2017 നവംബർ 25, ശനിയാഴ്‌ച

ചിദംബരരഹസ്യം

വലിയ കസർത്തുകൾ ഒന്നുമില്ലാത്ത ലളിതമായ ഭാഷ.. അതിലും, സന്ദർഭത്തിനു അനുയോജ്യമായ പദങ്ങൾ.. ആ വാക്കുകൾക്കു താങ്ങാനാവുന്ന വികാരങ്ങൾ.. ചിന്തകൾ..!
മറ്റൊരു രീതിയിൽ പറഞ്ഞാൽ, രാഹുൽ ദ്രാവിഡ്‌ ക്രീസിൽ നിൽക്കുന്നപോലെ.. ബഹളങ്ങൾ ഇല്ല.. പക്വമായ പ്രകടനം.. ഒടുവിൽ, ദ്രാവിഡ്‌ സെഞ്ച്വറി തികയ്ക്കുമ്പോഴാണു, "അയ്യോ ഇയ്യാൾ എങ്ങനെ?" ആ ഒരു സമാധാനവും ശാന്തതയുമാണു  ഇ. സന്തോഷ്‌കുമാറിന്റെ ആഖ്യാനത്തിൽ ഞാൻ കാണുന്നത്‌.. വായനക്കാർക്ക്‌ ദുർഗ്രാഹ്യമായ ബിംബങ്ങളോ സങ്കീർണ്ണമായ വാചകങ്ങളോ ഇല്ലാതെ, വായനയ്ക്കുശേഷവും ഒരു നിഴൽ പോലെ പിന്തുടരുന്ന കഥാപാത്രങ്ങളും മുഹൂർത്തങ്ങളും..! ഇതൊക്കെ തന്നെയാണു "ചിദംബരരഹസ്യം" എന്ന 128 പേജുകൾ മാത്രം വലിപ്പമുള്ള, എന്നാൽ മൂന്ന് നോവലുകൾ അടങ്ങുന്ന, പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്‌.. ഒപ്പം വായനക്കാരനെ "അനുഭവിക്കാൻ" വേണ്ടിയുള്ള നോവലുകളല്ല, മറിച്ച്‌ വായന ഒരു സുഖമുള്ള അനുഭവമായി മാറ്റുന്ന ജീവിതമുഹൂർത്തങ്ങളാണു ചിദംബരരഹസ്യം, മറ്റൊരു വേനൽ, മുസോളിയം എന്നീ ചെറു നോവലുകൾ.

ചിദംബരരഹസ്യം എന്ന നോവൽ -സജീവനുമാത്രം അറിയുന്ന ഒരു രഹസ്യം, ലീന അറിയാതെയറിഞ്ഞെങ്കിലും ഒരു രഹസ്യമായിത്തന്നെ നിൽക്കുന്നു.. തിരുവനന്തപുരത്തേക്കെന്ന് പറഞ്ഞ്‌ വീട്ടിൽ നിന്നും യാത്രയാകുന്ന ഭർത്താവിന്റെ "വഴിതെറ്റിപ്പോയ യാത്രയിലുണ്ടാകുന്ന അപകടം" ബാക്കിവയ്ക്കുന്ന ചിന്തകളിലൂടെ നോവൽ അവസാനിക്കുമ്പോൾ, അറിയാതെയെങ്കിലും ഒരു ദീർ ഘനിശ്വാസം വായനക്കാരനിൽ ബാക്കിയാവും..
ചില "വഴിമാറിയുള്ള യാത്രകൾ" അപകടത്തിലേയ്ക്കാണെന്ന് മാത്രമല്ല, അതൊരുതരം "ബ്രയിൻ ഡെത്തു"കൂടിയാണു.. ഭാര്യാഭർത്തൃബന്ധത്തിന്റെ പല ആംഗിളുകളിൽ നിന്നും വായിക്കുമ്പോഴാണു ചിദംബരരഹസ്യം ആസ്വാദ്യമാകുന്നത്‌.. ഉദാഹരണമായി, തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞു യാത്രതിരിക്കുന്ന സജീവൻ, തന്റെ ജൂനിയർ അഡ്വക്കേറ്റായ യുവതിയുമായി മൂന്നാറിലേക്ക്‌ യാത്രപോകുന്നു, വഴിയിൽ അപകടമുണ്ടാകുന്നു, ഒടുവിൽ സജീവന്റെ നില ഗുരുതരമാകുന്നു, അയ്യാൾക്ക്‌ ബ്രയിൻ ഡെത്ത്‌ സംഭവിക്കുന്നു.. ആശുപത്രിയിൽ എത്തുന്ന ലീന സജീവന്റെ ദൈന്യമായ അവസ്ഥയാണു കാണുന്നത്‌.. ഇതേ കാഴ്ച്ചയെ, "ഭാര്യയോട്‌ കള്ളം പറഞ്ഞ്‌ യാത്രയായി, ഒടുവിൽ അപകടത്തിൽപ്പെട്ട്‌, പിടിക്കപ്പെട്ട്‌, ഭാര്യക്കുമുൻപിൽ, ഒന്നുരിയാടാനുള്ള ചിന്താശേഷിപോലും നശിച്ച്‌, മസ്തിഷ്ക്കമരണം പോലെ തകർന്നുനിൽക്കുന്ന ഒരു ഭർത്താവിന്റെ ചിത്രമായി മാറ്റിവായിക്കുമ്പോൾ", മറ്റൊരു ജീവിതാവസ്ഥയിലേക്ക്‌  നോവൽ നമ്മളെ എത്തിക്കുന്നു..

ചിദംബരരഹസ്യത്തിൽ, അപകടത്തിൽ സജീവനോടൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കുന്ന ഭാഗത്ത്‌, ലീന ആ കുട്ടിയോട്‌ പറയുന്ന വാക്കുകളും, തുടർന്നുള്ള ആത്മഗതവും മതി, പുസ്തകത്തിന്റെ കവർച്ചിത്രത്തിൽ കാണുമ്പോലെ,  മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥകൾ അറിയാൻ..

'ലീന ചിരിച്ചു.. സാരമില്ല,അതോർത്ത്‌ ഇനി നീ വിഷമിക്കേണ്ട. അത്‌ എന്റെ മാത്രം പ്രശ്നമാണു. പിന്നെ, നിനക്കു ഭാഗ്യമുണ്ട്‌ എന്ന് കരുതിക്കോളൂ. ഒരപകടത്തെ അതിജീവിച്ചില്ലേ?

എന്നാൽ രണ്ടു പേർ, അതേ അപകടത്തെ അതിജീവിക്കുന്നതിനായി രണ്ടുവിധത്തിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സജീവൻ ജീവൻ കൊണ്ട്‌,താൻ ജീവിതം കൊണ്ടും..!'

ഇതുപോലെയാണു മറ്റൊരു വേനലും മുസോളിയവും..
ജീവൻ കൊണ്ടും ജീവിതം കൊണ്ടും "ഈ ജീവിതത്തിൽ" പിടിച്ചുനിൽക്കാൻ വെമ്പുന്ന മനുഷ്യർ..!

മറ്റൊരു വേനലിൽ 'ബി' എന്ന നഗരത്തിലേക്ക്‌ വരുന്ന സുനന്ദയും രഘുവും, സീതയും, മുസോളിയത്തിലെ കഥപറയുന്ന 'ഞാനും' അനിതയും ജെന്നിയും സോണിയുമെല്ലാം ഓരോ ജീവിതാവസ്ഥകളുടെ പ്രതിരൂപങ്ങളാണു.. ഓരോ ലോകങ്ങളാണു..
അനാഥരാണു.. കഥകാരൻ പറയുമ്പോലെ, "ആളുകൾ വിചാരിക്കുന്നതുപോലെ ചെറിയ കുട്ടികൾ മാത്രമല്ല അനാഥരായി വളരുന്നത്‌.. ജീവിതത്തിന്റെ പ്രത്യേകഘട്ടങ്ങളിൽ വച്ച്‌ മുതിർന്ന മനുഷ്യരും അങ്ങനെ അനാഥരാവുന്നുണ്ട്‌.. മറ്റാരും കൂട്ടിനില്ലാതെ, ഒരു പക്ഷേ, ചുറ്റുമുള്ള മറ്റാർക്കും ആശ്വസിപ്പിക്കാനോ, കൈപിടിച്ച്‌ നടത്താനോ കഴിയാതെ..!"

മുസോളിയത്തിൽ നീതുമോൾ അവസാനമായി വരച്ച ചിത്രം -ജെന്നിയും സോണിയും പിന്നെ നീതുമോളും- ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല..!

ഈ മൂന്നു നോവലുകളിലേയും ഓരോ കഥാപാത്രങ്ങളിലേക്കും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും, അവരെയെല്ലാം മന:ശാസ്ത്രപരമായി അപഗ്രഥിക്കുകയും ചെയ്താൽ, എത്ര കൃത്യതയോടെയാണു ശ്രീ ഇ.സന്തോഷ്‌കുമാർ ആ പാത്രരചനകൾ നടത്തിയിരിക്കുന്നത്‌ എന്ന് മനസ്സിലാവും..

പിൻകുറിപ്പ്‌- ലളിതമെങ്കിലും ആഴമുള്ളൊരു വായനാനുഭവമാണു ചിദംബരരഹസ്യം എനിക്ക്‌ നൽകിയത്‌.. എന്റെ ആസ്വാദനം വ്യക്തിപരമാണു.. എന്റെ മാത്രം സമീപനമാണു.. നിങ്ങളുടെ വായന മറ്റൊരു രീതിയിലാവട്ടെ..!

ഡി സി ബുക്സ്‌, 2014 നവമ്പറിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 100 രൂപയാണു..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ