2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ഉണ്ണിയുടെ കത്തുകൾ- പതിനാല്

മടവൂർ
14/04/2020

പ്രിയപ്പെട്ട നിനക്കായി, ദുഃഖത്തിനഗ്നിയിൽ വെന്തുരുകുന്നൊരെൻ അസ്ഥിയൂരി ഞാൻ കുത്തികുറിക്കുന്ന എന്റെ  പതിനാലാം കത്ത്..

 പതിനാല് എന്നത് ഭഗവാൻ ശ്രീരാമന്റെ വനവാസകാലമാണ്..

 ഈരേഴ് പതിനാല് ലോകങ്ങളാണ്..  

 സ്രഷ്ടാവു  പാപികൾക്ക് മാപ്പുകൊടുക്കുന്നതും ഒരു പതിനാലിനാണ്.. ഷാ അബാൻ മാസത്തിലെ പതിനാലാം രാവിൽ.. the night of mercy..

ഹീബ്രു കലണ്ടറിലെ ആദ്യാമാസത്തിലെ പതിനാലാം ദിനമാണ്  പെസഹ..

രണ്ട് പക്ഷങ്ങളിലായി, പതിനാല് രാവുകളുടെ അന്തരത്തിൽ, അമാവാസിയും പൗർണമിയും.. കൃഷ്ണപക്ഷവും ശുക്ലപക്ഷവും..

ശിക്ഷയിൽ പതിനാല് എന്നത് ജീവപര്യന്തവും..

അങ്ങനെ പതിനാല് എന്നത് ഒരു സംഭവമാണ്.. എന്തിനേറെ,
 എന്റെ പ്രവാസവും കൃത്യം പതിനാലു വർഷങ്ങളായിരുന്നു..

ദേ..ഈ ഏപ്രിൽ  പതിനാല് വിഷുവും.. 

 വിഷുവിന്റെ ഓർമ്മകൾ ഇന്നലെ കുറിക്കുമ്പോൾ തന്നെ, വിഷുവിനെക്കുറിച്ചുള്ള മറ്റ് ചില ചിന്തകൾ എനിക്ക് ചുറ്റും നിറയുന്നതായി തോന്നിയിരുന്നു.. 

വിഷുവായും ബൈസാഖിയായും വൈശാഖിയായും ബിഹുവായും പൊയിലബോയ്ഷയായും പുത്താണ്ട് ആയും വിഷുവാ സംക്രാന്തിയായും ഗുഡിപൗഡയായും നവ്രയായും ഉഗാഡിയായുമെല്ലാം, തുല്യത നിറയ്ക്കുന്ന ഉത്സവം.. 

സമൗ ച തുല്യഔ ച രാത്രേ ച ദിവേ.." എന്ന് പ്രമാണം..

രാപ്പകലുകൾ തുല്യമായിരിക്കുന്ന ദിവസം..
അതേ.. വിഷു എന്നാൽ, "വിശേഷേണ  സമമായിരിക്കുന്നത്.."
സൂര്യനും  സമയാധീശനായ മഹാവിഷ്ണുവും ഇവിടെ ഒരുപോലെ പ്രധാനികൾ.. 

എന്താടാ.. ബോറടിക്കുന്നോ? 
 പ്രണയത്തിൽ തത്വചിന്തകളും ആത്മീയതയും അലിഞ്ഞു ചേരണം.. 
ഖലീൽ ജിബ്രാൻ, താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പാലസ്തീനിയൻ കവയത്രി, മെയ്സിയാദിനു അയച്ച കത്തുകളെക്കുറിച്ച് കേട്ടിട്ടില്ലേ? പ്രണയമേമ്പൊടി ചേർത്ത മനോഹരമായ തത്വചിന്തകളായിരുന്നു, ഓരോ കത്തും.. രണ്ട് പതിറ്റാണ്ടുകളോളം.. 
ഹോ.. എന്ത് സുന്ദരം.. അല്ലെ?

ഞാൻ പറയാൻ വന്നത് മറ്റൊന്നാണ്..
 ഭൗതികമായ വസ്തുക്കൾ വച്ച് നമ്മൾ കാണുന്ന കണിയ്ക്കുമപ്പുറം, നമ്മുടെ ഉള്ളിലുള്ള  സ്വത്വത്തെ ഉണർത്തി, ഉയർത്തി അതിനെ പൂർണമായി  കാണാൻ, അഥവാ നമ്മുടെ ആത്മസ്വരൂപത്തെ, അതിന്റെ സർവ്വതേജസോടും കൂടി അറിയാൻ നമ്മൾ ആത്മീയവും ആധ്യാത്മികവുമായി ഉയരേണ്ടതിന്റെ പ്രാമുഖ്യത്തെയാണ് വിഷു പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. 

നമ്മിലെ പരമമായ ശക്തിയെ, പരമാത്മസ്വരൂപത്തെ തിരിച്ചറിയുക.. അങ്ങനെ ആ പരമാത്മസ്വരൂപം നിലനിൽക്കണമെങ്കിൽ, അവിടെ ആറു ദോഷങ്ങളും ഇല്ലാതിരിക്കണം.. 
ആ ആറു ദോഷങ്ങളെ ഇങ്ങനെ വിവക്ഷിക്കുന്നു..

'ഷഡ്ദോഷാ പുരുഷെണിഹ ഹാതവ്യ ഭൂതീം ഇച്ഛതാ.. നിദ്രാ തന്ത്രാ ഭയം ക്രോധം ആലസ്യം ദീർഘസൂത്രതാ..'

 ആത്മശക്തിയേറിയ മനസ്സ്, ഈ  ആറു ദോഷങ്ങളില്നിന്നും വിടുതൽ നേടിയിരിക്കുമ്പോൾ, അത് സുഖസുന്ദരമായിരിക്കും.. അങ്ങനെയുള്ളവന് എന്നും വിഷുതന്നെ.. കാരണം, ആ മനസ്സ് നന്മമാത്രമേ ദർശിക്കു.. എല്ലാം പൊസിറ്റീവായിരിക്കും..

 ഇങ്ങനെ, വിഷുവിനെ ആധ്യാത്മികമായി  കാണുമ്പോൾ തന്നെ, അതിനെ ഭൗതികശാസ്ത്രത്തിന്റെ നിഴലിൽ കാണാനും ശ്രമിയ്ക്കുന്നു..  ചാൽസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എങ്ങനെയാണോ ദശാവതാരങ്ങളുമായി വ്യാഖാനിക്കപ്പെടുന്നത്, അതുപോലെ ബിഗ് ബാംഗ് തീയറിയെ വിഷുവുമായി ബന്ധപ്പെടുത്താൻ ശ്രമിയ്ക്കാം..  ആദിയിൽ വചനമുണ്ടായി എന്ന കൃസ്തീയ വിശ്വാസം പോലെ, ആദിയിൽ ഉണ്ടായ ഒരു പ്രകമ്പനം... ഓംകാരം.. 
സൂര്യനിൽ നിന്നുമുള്ള ഒരു പൊട്ടിത്തെറി..  യുഗങ്ങളോളം നീണ്ട ഉഷ്ണത്തിൽ നിന്നും, പിന്നീട് ഉണ്ടാവുന്ന നിലയ്ക്കാത്ത മഴ... ആ നിലയ്ക്കാത്ത മഴയെക്കുറിച്ച് ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.. 
 സൂര്യനില്നിന്നും പൊട്ടിയടർന്ന ഭൂമി, ഒടുവിൽ തണുക്കുന്നു... ഋതുക്കൾ ഉണ്ടാവുന്നു..
 ആറ് ഋതുക്കളിൽ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന്  ഋതുക്കളിൽ സൂര്യൻ ഉത്തരായണത്തിലും, വർഷം, ശരത്, ഹേമന്തം ഋതുക്കളിൽ സൂര്യൻ ദക്ഷിണായനത്തിലും  ആയിരിക്കും..

  ഒരുപക്ഷെ, ബിഗ് ബാംഗുമായി വിഷുവിനെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയമായ അടിത്തറയോ പഠനമോ ഉള്ളതായി അറിയില്ല.. എങ്കിലും, ഭാരതീയ ആധ്യാത്മിക വിചാരധാരയിൽ, ഈ ബിഗ് ബാംഗ് എന്ന "പടകധ്വനി"യുടെ ഓർമ്മപുതുക്കൽ കൂടിയാണ് വിഷു എന്ന് കരുതുന്നവർ ഉണ്ട്.. വിഷുപ്പടക്കത്തിന് പിന്നിൽ, ഇങ്ങനെയൊരു കഥയും കേൾക്കാം..

ജീവനുള്ളവയെല്ലാം, ജലത്തിലോ, അഥവാ ജലത്തിലൂടെയോ, അതുമല്ലെങ്കിൽ ജലത്താൽ ചുറ്റപ്പെട്ടോ നിൽക്കുന്നു... അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിനെപ്പോലെ... അല്ലേ..?

ഡാ... നീയെന്താ ചിന്തിക്കുന്നത്? വിഷുസദ്യയും കഴിച്ചു, പായസവും കുടിച്ച്‌ മത്ത് പടിച്ചിരിക്കുന്ന നിന്നോട്, എന്തിനാണ് ഈവക കത്തികൾ എന്നാവും, അല്ലെ?  ജീവിതം ഇങ്ങനെയൊക്കെയല്ലേ.. ഒരു ജപമാലപോലെ.. അതിന്റെ മുത്തുകളിൽ തലോടി, നമ്മുക്ക് ചൊല്ലാം, മറ്റാരും ചൊല്ലാത്ത പ്രണയമന്ത്രങ്ങൾ... ആ മന്ത്രങ്ങളിൽ ഓംകാരവും സീൽക്കാരവും ഒരുപോലെ ധ്വനിക്കണം..

എന്നും..

തത്ക്കാലം നിർത്തട്ടെ..

എന്ന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ