മടവൂർ
21/04/2020
പ്രിയപ്പെട്ട നിനക്കായി കുറിയ്ക്കുന്ന ഇരുപത്തിയൊന്നാമത്തെ കത്ത്..
ഒരോ ദിവസവും ഞാൻ കടന്നുപോകുന്ന ആന്തരികയാത്രകളുടെയും, എന്നിൽ തെളിയുന്ന ഓർമ്മ ചിത്രങ്ങളുടെയും കുറിമാനങ്ങൾ ഏറ്റുവാങ്ങുന്ന ഈ നീ ആരാണെന്ന് എന്നോട് പലരും ചോദിക്കുന്നു.. ഈ ഇലക്ട്രോണിക്സ് യുഗത്തിലെ ഈ തുറന്ന കത്തുകൾ തേടിയെത്തുന്ന നിനക്കൊരു പേര് എന്തിനാ?
തമ്മിൽ തിരിച്ചറിയാൻ ഒരോ പേരുകൾ ഇല്ലായിരുന്നെങ്കിൽ, നമ്മളെല്ലാം വെറും മനുഷ്യരായിത്തന്നെയിരിക്കുമായിരുന്നില്ലേ? സോ, എനിക്ക് നീ വെറും മനുഷ്യനായിത്തന്നെയിരുന്നാൽ മതി..
എനിക്കറിയാം.. പ്രണയത്തേരിൽ തുടങ്ങിയ ഈ കത്ത് യാത്ര, ഇടയ്ക്കിടയ്ക്ക് വഴിതെറ്റിപ്പോകുന്നു.. ആ യാത്രയിൽ, ഞാൻ എന്റെ ഉള്ളറകളിലേക്ക് അറിയാതെ പോയിപോകുന്നു..
ഇന്നലെ ആ ദോഹയിലെ കുട്ടിയെക്കുറിച്ച് പറഞ്ഞപ്പോൾ, ഭയചകിതമായകണ്ണുകളുമായി മറ്റൊരു കൗമാരം എന്നെ നോക്കിനിൽക്കുന്നു.. എന്നിലേക്ക് അമരുന്നു..
ഡാ.. മണൽനഗരവാസത്തിനിടയിൽ കിട്ടിയിരുന്ന അവധിക്കാലങ്ങളിൽ, ഇടയ്ക്കൊക്കെ നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ കൗമാരക്കാരായ കുട്ടികളോട് സംസാരിക്കാൻ പോകാറുണ്ടായിരുന്നു.. അങ്ങനെ, ഒരു സർക്കാർ സ്‌കൂളിലെ പത്താം ക്ലാസിലെ കുട്ടികളോട് സംസാരിച്ചു, ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ്, ആ കുട്ടി, അവന്റെ ഒരു കൂട്ടുകാരനോടൊപ്പം എന്നെ പിന്തുടർന്നതും, അവനു എന്നോട് സ്വകാര്യമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞതും, ഞാനും അവനും ആ സ്‌കൂളിന്റെ വലിയ ഗ്രൗണ്ടിൽ രണ്ട് ചെറിയ മനുഷ്യരായി നടന്നതും..
ഞാൻ അവന്റെ ചുമലിൽ കൈവച്ചു നടക്കുമ്പോൾ, അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. അവന്റെ കണ്ണിൽ ഊറിക്കൂടിയ നോവുകൾ, തുള്ളികളായി വീഴുംമുൻപേ, ഞാൻ അവനെ എന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.. അവൻ എന്നിലേക്ക് ഒരുപാട് ചേർന്നു..
"എന്റെ ഓർമ്മയിൽ ഒരിക്കൽപോലും അച്ഛൻ എന്നെ സ്നേഹത്തോടെ ഹഗ് ചെയ്തിട്ടില്ല സർ.. ദേഷ്യപ്പെടാനും തല്ലാനുമല്ലാതെ എന്റെ അരികിൽ വന്നിട്ടില്ല.." എന്നോക്ക പറയുമ്പോഴും അവൻ വുതുമ്പിക്കരയുന്നുണ്ടായിരുന്നു..
അതേടാ.. ഒരു നിമിഷം എന്നിലെ കൗൻസെലർ, ഒരച്ഛനു വഴിമാറി..
ഡാ.. ഒരോ ആലിംഗനത്തിന്റെയും സ്നേഹചുംബനത്തിന്റെയുമൊക്കെ തുടർച്ചയല്ലേ ഓരോ ജീവനും..? ജീവിതം എന്ന പ്രതിഭാസം തുടങ്ങിയതും, മനുഷ്യൻ ഓരോ കുടുംബങ്ങളായി ജീവിക്കാൻ തുടങ്ങിയതും അങ്ങനെയാവാം.. ആ ആലിംഗനങ്ങൾക്ക് പല മുഖങ്ങളുണ്ട്.. അച്ഛന്റെ.. അമ്മയുടെ.. ഭാര്യയുടെ.. മക്കളുടെ..
ഒരു ആലിംഗനത്തിന് ഒരുപാട് പ്രകമ്പനങ്ങളും, മനസ്സിൽ തുടർചലനങ്ങളും ഉണ്ടാക്കാൻ കഴിയുന്നു.. കാരണം, സ്നേഹത്തോടെ ആലിംഗനം ചെയ്യുമ്പോൾ,
സന്തോഷം ഉണ്ടാക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോർമോണും, ആശ്വാസവും സമാധാനവും നൽകുന്ന എന്‍ഡോര്‍ഫിനും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു..
അതേ.. സ്‌നേഹത്തോടെയുള്ള കെട്ടിപ്പിടുത്തം വ്യക്തികളുടെ മൂഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു..
ഇതൊക്കെ, നമ്മുക്കിടയിൽ പറയാം അല്ലേ? യാഥാർത്ഥ്യം മറ്റൊന്നാവാം.. പ്രായപൂർത്തിയായ മകളെ അച്ഛൻ ആലിംഗനം ചെയ്യുമ്പോൾ, നെഞ്ചിടിപ്പുകൂടുന്നു എന്ന് പറഞ്ഞ ഒരു കൗൻസ്‌ലിംഗ് ക്ലയന്റ് എനിക്കുണ്ടായിരുന്നു.. വർത്തമാനകാലവാർത്തകൾ സമ്മാനിച്ച, ആ anxiety യിൽനിന്നും അവരെ മാറ്റിയെടുക്കാൻ എനിക്ക് കുറെ സെഷൻസ് സംസാരിക്കേണ്ടിവന്നിരുന്നു. ഡാ.. സത്യത്തിൽ, ഈ കോവിഡ് കാലത്തെ സാംമൂഹിക അകലം പാലിക്കൽ തുടങ്ങുംമുന്പേ, ഇത്തരം ശാരീരിക അകലങ്ങൽ നമ്മുക്കിടയിൽ വന്ന് കഴിഞ്ഞു.. എന്തിനേറെ, ഒരു ജീവൻരക്ഷാമരുന്ന് കഴിക്കുമ്പോൾ പോലും, ആ മരുന്നിന്റെ സൈഡ് ഇഫക്ട്സ് ഗൂഗിൾ ചെയ്തുനോക്കുന്ന ഒരു സമൂഹത്തിൽ, ഇത്തരം anxiety കൂടികൊണ്ടേയിരിക്കും..
ഇതിനു ഒരു മാറ്റം വരുത്താൻ അവനവനു മാത്രമേ സാധിക്കൂ.. സ്വന്തം attitude മാറ്റുക.. കാരണം, അഹം ബ്രഹ്മോസ്മി തന്നെ.. അവനവനിൽ തന്നെയാണ് ബ്രഹ്മം.. അവനവന്റെ മനസ്സിൽ തന്നെയാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങൾ.. നമ്മുടെ മനസ്സ് തന്നെയാണ്, നമ്മുടെ വിധാതാവ്..
ഭഗവത്ഗീതയിലെ, ആത്മസംയമയോഗഃ യിലെ അർജുന-കൃഷ്ണ സംവാദത്തിൽ മനസ്സിന്റെ നിയന്ത്രണത്തെ നന്നായി പ്രതിപാദിക്കുന്നുണ്ട്..
ഒരിടത്ത് കൃഷ്ണൻ പറയുന്നത് ഇങ്ങനെയാണ്..
ഉദ്ധരേദാത്മനാത്മാനാം നാത്മാനമവസാദയേത്
ആത്മൈവ ഹ്യത്മനോ ബന്ധുരാത്മൈവ രിപുരാത്മനാ
ഒരുവൻ തന്നെ സ്വയം ഉദ്ധരിക്കേണ്ടതാണ്.. തന്നെ സ്വയം താഴ്ത്തരുത്.. താൻ തന്നെയാണ് തന്റെ ബന്ധു.. താൻ തന്നെയാണ് തന്റെ ശത്രുവും..
ഗീതയിൽ പറയുംപോലെ, യാതൊരുവൻ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ, അവനു താൻ തന്നെ തന്റെ ബന്ധുവാണ്.. തന്റെ മേൽ സ്വയം നിയന്ത്രണമില്ലാത്തവന് താൻ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തിൽ വർത്തിക്കുന്നു..
ഇങ്ങനെ നിന്നോട് ഗീതോപദേശം പറഞ്ഞോണ്ടിരിക്കുമ്പോൾ, ദാ ഇവിടെ നന്നായി മഴ പെയ്യുന്നു.. ചുട്ടുപൊള്ളുന്ന ചൂട് സഹിയ്ക്കാതെയല്ലേ ഞാൻ ഒരിക്കൽ നിന്റെ കണ്ണുകളിലേക്ക് ഓടിക്കയറിയതും, നീ നിന്റെ കണ്പോളകൾ കൊണ്ട് എനിക്ക് തണലേകിയതും.. അതുകൊണ്ടുതന്നെ, ഇനിയും തോരാമഴതന്നെ പെയ്തോട്ടെ.. അപ്പോഴും, എന്റെ കണ്പോളകൾ ക്കുള്ളിൽ നീ നനയാതിരിക്കും.. എന്നും..
സ്നേഹത്തോടെ നിർത്തട്ടെ...
എന്ന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ