എന്നിവിടങ്ങളിലെ നിർമാണ കമ്പനികളുടെ സഹകരണത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്...മുംബൈ നഗരത്തിന്റെ തിരക്കും,അതിൽ മുങ്ങിപോവുന്ന ജീവിതങ്ങളേയും  ഈ ചിത്രം മനോഹരമായി സാക്ഷ്യപ്പെടുത്തുന്നു...നല്ല സിനിമയ്ക്കായി ,വിശക്കുന്നവനുള്ള പൊതിച്ചോറാണ് ഈ സിനിമ...ഷോർട്ട് ഫിലിംസിലൂടെ ശ്രധേയനായ, റിതേഷ് ബത്ര ഇന്ത്യൻ സിനിമയുടെ പുതിയ മുഖമായി മാറുമെന്ന് പ്രത്യാശിക്കാം..
---------------------ഉണ്ണി മടവൂർ-------------------------------